2019ന് ശേഷം ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ ; ആദ്യ കപ്പൽ മംഗളൂരു തുറമുഖത്തെത്തും
ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലികമായി ഇളവ് നൽകിയതിനെത്തുടർന്നാണ് വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി വാങ്ങുന്നത്

- Published:
26 March 2026 7:35 AM IST

ന്യൂഡല്‍ഹി: ഇറാനിൽ നിന്ന് എൽപിജി വാങ്ങി ഇന്ത്യ. 2019ന് ശേഷം ആദ്യമായാണ് ഇറാനിൽ നിന്നും ഇന്ത്യ എൽപിജി വാങ്ങുന്നത്. ഇറാനിൽ നിന്നുള്ള എൽപിജി വഹിച്ചുകൊണ്ടുള്ള അറോറ എന്ന കപ്പൽ ഉടൻ മംഗളൂരു തുറമുഖത്തെത്തുമെന്നാണ് റിപ്പോർട്ട്.
2019ൽ അമേരിക്കൻ സമ്മർദത്തെത്തുടർന്ന് ഇറാനിൽ നിന്നുള്ള ഊർജ്ജ ഇറക്കുമതി ഇന്ത്യ നിർത്തിവെച്ചിരുന്നു. ഉപരോധങ്ങളിൽ അമേരിക്ക താൽക്കാലികമായി ഇളവ് നൽകിയതിനെത്തുടർന്നാണ് വർഷങ്ങൾക്ക് ശേഷം ഇറാനിൽ നിന്ന് ഇന്ത്യ എൽപിജി വാങ്ങുന്നത്.
ഇറാനിൽ നിന്നുള്ള ഈ എൽപിജി കാർഗോ, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം എന്നീ മൂന്ന് പൊതുമേഖലാ കമ്പനികൾ പങ്കിട്ടെടുക്കുമെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. ഇറാനില്‍ നിന്ന് കൂടുതല്‍ എല്‍പിജി വാങ്ങാനുള്ള സാധ്യതകളും ഇന്ത്യ പരിശോധിക്കുന്നുണ്ട്.ഇറാനും അമേരിക്ക-ഇസ്രയേല്‍ സഖ്യവും തമ്മിലുള്ള യുദ്ധത്തെത്തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ഊര്‍ജ്ജ വിതരണം തടസ്സപ്പെട്ടത് ഇന്ത്യയെ ബാധിച്ചിട്ടുണ്ട്.
ഗാർഹിക ആവശ്യങ്ങൾക്കുള്ള ഗ്യാസ് വിതരണത്തിൽ കുറവുണ്ടാകാതിരിക്കാൻ വ്യവസായ സ്ഥാപനങ്ങൾക്കുള്ള വിതരണത്തിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ലോകത്തിലെ രണ്ടാമത്തെ വലിയ എൽപിജി ഇറക്കുമതിക്കാരായ ഇന്ത്യ, തങ്ങളുടെ ആവശ്യത്തിന്റെ 60 ശതമാനവും വിദേശരാജ്യങ്ങളിൽ നിന്നാണ് കണ്ടെത്തുന്നത്.
Adjust Story Font
16
