ബെംഗളൂരു യെലഹങ്കയിലെ കുടിയൊഴിപ്പിക്കൽ; നിർണായക യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി
ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും യോഗത്തിൽ പങ്കെടുക്കും

ബെംഗളൂരു: ബെംഗളൂരു യെലഹങ്കയിലെ കുടിയൊഴിപ്പിക്കലിൽ നിർണായക യോഗം വിളിച്ച് കർണാടക മുഖ്യമന്ത്രി. സിദ്ധരാമയ്യയുടെ അധ്യക്ഷതയിൽ നാളെ വൈകീട്ട് യോഗം ചേരും. ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും യോഗത്തിൽ പങ്കെടുക്കും. എഐസിസി നിർദേശപ്രകാരമാണ് സർക്കാർ നീക്കം. ഇടക്കാല പുനരധിവാസം സജ്ജമാക്കാനാണ് ധാരണ. കുടിയിറക്കൽ നടന്ന കോഗിലു ക്രോസ് ഭവന - ന്യൂനപക്ഷ മന്ത്രി സമീർ അഹമ്മദ് ഖാൻ സന്ദർശിച്ചു.
അനധികൃത കുടിയേറ്റം ആരോപിച്ച് ബെംഗളൂരുവിന്റെ പ്രാന്തപ്രദേശത്ത് നടന്ന പൊളിക്കൽ നടപടി കോൺഗ്രസിനുള്ളിൽ വിള്ളലുകൾ സൃഷ്ടിച്ചിട്ടുണ്ട്. പ്രതിപക്ഷ പ്രതിഷേധങ്ങളും വിമർശനങ്ങളും സംസ്ഥാന സർക്കാരിനെ പ്രതിരോധത്തിലാക്കിയതോടെ മുതിർന്ന കോൺഗ്രസ് നേതാക്കൾ വിഷയത്തിൽ ഇടപെട്ടു. ഉത്തർ പ്രദേശിൽ ഉൾപ്പെടെ ബിജെപി സർക്കാർ നയിക്കുന്ന 'ബുൾഡോസർ രാജിൽ' നിന്ന് വ്യത്യസ്തമല്ല ബംഗളുരുവിലെ കോൺഗ്രസ് നടപടി എന്നാണ് വിമർശകർ ചൂണ്ടിക്കാണിക്കുന്നത്.
യെലഹങ്കയ്ക്കടുത്തുള്ള കൊഗിലു ഗ്രാമത്തിലെ താമസക്കാരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ ശനിയാഴ്ച കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുമായും ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറുമായും സംസാരിച്ചിരുന്നു. ഈ നടപടിയിൽ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റിക്ക് കടുത്ത അതൃപ്തിയുണ്ടെന്നും തീരുമാനമെടുക്കുന്നതിൽ മനുഷ്യത്വത്തിന് പ്രാധാന്യം നൽകിക്കൊണ്ട് അത്തരം നടപടികൾക്ക് കൂടുതൽ ജാഗ്രത ആവശ്യമാണെന്നും വേണുഗോപാൽ പറഞ്ഞു.
ദുരിതബാധിത കുടുംബങ്ങളുമായി വ്യക്തിപരമായി സംസാരിക്കുമെന്നും ഉടൻ തന്നെ പുനരധിവാസവും ആശ്വാസവും ഉറപ്പാക്കുമെന്നും സിദ്ധരാമയ്യയും ശിവകുമാറും ഉറപ്പ് നൽകിയതായും അദ്ദേഹം പറഞ്ഞു. ദുർബല കുടുംബങ്ങളെ മതിയായ ബദലുകൾ ഇല്ലാതെ മാറ്റിപ്പാർപ്പിക്കുകയാണെന്ന് ആരോപിച്ച് സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയും പ്രദേശവാസികളും നടത്തിയ പ്രതിഷേധത്തിനിടയിലാണ് ഈ ഉറപ്പ് ലഭിച്ചത്. ഭവനരഹിതരായവർക്ക് അടിയന്തര പുനരധിവാസം, പാർപ്പിടം, അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റൽ എന്നിവ എത്രയും പെട്ടെന്ന് തന്നെ ഉറപ്പാക്കണമെന്ന് പ്രകടനക്കാർ ആവശ്യപ്പെട്ടു
Adjust Story Font
16

