പൊട്ടിനും സിന്ദൂരത്തിനും വിലക്കില്ല; വിവാദ സ്റ്റൈൽ ഗൈഡ് തിരുത്തി ലെൻസ്കാർട്ട്
ബിന്ദിയും തിലകവും അനുവദിക്കാത്തതിനെതിരെ ന്യൂനപക്ഷ മോർച്ചയടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു

ഡൽഹി: വിവാദത്തിനും പ്രതിഷേധത്തിനും പിന്നാലെ പുതിയ വസ്ത്രധാരണ നയം പുറത്തിറക്കി പ്രമുഖ ഐവെയർ ബ്രാൻഡായ ലെൻസ്കാർട്ട്. ജീവനക്കാർക്ക് ജോലി സ്ഥലത്ത് മതപരവും സംസ്കാരികവുമായ ചിഹ്നങ്ങൾ ധരിക്കാൻ അനുവദിക്കുന്നുവെന്ന് ലെൻസ്കാർട്ട് അറിയിച്ചു. ബിന്ദിയും തിലകവും അനുവദിക്കാത്തതിനെതിരെ ന്യൂനപക്ഷ മോർച്ചയടക്കമുള്ള സംഘടനകൾ രംഗത്തെത്തിയിരുന്നു.
ജീവനക്കാരുടെ വസ്ത്രധാരണ നിയമങ്ങളെചൊല്ലി സമൂഹമാധ്യമങ്ങളിൽ ചർച്ച ചൂട് പിടിച്ചതോടെയാണ് ക്ഷമാപണം നടത്തി ലെൻസ്കാർട്ട് പുതിയ ഡ്രസ് കോഡ് പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുടെയും സമൂഹത്തിന്‍റെയും ആശങ്കകൾ പരിഹരിക്കുന്നതിനായി തങ്ങളുടെ മാർഗനിർദേശങ്ങൾ പരസ്യവും സുതാര്യവുമാക്കുകയാണെന്ന് കമ്പനി എക്സിൽ കുറിച്ചു.
ലെൻസ്കാർട്ട് സ്റ്റോറുകളിൽ ജീവനക്കാർ തിലകവും ബിന്ദിയും ധരിക്കുന്നത് വിലക്കിക്കൊണ്ടുള്ള സ്റ്റൈൽ ഗൈഡ് വലിയ വിവാദത്തിനും പ്രതിഷേധത്തിനും കാരണമായിരുന്നു. ലെൻസ്കാർട്ട് ജീവനക്കാർക്ക് ചില മതചിഹ്നങ്ങൾ അനുവദിക്കുകയും മറ്റുള്ളവ നിരോധിക്കുകയും ചെയ്യുന്നു എന്നാരോപിച്ച് പ്രചരിച്ച സ്ക്രീൻഷോട്ട് വിവാദങ്ങൾക്ക് കാരണമാകുകയായിരുന്നു.
ബിന്ദിയും തിലകവും വിലക്കുകയും ഹിജാബ് അനുവദിക്കുകയും ചെയ്യുന്ന ലെൻസ്കാർട്ടിന്‍റെ നയം അവസാനിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു പ്രതിഷേധം. ലെൻസ്കാർട്ട് ഉൽപന്നങ്ങൾ ബഹിഷ്‍കരിക്കാനും ഇവർ ആഹ്വാനം നൽകിയിരുന്നു. പുതിയ സ്റ്റൈൽ ഗൈഡിൽ എല്ലാ മതചിഹ്നങ്ങൾക്കും തുല്യ പരിഗണന നൽകുന്നതായി കമ്പനി അറിയിച്ചു. രാജ്യത്തിന്‍റെ വൈവിധ്യം അംഗീകരിക്കുകയും വിലമതിക്കുകയും ചെയ്യുന്നതായി ലെൻസ്കാർട്ട് എക്സിൽ കുറിച്ചു. 2400ലധികം സ്റ്റോറുകളുള്ള തങ്ങളുടെ ശൃംഖലയിൽ ജോലി ചെയ്യുന്നവർക്ക് അവരുടെ വിശ്വാസങ്ങളും സ്വത്വവും ഉപേക്ഷിക്കേണ്ടി വരില്ലെന്ന് പ്രസ്താവനയിൽ പറയുന്നു.
Adjust Story Font
16

