Quantcast

ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തെ അപലപിക്കാതെ ഇന്ത്യ; മോദിയുടെ തന്ത്രപരമായ മൗനത്തിന് പിന്നിലെന്ത്?

മേഖലയിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും പരിഗണിച്ചാവാം ഇന്ത്യയുടെ ഈ മൗനം എന്നാണ് വിലയിരുത്തപ്പെടുന്നത്

MediaOne Logo
ആയത്തുല്ല അലി ഖാംനഈയുടെ കൊലപാതകത്തെ അപലപിക്കാതെ ഇന്ത്യ; മോദിയുടെ തന്ത്രപരമായ മൗനത്തിന് പിന്നിലെന്ത്?
X

ന്യൂഡൽഹി: ഇസ്രായേൽ-അമേരിക്ക സംയുക്ത ആക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധഭീതിയും അസ്ഥിരതയും പുകയുന്നു. ഖാംനഈയുടെ വിയോഗത്തിൽ ലോകരാജ്യങ്ങൾ അനുശോചനം രേഖപ്പെടുത്തുമ്പോഴും വിഷയത്തിൽ ഇന്ത്യ ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. 1950 മുതൽ ഇറാനുമായി ശക്തമായ നയതന്ത്ര-തന്ത്രപരമായ ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ. മേഖലയിലെ സങ്കീർണമായ രാഷ്ട്രീയ സാഹചര്യങ്ങളും അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തവും പരിഗണിച്ചാവാം ഇന്ത്യയുടെ ഈ മൗനം എന്നാണ് വിലയിരുത്തപ്പെടുന്നത്.

അമേരിക്ക ഇറാനുമേൽ ഏർപ്പെടുത്തുന്ന ഉപരോധങ്ങൾ പലപ്പോഴും ഇന്ത്യയും ഇറാനും തമ്മിലുള്ള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കാറുണ്ട്. എങ്കിലും തന്ത്രപരമായ സ്വയംഭരണാധികാരം കാത്തുസൂക്ഷിച്ചുകൊണ്ട് ഇറാനുമായുള്ള ബന്ധം നിലനിർത്താനാണ് ഇന്ത്യ ശ്രമിച്ചിട്ടുള്ളത്. ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാർ വന്നതിന് ശേഷം ഫലസ്തീൻ അനുകൂല നിലപാടിൽ നിന്ന് അകന്ന് ഇസ്രായേലുമായി കൈകോർത്തതും ഇതിന്റെ കാരണമായി വിലയിരുത്തുന്നു. ഇസ്രായേൽ സന്ദർശിച്ച ഏക ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. മാത്രമല്ല, പുതിയ സംഘർഷ സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ഫോണിൽ സംസാരിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തു.

ഇന്ത്യയും ഇറാനും തമ്മിലുള്ള ബന്ധം

പല നിലക്കും പ്രധാനപ്പെട്ട ബന്ധമാണ് ഇറാനുമായി ഇന്ത്യക്കുള്ളത്. 1950 മുതൽ ഔദ്യോഗിക ബന്ധം സ്ഥാപിച്ചെങ്കിലും 1979ലെ ഇറാൻ വിപ്ലവത്തോടെ അത് ശക്തിപ്പെട്ടു. രാജഭരണം അവസാനിക്കുകയും ആയത്തുല്ല ഖുമൈനിയുടെ ഇസ്‌ലാമിക് റിപ്പബ്ലിക്ക് അധികാരത്തിൽ വരികയും ചെയ്തതോടെ പശ്ചിമേഷ്യയിലെ ശക്തിസമവാക്യങ്ങളെയും ഇന്ത്യയുടെ സമീപനത്തെയും മാറ്റിമറിച്ചു. അമേരിക്കയുടെ സഖ്യകക്ഷിയായ പാകിസ്താനിൽ നിന്ന് ഇറാൻ അകന്നത് അക്കാലത്ത് ഇന്ത്യയ്ക്ക് ഗുണകരമായി. 2001ൽ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന എ.ബി. വാജ്‌പേയിയുടെ ഇറാൻ സന്ദർശനവും 2003ൽ ഇറാൻ പ്രസിഡന്റ് മുഹമ്മദ് ഖതാമി റിപ്പബ്ലിക് ദിന അതിഥിയായി എത്തിയതും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം തന്ത്രപ്രധാനമായ തലത്തിലേക്ക് ഉയർത്തി. ഊർജം, പ്രതിരോധം, വ്യാപാരം എന്നീ മേഖലകളിൽ ഇരു രാജ്യങ്ങളും ശക്തമായ സഹകരണം നിലനിർത്തി. ഇറാനിലെ ചാബഹാർ തുറമുഖം ഇന്ത്യയെ സംബന്ധിച്ചിടത്തോളം തന്ത്രപ്രധാനമായ ഒന്നാണ്. പാകിസ്താനെ ഒഴിവാക്കി അഫ്ഗാനിസ്താനിലേക്കും മധ്യേഷ്യയിലേക്കും (Central Asia) വ്യാപാര പാത ഒരുക്കുക എന്നതാണ് ഈ തുറമുഖത്തിന്റെ പ്രധാന ലക്ഷ്യം.

അതേസമയം, പാകിസ്താനിലെ 'ഗ്വാദർ' (Gwadar) തുറമുഖം ചൈനയാണ് വികസിപ്പിക്കുന്നത്. ബലൂചിസ്താൻ പ്രവിശ്യയിലെ അറേബ്യൻ കടലിൽ ഹോർമുസ് കടലിടുക്കിന് സമീപം സ്ഥിതി ചെയ്യുന്ന തന്ത്രപ്രധാനമായ ആഴക്കടൽ തുറമുഖമാണ് ഗ്വാദർ തുറമുഖം. ഇത് ചൈനയ്ക്ക് ഒരു സുപ്രധാന വ്യാപാര പാതയും ഊർജ ടെർമിനലും നൽകുന്നു. ഇതിന് മറുപടിയായി ഇന്ത്യ ഇറാനിലെ ചാബഹാർ തുറമുഖം വികസിപ്പിക്കുന്നത് മേഖലയിലെ ഇന്ത്യയുടെ സാന്നിധ്യം ഉറപ്പിക്കാൻ സഹായിക്കുന്നു. ഗുജറാത്തിലെ കണ്ട്ല, മുംബൈ തുറമുഖങ്ങളിൽ നിന്ന് ചരക്കുകൾ വളരെ വേഗത്തിലും കുറഞ്ഞ ചെലവിലും ഇറാനിലെത്തിക്കാൻ ഈ വഴി സാധിക്കും. ചാബഹാർ തുറമുഖത്തിലെ ഷാഹിദ് ബെഹെഷ്തി (Shahid Behesti) ടെർമിനലിന്റെ വികസനത്തിനായാണ് ഇന്ത്യ പ്രധാനമായും നിക്ഷേപം നടത്തുന്നത്. തുറമുഖത്ത് നിന്ന് അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള സഹേദാൻ (Zahedan) വരെ ഒരു റെയിൽവേ ലൈൻ നിർമ്മിക്കാനും ഇന്ത്യ പദ്ധതിയിട്ടിരുന്നു. ഇത് മധ്യേഷ്യയിലേക്കുള്ള ചരക്ക് നീക്കം എളുപ്പമാക്കും.

TAGS :

Next Story