ഇന്ത്യയുടെ അത്യാധുനിക ഭൗമ നിരീക്ഷണ ഉപഗ്രഹം EOS-9 വിക്ഷേപണം പരാജയം
മൂന്നാംഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ അത്യാധുനികഭൗമ നിരീക്ഷണ ഉപഗ്രഹം EOS-9 വിക്ഷേപണ ദൗത്യം പരാജയപ്പെട്ടു. മൂന്നാംഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്നങ്ങളുണ്ടായെന്ന് ഐഎസ്ആര്‍ഒ ചെയര്‍മാന്‍ വി.നാരായണന്‍ അറിയിച്ചു. എന്താണ് സംഭവിച്ചതെന്ന് പരിശോധിച്ച് തിരിച്ചുവരാമെന്നും ചെയര്‍മാന്‍ അറിയിച്ചു. ആദ്യ രണ്ടു ഘട്ടങ്ങളും വിജയകരമായി പൂര്‍ത്തിയായതിന് പിന്നാലെയാണ് മൂന്നാം ഘട്ടത്തില്‍ അപ്രതീക്ഷിത പ്രശ്നങ്ങള്‍ നേരിട്ടത്. റോക്കറ്റിലെ പിഴവ് പരിശോധിക്കുകയാണെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
അൾട്രാ ഹൈ റെസല്യൂഷൻസ്‌കാനറുകൾ ഘടിപ്പിച്ച ഉപഗ്രഹം അതിർത്തി നിരീക്ഷണത്തിനടക്കം സഹായകമാകരമാകുന്ന രീതിയിലാണ് നിര്‍മിച്ചത്. പിഎസ്എൽവി C-61ൽ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് ഉപഗ്രഹം കുതിച്ചുയർന്നത്.
ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് പിഴവുകളില്ലാതെയാണ് കുതിച്ചുയര്‍ന്നത്. സ്ട്രാപ്പ് ഓൺ ബൂസ്റ്ററുകൾ ഘടിപ്പിച്ച ആദ്യഘട്ടവും ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച വികാസ് എൻജിന്റെ രണ്ടാംഘട്ടവും വിജയകരമായി പൂർത്തിയായി. പക്ഷേ, മൂന്നാം ഘട്ടത്തിൽ എത്തിയപ്പോൾ അപ്രതീക്ഷിതമായ തകരാർ അടയാളപ്പെടുത്തി. മുന്നോട്ടു കുതിക്കാൻ ആകാതെ പിഎസ്എൽവി സി61 ദൗത്യം പാതിവഴിയിൽ നിലക്കുകയായിരുന്നു.
1993 മുതൽ ഇതുവരെയുള്ള 63ാമത്തെ പിഎസ്എൽവി ദൗത്യത്തിനിടെ മൂന്നുതവണയാണ് റോക്കറ്റിന്റെ സാങ്കേതിക തകരാർ മൂലം ദൗത്യം പരാജയപ്പെട്ടത്. 93ൽ രണ്ടാംഘട്ട എൻജിനിലും, 2017ൽ താപ കവച സംവിധാനവും തകരാറിലായി. വിശദമായ പരിശോധനകൾ നടത്തി റിസാറ്റ് 1ബി എന്ന EOS-9 എന്ന ഉപഗ്രഹം വീണ്ടും വിക്ഷേപിക്കാനുള്ള സാധ്യത തേടും.
ഭൂമിയിലെ ചെറിയ വസ്തുക്കളെ ഇമേജുകളാക്കാൻ കഴിവുള്ള അൾട്രാ ഹൈ റെസല്യൂഷൻ സ്‌കാനറുകൾ ഘടിപ്പിച്ച ഉപഗ്രഹമാണ് റിസാറ്റ് 1ബി. അതിർത്തി നിരീക്ഷണം, ദേശീയ സുരക്ഷ, കൃഷി, വനം, വെള്ളപ്പൊക്ക നിരീക്ഷണം തുടങ്ങി വിവിധ മേഖലകളെ ആസ്പദമാക്കിയുള്ള പഠനമായിരുന്നു ലക്ഷ്യം.
Adjust Story Font
16

