ഇന്ത്യയുടെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സജ്ജം: ഹരിത വിപ്ലവവുമായി ഇന്ത്യൻ റെയിൽവേ
'നമോ ഗ്രീൻ റെയിൽ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ട്രെയിനിന്റെ ചിത്രങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിൽ പുതിയൊരു നാഴികക്കല്ല് കുറിച്ചുകൊണ്ട് രാജ്യം തദേശീയമായി നിർമിച്ച ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ യാഥാർഥ്യമായിരിക്കുന്നു. 'ആത്മനിർഭർ ഭാരത്' പദ്ധതിയുടെ മികച്ചൊരു ഉദാഹരണമായ ഈ പ്രോജക്റ്റ് സംബന്ധിച്ച വിവരങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവാണ് ലോക്സഭയിൽ രേഖാമൂലം അറിയിച്ചത്. അടുത്ത തലമുറയുടെ ഹരിത ഗതാഗതത്തിലേക്കുള്ള ഇന്ത്യയുടെ വലിയ ചുവടുവെപ്പാണ് ഈ ഹൈഡ്രജൻ ട്രെയിൻ. ട്രെയിനിന്റെ പുറത്ത് 'നമോ ഗ്രീൻ റെയിൽ' എന്ന് രേഖപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങളും കേന്ദ്രമന്ത്രി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചു.
ഇന്ത്യയിൽ തന്നെ നിർമിച്ച ഹൈഡ്രജൻ ഫ്യൂവൽ സെൽ പ്രൊപ്പൽഷൻ സിസ്റ്റമാണ് ഈ ട്രെയിനിൽ ഉപയോഗിച്ചിരിക്കുന്നത്. മൊത്തം 10 കോച്ചുകളുള്ള ഒരു ട്രെയിൻസെറ്റാണിത്. ബ്രോഡ്‌ഗേജ് പ്ലാറ്റ്‌ഫോമിൽ ലോകത്തിലെ ഏറ്റവും നീളം കൂടിയതും കരുത്തുറ്റതുമായ (2400 kW) ഹൈഡ്രജൻ ട്രെയിൻസെറ്റ് എന്ന റെക്കോർഡും ഇതിനുണ്ട്. 1200 കിലോവാട്ട് വീതമുള്ള രണ്ട് ഡ്രൈവിംഗ് പവർ കാറുകളും എട്ട് പാസഞ്ചർ കാറുകളും അടങ്ങുന്നതാണ് ഇതിന്റെ രൂപകല്പന. ട്രെയിനിൽ ഒറ്റത്തവണ 3,000 കിലോഗ്രാം ഹൈഡ്രജൻ സംഭരിക്കാനുള്ള ശേഷിയുണ്ട്.
പൂർണമായും പരിസ്ഥിതി സൗഹൃദമായ ഈ ട്രെയിൻ കാർബൺ മലിനീകരണം വൻതോതിൽ കുറയ്ക്കാൻ സഹായിക്കും. സീറോ എമിഷൻ എന്ന ലക്ഷ്യത്തോടെ നിർമിച്ച ഈ ട്രെയിനിൽ കാർബൺ ഡയോക്സൈഡ് പുറന്തള്ളൽ പൂർണമായും പൂജ്യമാണ്. ഇത് പ്രവർത്തിക്കുമ്പോൾ അന്തരീക്ഷത്തിലേക്ക് വിഷവാതകങ്ങൾക്ക് പകരം ഉപോൽപ്പന്നമായി ശുദ്ധമായ ജലബാഷ്പം മാത്രമാണ് പുറന്തള്ളുന്നത്.
പുതിയ ട്രെയിനാവശ്യമായ ഇന്ധനം ലഭ്യമാക്കുന്നതിനായി ഹരിയാനയിലെ ജിന്ദിൽ ഒരു പ്രത്യേക ഹൈഡ്രജൻ ഉത്പാദന പ്ലാന്റും സജ്ജമാക്കുന്നുണ്ട്. ഹരിത ഹൈഡ്രജൻ ഉത്പാദനത്തിന്റെ പ്രധാന ഘടകമായ വാട്ടർ ഇലക്ട്രോലിസിസ് പ്രക്രിയ ഉപയോഗിച്ചാണ് ഈ പ്ലാന്റിൽ ഇന്ധനം ഉത്പാദിപ്പിക്കുന്നത്. ഇന്ത്യൻ റെയിൽവേയിൽ ഹൈഡ്രജൻ ട്രാക്ഷൻ സാങ്കേതികവിദ്യ ആദ്യമായി വികസിപ്പിക്കുന്ന ഈ പൈലറ്റ് പ്രോജക്റ്റ് രാജ്യത്തിന്റെ ഗതാഗത മേഖലയെ കൂടുതൽ ഹരിതാഭമാക്കും.
Adjust Story Font
16

