Quantcast

ഇന്‍ഡിഗോ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു

ലക്ഷക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയ ഇന്‍ഡിഗോ യാത്രാ പ്രതിസന്ധിക്ക് മാസങ്ങള്‍ക്ക് പിന്നാലെയാണ് സിഇഒയുടെ രാജി

MediaOne Logo

ശരത് ലാൽ തയ്യിൽ

  • Updated:

    2026-03-10 14:09:04.0

Published:

10 March 2026 7:21 PM IST

Indigo CEO Pieter Elbers resigns
X

ന്യൂഡല്‍ഹി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് രാജിവെച്ചു. ലക്ഷക്കണക്കിന് യാത്രക്കാരെ പെരുവഴിയിലാക്കിയ ഇന്‍ഡിഗോ യാത്രാ പ്രതിസന്ധിക്ക് മാസങ്ങള്‍ക്ക് പിന്നാലെയാണ് സിഇഒയുടെ രാജി. ഇന്‍ഡിഗോ എംഡി രാഹുല്‍ ഭാട്ടിയയ്ക്കാണ് സിഇഒയുടെ താല്‍ക്കാലിക ചുമതല. ഇന്ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്.

കഴിഞ്ഞ ഡിസംബര്‍ ആദ്യവാരത്തിലാണ് ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ രാജ്യവ്യാപകമായി തടസപ്പെട്ടത്. വിമാനങ്ങള്‍ കൂട്ടത്തോടെ റദ്ദാക്കിയതില്‍ ഡിജിസിഎ ഇന്‍ഡിഗോക്ക് 22 കോടി പിഴയിട്ടിരുന്നു. മറ്റ് നഷ്ടപരിഹാര ചെലവുകള്‍ പുറമേയുമുണ്ടായിരുന്നു. ഇന്‍ഡിഗോയുടെ ശൈത്യകാല സര്‍വീസുകള്‍ 10 ശതമാനം വെട്ടിക്കുറക്കുകയും ചെയ്തിരുന്നു. ഡിസംബര്‍ മൂന്നിനും അഞ്ചിനും ഇടയില്‍ മാത്രം 2507 സര്‍വീസുകളാണ് ഇന്‍ഡിഗോ റദ്ദാക്കിയത്.

ഡിജിസിഎയുടെ പുതിയ സുരക്ഷാ ചട്ടങ്ങള്‍ നടപ്പാക്കിയതിനെ തുടര്‍ന്നുണ്ടായ പൈലറ്റ് ക്ഷാമമാണ് ഇന്ത്യയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ മുടങ്ങാന്‍ ഇടയാക്കിയത്. ഡിസംബര്‍ 5നും 15നും ഇടയില്‍ റദ്ദാക്കിയ എല്ലാ സര്‍വീസുകള്‍ക്കും മുഴുവന്‍ റീഫണ്ട് നല്‍കുമെന്ന് ഇന്‍ഡിഗോ പ്രഖ്യാപിച്ചിരുന്നു. പീറ്റര്‍ എല്‍ബേഴ്സിനെ പുറത്താക്കാന്‍ കേന്ദ്ര നീക്കമുണ്ടെന്ന് അഭ്യൂഹമുണ്ടായെങ്കിലും ഇതുണ്ടായില്ല. പിന്നാലെയാണ് മാസങ്ങള്‍ക്ക് പിന്നാലെ എല്‍ബേഴ്സ് രാജിവെച്ചിരിക്കുന്നത്.

നെതര്‍ലന്‍ഡ്‌സ് പൗരനായ പീറ്റര്‍ എല്‍ബേഴ്സ് നിലവില്‍ ഡല്‍ഹി ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്. വ്യോമയാന വിദഗ്ധന്‍ കൂടിയായ എല്‍ബേഴ്സ് ഇന്‍ഡിഗോയില്‍ ചേരുന്നതിനു മുന്‍പ് 2022 വരെ കെഎല്‍എം റോയല്‍ ഡച്ച് എയര്‍ലൈന്‍സിന്റെ സിഇഒ ആയിരുന്നു.

TAGS :

Next Story