രാജസ്ഥാനിൽ മാതൃകയായി മതസൗഹാർദം; ഈദ് ഗാഹിൽ പുഷ്പവൃഷ്ടി നടത്തി ഹിന്ദു സമൂഹം
ഹിന്ദു-മുസ്‌ലിം ഏകതാ സമിതിയുടെ നേതൃത്വത്തിലായിരുന്നു പുഷ്പവൃഷ്ടി

- Published:
22 March 2026 8:15 AM IST

ജയ്പൂർ: രാജ്യത്തെ വർഗീയതയുടെയും വിദ്വേഷത്തിന്റെയും വാർത്തകൾക്കിടയിൽ മതസൗഹാർദത്തിന്റെ വേറിട്ട മാതൃകയായി രാജസ്ഥാനിലെ ജയ്പൂർ. ചെറിയ പെരുന്നാള്‍ ദിനത്തിലെ ഈദ് ഗാഹിലെത്തിയ മുസ്‌ലിം സഹോദരങ്ങൾക്ക് മേൽ പുഷ്പവൃഷ്ടി നടത്തിയാണ് ഹിന്ദു സമൂഹം ഐക്യത്തിന്റെ സന്ദേശം പകർന്നുനൽകിയത്.
ഹിന്ദു-മുസ്‌ലിം ഏകതാ സമിതിയുടെ നേതൃത്വത്തിലായിരുന്നു പുഷ്പവൃഷ്ടി. പുലർച്ചെ മുതൽ തന്നെ ആയിരക്കണക്കിന് വിശ്വസികളാണ് പ്രാർത്ഥനയ്ക്കായി ജയ്പൂരിലെ ഈദ് ഗാഹിനെത്തിയത്.
"എല്ലാവർക്കും ഈദ് മുബാറക്. ആഘോഷങ്ങൾ സമാധാനത്തിനും ഐക്യത്തിനും വേണ്ടിയുള്ളതാണ്. ഈ മനോഭാവം രാജസ്ഥാനിലും ഇന്ത്യയിലുടനീളവും നിലനിൽക്കണം. ചിലർ വിഭജനമുണ്ടാക്കാൻ ശ്രമിക്കുന്നുണ്ട്, എന്നാൽ അത് തെറ്റാണ്. റാം ഇല്ലാതെ റമദാനില്ല, ഈദ് ഇല്ലാതെ ദീപാവലിയുമില്ല. നമ്മളെല്ലാവരും ഒരേ കുടുംബത്തിലെ അംഗങ്ങളാണ്," എന്ന് ഹിന്ദു-മുസ്ലീം ഏകതാ സമിതി അംഗം രാജേഷ് കുമാർ ശർമ്മ പറഞ്ഞു.
ജയ്പൂരിൽ ഇത്തരം സൗഹാർദ കാഴ്ചകൾ ഇതാദ്യമായല്ല. മുൻപ് രാമനവമി, ദീപാവലി, ഹോളി തുടങ്ങിയ ആഘോഷവേളകളിൽ മുസ്‌ലിം വിഭാഗവും സമാനമായ രീതിയിൽ പുഷ്പവൃഷ്ടി നടത്തിയും ആശംസകൾ നേർന്നും ഒപ്പം ചേരാറുണ്ട്. പരസ്പര വിശ്വാസവും സാമൂഹിക സൗഹാർദ്ദവും തകർക്കാൻ ശ്രമിക്കുന്നവർക്ക് ശക്തമായ മറുപടിയാണ് ജയ്പൂരിലെ ഈ ജനത നൽകുന്നത്.
രാജസ്ഥാനിൽ നിന്നുള്ള വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ, സംസ്ഥാനത്തെ മതസൗഹാർദത്തെ പ്രശംസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് പവൻ ഖേര രംഗത്തെത്തി. ഭിന്നിപ്പുണ്ടാക്കാനുള്ള ശ്രമങ്ങൾക്കിടയിലും ഇന്ത്യയുടെ പാരമ്പര്യമായ മതസൗഹാർദം ഇത്തരം പ്രവൃത്തികളിലൂടെ പ്രതിഫലിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
Adjust Story Font
16
