'ചോദ്യങ്ങൾ ചോദിക്കുന്നത് തുടരും';കേന്ദ്രത്തിനെതിരെ പ്രതിഷേധിച്ച് രാജിവെച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്
ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ചാണ് കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് രാജിവെച്ചത്

ന്യൂഡല്‍ഹി: മുൻ ഐഎസ് ഉദ്യോഗസ്ഥനും മലയാളിയുമായ കണ്ണൻ ഗോപിനാഥൻ കോൺഗ്രസിലേക്ക്.എഐസിസി ആസ്ഥാനത്തെത്തിയാണ് അംഗത്വം സ്വീകരിച്ചത്.ജമ്മുകശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിൽ പ്രതിഷേധിച്ച് കണ്ണൻ ഗോപിനാഥൻ സർവീസിൽ നിന്ന് രാജിവച്ചിരുന്നു.സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലാണ് കണ്ണന്‍ ഗോപിനാഥന് അംഗത്വം നൽകുക. കേന്ദ്രത്തിനെതിരെ രൂക്ഷവിമര്‍ശനങ്ങള്‍ പലപ്പോഴും തുറന്ന് പറഞ്ഞയാളാണ് കണ്ണന്‍ ഗോപിനാഥന്‍. കോട്ടയം സ്വദേശിയാണ് കണ്ണൻ ഗോപിനാഥ്.
താൻ സർവീസ് നിന്ന് രാജിവെച്ചത് തെറ്റായ കാര്യങ്ങൾ ഉണ്ടായതിനാലാണെന്ന് കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചുകൊണ്ട് കണ്ണന്‍ ഗോപിനാഥന്‍ പ്രതികരിച്ചു. സർക്കാരിനെതിരെ സംസാരിച്ചാൽ ദേശദ്രോഹിയാക്കും. കുറേ സംസ്ഥാനങ്ങളില്‍ സഞ്ചരിച്ചു.അവിടുത്തെ ജനങ്ങളോട് സംസാരിക്കാന്‍ സാധിച്ചു. അതിൽ നിന്നും സഞ്ചരിക്കേണ്ട ദിശ വ്യക്തമായെന്നും അതിനാലാണ് കോൺഗ്രസിൽ ചേർന്നത്. പൗരന്മാരുടെ പാർട്ടി ആയതിനാലാണ് കോൺഗ്രസ് തെരഞ്ഞടുത്തത്..' കണ്ണന്‍ ഗോപിനാഥന്‍ പറഞ്ഞു. ചോദ്യങ്ങൾ ചോദിക്കുന്നത് തുടരുമെന്നും രാജ്യത്തിന് വേണ്ടിയും കോൺഗ്രസിനെ ശക്തിപ്പെടുത്താന്‍ വേണ്ടിയും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, കണ്ണൻ ഗോപിനാഥൻ നീതിക്ക് വേണ്ടി ശബ്ദം ഉയർത്തിയ വ്യക്തിയാണെന്നും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ പറഞ്ഞു. രാജ്യത്ത് നീതിക്കായി പോരാടുന്ന പാർട്ടി കോൺഗ്രസെന്ന സന്ദേശം ഇതിലൂടെ വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു.
Adjust Story Font
16

