'100 രൂപ വാങ്ങി പ്രതിഷേധിച്ചു'; പഞ്ചാബിലെ വൃദ്ധ കർഷകക്കെതിരായ പരാമർശത്തിൽ ക്ഷമാപണം നടത്തി കങ്കണ റണാവത്ത്
2020-21 ലെ കർഷക സമരത്തിനിടെ നടത്തിയ അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ 82 കാരിയായ മഹീന്ദർ കൗർ നൽകിയ മാനനഷ്ടക്കേസിൽ മാണ്ഡി എംപി കങ്കണ റണാവത്തിന് തിങ്കളാഴ്ച ബട്ടിൻഡ കോടതി ജാമ്യം അനുവദിച്ചു

കങ്കണ റണാവത്ത് | Photo: ANI
മുംബൈ: 2020-21 ലെ കർഷക സമരത്തിനിടെ നടത്തിയ അപകീർത്തികരമായ പരാമർശത്തിന്റെ പേരിൽ 82 കാരിയായ മഹീന്ദർ കൗർ നൽകിയ മാനനഷ്ടക്കേസിൽ മാണ്ഡി എംപിയും ബിജെപി പ്രതിനിധിയുമായ കങ്കണ റണാവത്തിന് തിങ്കളാഴ്ച ബട്ടിൻഡ കോടതി ജാമ്യം അനുവദിച്ചു. സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്ന ഒരു ട്വീറ്റ് അബദ്ധത്തിൽ റീട്വീറ്റ് ചെയ്‌തെന്നും അതിന്റെ പേരിൽ ക്ഷമാപണം നടത്താൻ തയ്യാറാണെന്നും കങ്കണ കോടതിയെ അറിയിച്ചു.
കർഷക സമരത്തിനിടെ കങ്കണ ബഹദൂർഗഡ് ജാൻഡിയൻ ഗ്രാമത്തിൽ നിന്നുള്ള മഹിന്ദർ കൗറിന്റെ ചിത്രം ഷഹീൻ ബാഗ് പ്രതിഷേധത്തിലെ ബിൽക്കിസ് ബാനുവിന്റെ ചിത്രമാണെന്ന് തെറ്റിദ്ധരിച്ച് 'ഇത്തരം സ്ത്രീകൾ പ്രതിഷേധങ്ങളിൽ പങ്കുചേരാൻ 100 രൂപക്ക് ലഭ്യമാണ്' എന്ന അടികുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുമായി ബന്ധപ്പെട്ടാണ് കേസ്.
ഈ പരാമർശം വ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയതിനെത്തുടർന്ന് 2021 ജനുവരിയിൽ മഹിന്ദർ കൗർ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. 2024ൽ സമാനമായ ഒരു സംഭവത്തിൽ കർഷക പ്രതിഷേധവുമായി ബന്ധപ്പെട്ട വിവാദ പരാമർശങ്ങളുടെ പേരിൽ ചണ്ഡീഗഢ് വിമാനത്താവളത്തിൽ നിർബന്ധിത സുരക്ഷാ പരിശോധനക്കിടെ ഒരു വനിതാ കോൺസ്റ്റബിൾ കങ്കണയെ തല്ലിയിരുന്നു.
എന്നാൽ കങ്കണയുടെ വാദം മഹിന്ദർ കൗറിന്റെ അഭിഭാഷകൻ നിഷേധിച്ചു. 'താൻ അബദ്ധത്തിൽ റീട്വീറ്റ് ചെയ്തതാണെന്നും ആരെയും ലക്ഷ്യം വച്ചിട്ടില്ലെന്നുമാണ് കങ്കണ കോടതിയെ അറിയിച്ചത്. എന്നാൽ കങ്കണ ഇതുവരെയും ക്ഷമാപണം നടത്താൻ തയ്യാറായിരുന്നില്ല. സുരക്ഷാ കാരണങ്ങളാൽ വ്യക്തിപരമായി ഹാജരാകുന്നതിൽ നിന്ന് സ്ഥിരമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അവർ ഒരു അപേക്ഷയും സമർപ്പിച്ചിരുന്നു.' അഭിഭാഷകൻ പറഞ്ഞു. ജില്ലാ കോടതി സമുച്ചയം അതീവ സുരക്ഷാ മേഖലയാക്കി ബാരിക്കേഡുകൾ വെച്ചതിന് ശേഷമാണ് കങ്കണ കോടതിയിൽ ഹാജരായത്.
Adjust Story Font
16

