Quantcast

പാസ്പോർട്ട് പൗരത്വ രേഖയല്ല; കേന്ദ്ര സർക്കാരിന്റെ പുതിയ വിശദീകരണം, അറിയേണ്ടതെല്ലാം

ഇന്ത്യയിൽ പൗരത്വം തെളിയിക്കാൻ ഏത് രേഖയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    25 Jun 2026 2:57 PM IST

പാസ്പോർട്ട് പൗരത്വ രേഖയല്ല; കേന്ദ്ര സർക്കാരിന്റെ പുതിയ വിശദീകരണം, അറിയേണ്ടതെല്ലാം
X

ഇന്ത്യൻ പാസ്പോർട്ട് പ്രധാനമായും ഒരു 'യാത്രാ രേഖ' മാത്രമാണെന്നും, അത് ഒരു വ്യക്തിയുടെ ഇന്ത്യൻ പൗരത്വം തെളിയിക്കുന്നതിനുള്ള ആത്യന്തികമായ രേഖയല്ലെന്നും കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ജൂൺ 24ന് നടന്ന 14-ാമത് പാസ്പോർട്ട് സേവാ ദിവസിനോടനുബന്ധിച്ചാണ് വിദേശകാര്യ മന്ത്രാലയം ഈ നിർണായക വിശദീകരണം നൽകിയത്. ഇതോടെ, ഇന്ത്യയിൽ പൗരത്വം തെളിയിക്കാൻ ഏത് രേഖയാണ് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള വലിയ ചർച്ചകൾക്കാണ് തുടക്കമായിരിക്കുന്നത്.

എന്തുകൊണ്ടാണ് പാസ്പോർട്ട് പൗരത്വ രേഖയാകാത്തത്?

ഒരു വ്യക്തി വിദേശത്തേക്ക് യാത്ര ചെയ്യുമ്പോൾ അവരുടെ ദേശീയത സാക്ഷ്യപ്പെടുത്താനാണ് പാസ്പോർട്ട് ഉപയോഗിക്കുന്നത്. എന്നാൽ നിയമപരമായി, പൗരത്വം നിർണയിക്കുന്നത് 1955ലെ പൗരത്വ നിയമപ്രകാരമാണ്. പാസ്പോർട്ട് അനുവദിക്കുന്നതാകട്ടെ 1967ലെ പാസ്പോർട്ട് നിയമപ്രകാരവും. 1967ലെ നിയമത്തിലെ സെക്ഷൻ 20 പ്രകാരം, കേന്ദ്ര സർക്കാരിന് പ്രത്യേക സാഹചര്യങ്ങളിൽ ഇന്ത്യക്കാരനല്ലാത്ത ഒരാൾക്കും പാസ്പോർട്ടോ യാത്രാ രേഖയോ അനുവദിക്കാൻ അധികാരമുണ്ട്. കൂടാതെ, പാസ്പോർട്ട് ഇന്ത്യൻ പൗരന്മാർക്ക് മാത്രമാണ് സാധാരണയായി നൽകുന്നതെങ്കിലും, അത് എക്കാലത്തും ഇന്ത്യാ ഗവൺമെന്റിന്റെ സ്വത്താണെന്നും, ആവശ്യപ്പെടുമ്പോൾ തിരികെ നൽകേണ്ടതാണെന്നും പാസ്പോർട്ടിൽ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.

ആധാർ, വോട്ടർ ഐഡി എന്നിവയുടെ അവസ്ഥയെന്ത്?

നേരത്തെ സുപ്രിം കോടതിയും തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട കേസുകളിലും സമാനമായ നിരീക്ഷണങ്ങൾ വന്നിരുന്നു. ആധാർ കാർഡ് പൗരത്വം തെളിയിക്കുന്ന രേഖയല്ല, മറിച്ച് അത് വ്യക്തിയുടെ തിരിച്ചറിയൽ, താമസസ്ഥലം എന്നിവ തെളിയിക്കുന്നതിന് മാത്രമുള്ളതാണ് എന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. അതുപോലെ, വോട്ടർ ഐഡി കാർഡും ഡ്രൈവിങ് ലൈസൻസും വ്യക്തിത്വവും വിലാസവും തെളിയിക്കാനോ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനോ ഉള്ള രേഖകൾ മാത്രമാണ്. ഇവയൊന്നും ആത്യന്തികമായ പൗരത്വ രേഖകളായി കണക്കാക്കാനാവില്ല.

ഇന്ത്യയിൽ പൗരത്വം തെളിയിക്കാൻ ഏത് രേഖയാണ് ഉള്ളത്?

ഏറ്റവും ശ്രദ്ധേയമായ കാര്യം, ഇന്ത്യയിലെ എല്ലാ പൗരന്മാർക്കും അവരുടെ പൗരത്വം തെളിയിക്കാൻ കഴിയുന്ന ഒറ്റപ്പെട്ട ഒരു 'സാർവത്രിക രേഖ' നിലവിലില്ല എന്നതാണ്. ഒരാളുടെ ജനനത്തീയതിയും ജനിച്ച വർഷവും അനുസരിച്ചാണ് പൗരത്വം നിർണയിക്കപ്പെടുന്നത്:

  • 1950 ജനുവരി 26നും 1987 ജൂലൈ 1നും ഇടയിൽ ജനിച്ചവർ: ഇവർ ഇന്ത്യയിൽ ജനിച്ചവരാണെങ്കിൽ ജനന സർട്ടിഫിക്കറ്റ് മാത്രം മതിയാകും.
  • 1987 ജൂലൈ 1നും 2004 ഡിസംബർ 3നും ഇടയിൽ ജനിച്ചവർ: ജനന സമയത്ത് മാതാപിതാക്കളിൽ ഒരാളെങ്കിലും ഇന്ത്യൻ പൗരനാണെന്ന് തെളിയിക്കുന്ന രേഖകൾ ജനന സർട്ടിഫിക്കറ്റിനൊപ്പം ആവശ്യമാണ്.
  • 2004 ഡിസംബർ 3ന് ശേഷം ജനിച്ചവർ: ജനന സമയത്ത് മാതാപിതാക്കൾ രണ്ടുപേരും ഇന്ത്യൻ പൗരന്മാരാണെന്നോ, അല്ലെങ്കിൽ ഒരാൾ ഇന്ത്യൻ പൗരനും മറ്റൊരാൾ നിയമവിരുദ്ധമായി കുടിയേറിയ ആളല്ലെന്നും തെളിയിക്കുന്ന രേഖകൾ വേണം.
  • രജിസ്ട്രേഷൻ അല്ലെങ്കിൽ നാച്ചുറലൈസേഷൻ വഴി പൗരത്വം നേടിയവർക്ക് ആഭ്യന്തര മന്ത്രാലയം നൽകുന്ന പൗരത്വ സർട്ടിഫിക്കറ്റാണ് ഇതിനായുള്ള പ്രധാന രേഖ.

പാസ്‌പോർട്ട് പൗരത്വ രേഖയല്ലെന്ന കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ (MEA) വിശദീകരണത്തിന് പിന്നാലെ രൂക്ഷ വിമർശനവും പ്രതികരണങ്ങളുമാണ് രാഷ്ട്രീയ-സാമൂഹിക തലങ്ങളിൽ നിന്നും ഉയരുന്നത്. വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രസ്താവന തികച്ചും അസംബന്ധമാണെന്നാണ് ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം) നേതാവ് ആദിത്യ താക്കറെ പ്രതികരിച്ചത്.

വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് പ്രമുഖ ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറും രംഗത്തെത്തി. വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രസ്താവന തികച്ചും അസംബന്ധമാണെന്ന് അദ്ദേഹം തുറന്നടിച്ചു. 'പാസ്‌പോർട്ട് ഒരു പൗരത്വ രേഖയല്ല, വെറുമൊരു യാത്രാരേഖ മാത്രമാണെന്നാണോ പറയുന്നത്? അങ്ങനെയെങ്കിൽ ഒരു വ്യക്തി ഇന്ത്യൻ പൗരനാണെന്ന് പൂർണ്ണമായി ബോധ്യപ്പെടാതെയാണോ സർക്കാർ ഈ യാത്രാരേഖ അവർക്ക് നൽകുന്നത്?', അദ്ദേഹം ചോദിച്ചു.

ഇതിന് പിന്നാലെ കേന്ദ്ര സർക്കാരിനെയും ബി.ജെ.പിയെയും കടന്നാക്രമിച്ച് മുതിർന്ന അഭിഭാഷകനും രാജ്യസഭാ എംപിയുമായ കപിൽ സിബലും രംഗത്തുവന്നു. പാസ്‌പോർട്ട് പൗരത്വ രേഖയല്ലെങ്കിൽ പിന്നെ ഏത് രേഖയാണ് ഇന്ത്യയിൽ പൗരത്വം തെളിയിക്കാനായി ഉള്ളതെന്ന് അദ്ദേഹം ചോദിച്ചു. 'ഇത്തരം തീരുമാനങ്ങളിലൂടെ, നാളെ ഒരു ബൂത്ത് ലെവൽ ഓഫീസർക്ക് (BLO) എന്റെ പൗരത്വത്തിൽ സംശയം പ്രകടിപ്പിക്കാനും എനിക്ക് വോട്ടവകാശം നിഷേധിക്കാനും കഴിയും. അതിന്റെ ഫലം തെരഞ്ഞെടുപ്പുകളിൽ ബിജെപിയുടെ വിജയമായിരിക്കും. ഇനി സുപ്രിം കോടതിയാണ് ഇക്കാര്യത്തിൽ ഇടപെട്ട് തീരുമാനമെടുക്കേണ്ടത്,' അദ്ദേഹം എക്സിൽ കുറിച്ചു.

ചുരുക്കത്തിൽ, ഒരു ഇന്ത്യൻ പാസ്പോർട്ട് സ്വന്തമായുണ്ട് എന്നത് കൊണ്ട് മാത്രം ഒരാളുടെ പൗരത്വം നിയമപരമായി നൂറുശതമാനം ഉറപ്പിക്കാനാകില്ല എന്നാണ് സർക്കാരിന്റെ വിശദീകരണം. തിരിച്ചറിയൽ രേഖകൾക്കും അപ്പുറം, വ്യക്തികളുടെ ജനനവും മാതാപിതാക്കളുടെ പൗരത്വവും ഉൾപ്പെടുന്ന അടിസ്ഥാന വിവരങ്ങളാണ് യഥാർഥത്തിൽ പൗരത്വം നിർണയിക്കുന്നത്.

TAGS :

Next Story