Quantcast

പശുക്കടത്താരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ കൊലവിളിയും വര്‍ഗീയ പ്രചരണവും

ഡീഷണല്‍ സെഷന്‍സ് ജഡ്ജിയായ തബസും ഖാനെതിരെയാണ് ഭീഷണി ഉയരുന്നത്

MediaOne Logo
പശുക്കടത്താരോപിച്ച് ഡ്രൈവറെ അടിച്ചുകൊന്ന കേസ്; പ്രതികള്‍ക്ക് ജീവപര്യന്തം വിധിച്ച ജഡ്ജിക്കെതിരെ കൊലവിളിയും വര്‍ഗീയ പ്രചരണവും
X

ഭോപ്പാല്‍: മധ്യപ്രദേശില്‍ ഗോരക്ഷകരെന്ന പേരില്‍ ഡ്രൈവറെ അടിച്ചുകൊന്ന കേസിലെ പ്രതികള്‍ക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ച ജഡ്ജിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ കൊലവിളി. അഡീഷണല്‍ സെഷന്‍സ് ജഡ്ജിയായ തബസും ഖാനെതിരെയാണ് ഭീഷണി ഉയരുന്നത്.

2022ല്‍ മധ്യപ്രദേശിലെ നര്‍മദാപുരം ജില്ലയില്‍ കന്നുകാലികളെ കടത്തിയെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവറായ ഷെയ്ഖ് ലാല നാസിര്‍ അഹമ്മദ് എന്നയാളെ ഒരു സംഘം ആളുകള്‍ അടിച്ചുകൊന്നിരുന്നു. പ്രസ്തുത കേസിലെ പ്രതികളായ ഏഴ് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ജഡ്ജി എല്ലാവര്‍ക്കും ജീവപര്യന്തം തടവുശിക്ഷ വിധിക്കുകയും ചെയ്തു.

എന്നാല്‍ ജഡ്ജി വിധി പ്രസ്താവിച്ചതോടെ കോടതി വളപ്പില്‍ പ്രതികളുടെ ബന്ധുക്കളും ചില സംഘടനാ നേതാക്കളും ചേര്‍ന്ന് പ്രതിഷേധിച്ചു. ജഡ്ജിക്കെതിരെയായിരുന്നു പ്രതിഷേധം. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളില്‍ ഇത് തുടര്‍ന്നു.

കോടതി വിധിയില്‍ വര്‍ഗീയ നിറം കലര്‍ത്തികൊണ്ടുള്ള പോസ്റ്റുകള്‍, ജഡ്ജിയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുള്ള കുറിപ്പുകളും ചിത്രങ്ങളും, മുസ്‌ലിം എന്ന പേരിലുള്ള അധിക്ഷേപങ്ങളുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

ഗുജറാത്തില്‍ നിന്നുള്ള വിശാല്‍ സിങ് എന്നയാള്‍ എക്സില്‍ പങ്കുവെച്ച വീഡിയോയില്‍ ജഡ്ജിയെ അധിക്ഷേപിക്കുന്നതായി കാണാം. പത്ത് ദിവസത്തിനുള്ളില്‍ പ്രതികളെ ജയില്‍ മോചിതരാക്കണമെന്നാണ് ഇയാളുടെ ആവശ്യം.

സമാനമായ പോസ്റ്റുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ മധ്യപ്രദേശ് സിയോണി മാല്‍വ പൊലീസ് സ്വയമേവ കേസ് രജിസ്റ്റര്‍ ചെയ്തു. ഭീഷണിപ്പെടുത്തല്‍, സാമൂഹിക സൗഹാര്‍ദം തകര്‍ക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്ക് മേല്‍ ചുമത്തിയിരിക്കുന്നത്. ബിഎന്‍എസിലെ 302, 196 (1) എന്നീ വകുപ്പുകൾ പ്രകാരമാണ് എഫ്‌ഐആര്‍.

ഇതിനുപുറമെ ജഡ്ജിക്കെതിരായ കൊലവിളിയില്‍ ഹൈക്കോടതി എന്തുകൊണ്ട് കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നില്ലെന്ന ചോദ്യമുയര്‍ത്തി ബാര്‍ അസോസിയേഷനും രംഗത്തെത്തി.

വിധിയില്‍ അതൃപ്തിയുള്ളവര്‍ക്ക് ഒന്നുകില്‍ അപ്പീല്‍ നല്‍കാം, മേല്‍ക്കോടതിയെ സമീപിക്കാം. അല്ലാതെ വിധി പ്രസ്താവിച്ച ജഡ്ജിമാര്‍ക്കെതിരെ സൈബറാക്രമണം നടത്തുകയല്ല വേണ്ടതെന്നും ബാര്‍ അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. ജഡ്ജിക്കെതിരായ സൈബറാക്രമണത്തില്‍ പവന്‍ ഖേര അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളും വിമര്‍ശനമുയര്‍ത്തി.

TAGS :

Next Story