കൈക്കൂലിയായി ചോദിച്ചത് മീൻകറിയും പൊരിച്ച മീനും; വില്ലേജ് ഓഫീസർക്ക് സസ്പെൻഷൻ
കൃഷിഭൂമിയുടെ പട്ടയം ലഭിക്കാനായി കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചതോടെയാണ് സംഭവം

കരൂർ: കർഷകനോട് കൈക്കൂലിയായി മീൻ കറിയും മീൻ വറുത്തതും ആവശ്യപ്പെട്ട വില്ലേജ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് (വിഎഒ) സസ്പെൻഷൻ. കരൂർ ജില്ലയിലെ ദേവർമലൈ വില്ലേജ് ഓഫീസറായ കാർത്തിയെയാണ് (38) സസ്പെൻഡ് ചെയ്തത്.
ഇയാൾ കൈക്കൂലി ആവശ്യപ്പെടുന്ന ഓഡിയോ ക്ലിപ്പുകൾ വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതോടെയാണ് ജില്ലാ കലക്ടർ ഇയാൾക്കെതിരെ നടപടിയെടുത്തത്. കൃഷിഭൂമിയുടെ പട്ടയം ലഭിക്കാനായി കർഷകൻ വില്ലേജ് ഓഫീസിൽ അപേക്ഷ സമർപ്പിച്ചതോടെയാണ് സംഭവം. നടപടികൾ വേഗത്തിലാക്കി പട്ടയം പെട്ടന്ന് നൽകണമെങ്കിൽ 15,000 രൂപ കൈക്കൂലി വേണമെന്നും ഒപ്പം മീൻ കറിയും മീൻ പൊരിച്ചതും ഊണും നൽകണമെന്നുമായിരുന്നു ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.
തമിഴ്നാട് പാളയം സ്വദേശി ദേവരാജൻ എന്ന കർഷകനോടാണ് ഉദ്യോഗസ്ഥൻ കൈക്കൂലി ചോദിച്ചത്. വയസ്സായ പിതാവിനോട് കൈക്കൂലിയും ഭക്ഷണവും വാങ്ങിനൽകാൻ ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്ത കർഷകന്റെ മകൻ ഉദ്യോഗസ്ഥനെ വിളിക്കുകയും എന്നാൽ ഇതേ ആവശ്യം അദ്ദേഹം വീണ്ടും ഉന്നയിക്കുകയുമായിരുന്നു.
ഈ കോൾ റെക്കോർഡ് പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയായിരുന്നു. തുടർന്ന് സംഭവത്തിൽ തഹസിൽദാരോട് അന്വേഷണം നടത്താൻ കരൂർ ജില്ലാ കലക്ടർ ഉത്തരവിടുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.
Adjust Story Font
16

