'എനിക്ക് ദുരന്തനിവാരണ ഫണ്ടില്ല, ക്യാബിനറ്റ് റാങ്കുമില്ല'; മണ്ഡലത്തിലെ പ്രളയബാധിതരോട് ബിജെപി എംപി കങ്കണ
ഹിമാചലിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ 78 പേരാണ് മരിച്ചത്.

ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ പ്രളയ ദുരിതാശ്വാസം സംബന്ധിച്ച് നടത്തിയ പ്രസ്താവനയിൽ വിശദീകരണവുമായി നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തനിക്ക് പ്രളയ ദുരിതാശ്വാസ ഫണ്ടോ ക്യാബിനറ്റ് റാങ്കോ ഇല്ല എന്നായിരുന്നു തന്റെ മണ്ഡലമായ മാണ്ഡിയിലെ പ്രളയ ബാധിതരോട് കങ്കണയുടെ പ്രതികരണം. ഇത് വിവാദമായ പശ്ചാത്തലത്തിലാണ് എംപിയുടെ വിശദീകരണം.
എന്താണ് തന്റെ കയ്യിലുള്ളത്, എന്താണ് ഇല്ലാത്തത് എന്നാണ് ജനങ്ങളോട് പറഞ്ഞത്. എംപിയെന്ന നിലയിൽ നമ്മൾ ആശങ്കകൾ ഉന്നയിക്കുകയും ഫണ്ട് കൊണ്ടുവരികയും വേണം. തനിക്ക് ഒരു പരിധിയുണ്ട്. നമ്മുടെ പാർട്ടി ജനങ്ങളുടെ എല്ലാ ആവശ്യങ്ങളും നിറവേറ്റുമെന്നാണ് ജനങ്ങളോട് പറഞ്ഞതെന്നും കങ്കണ വിശദീകരിച്ചു.
ഹിമാചലിൽ കനത്ത മഴയെ തുടർന്നുണ്ടായ ദുരന്തങ്ങളിൽ 78 പേരാണ് മരിച്ചത്. കങ്കണയുടെ മണ്ഡലത്തിൽ 14 പേർ മരിക്കുകയും 31 പേരെ കാണാതാവുകയും ചെയ്തിരുന്നു. മേഘവിസ്‌ഫോടനവും മിന്നൽ പ്രളയവും മണ്ണിടിച്ചിലും സംസ്ഥാനത്ത് വലിയ നാശനഷ്ടങ്ങൾക്ക് കാരണമായിരന്നു. സംസ്ഥാനത്തിന് പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നും കങ്കണ പറഞ്ഞു.
Adjust Story Font
16

