ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നു: കെ. കവിത
ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന അഭ്യൂഹങ്ങളും കവിത തള്ളി

കെ.കവിത, കെ.ചന്ദ്രശേഖർ റാവു, കെ.ടി രാമറാവു
ഹൈദരാബാദ്: ബിആർഎസിനെ(ഭാരത് രാഷ്ട്രീയ സമിതി) ബിജെപിയിൽ ലയിപ്പിക്കാൻ വലിയ ഗൂഢാലോചന നടക്കുന്നതായി തെലങ്കാന മുൻ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിന്റെ മകൾ കെ. കവിത.
മദ്യനയക്കേസിൽ താൻ ജയിലിൽ കിടന്ന വേളയിലാണ് ഈ ഗൂഢാലോചന തുടങ്ങിയതെന്നും കവിത ആരോപിച്ചു. ബിആര്‍എസിന്റെ നേതൃ സ്ഥാനത്തിനായുള്ള പോരാട്ടത്തിനിടെയാണ് കവിത ഇക്കാര്യം പറഞ്ഞത്. കവിതയും സഹോദരന്‍ കെ.ടി രാമറാവുവും(കെടിആര്‍) തമ്മിലാണ് വടംവലി.
'' എനിക്ക് ഒരു നേതാവേയുള്ളൂ, അത് കെസിആർ ആണ്. ഞാൻ ഒരു നേതാവിന്റെ കീഴിൽ മാത്രമേ പ്രവർത്തിക്കൂ, അത് കെസിആറിന് കീഴിലാണ്''- സഹോദരന്റെ പേര് പറയാതെ കവിത പറഞ്ഞു.
''ഞാൻ ജയിലിലായിരുന്നപ്പോൾ ബിആർഎസിനെ ബിജെപിയിൽ ലയിപ്പിക്കാൻ ഒരു ഓഫർ ലഭിച്ചു. അപ്പോള്‍ തന്നെ ഇല്ലെന്ന് പറഞ്ഞു. തെലങ്കാന ജനതയുടെ ആശങ്കകളെ പ്രതിനിധീകരിക്കാനും സംരക്ഷിക്കാനും സജീവമായി നിലനിൽക്കേണ്ട ഒരു പ്രാദേശിക പാർട്ടിയായതിനാലാണ് ഞാൻ അന്ന് അതിനില്ലെന്ന് പറഞ്ഞത്,”-കവിത വ്യക്തമാക്കി.
അതിനിടെ, ബിആർഎസ് വിട്ട് കോൺഗ്രസിൽ ചേരാനൊരുങ്ങുകയാണെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുകയാണെന്ന അഭ്യൂഹങ്ങളും കവിത തള്ളി.' ചുരുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണ് കോൺഗ്രസ് എന്നായിരുന്നു കവിതയുടെ പ്രതികരണം. ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് സ്ഥാനമാണ് കെ കവിത ആവശ്യപ്പെടുന്നത്. നിലവിൽ ബിആർഎസ് വർക്കിംഗ് പ്രസിഡന്‍റ് കവിതയുടെ സഹോദരൻ കെടിആർ ആണ്.
കഴിഞ്ഞ വർഷം മാർച്ചിലാണ്, ഡൽഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് കവിതയെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും പിന്നീട് സിബിഐയും അറസ്റ്റ് ചെയ്തത്. അഞ്ച് മാസത്തെ ജയില്‍വാസക്കാലയളവിന് ശേഷമാണ് ജാമ്യം ലഭിച്ചത്.
Adjust Story Font
16

