രാജ്യത്തെ ഇന്ധന പ്രതിസന്ധിക്ക് അയവില്ല; തുറന്നുപ്രവര്‍ത്തിക്കാനാകാതെ അടച്ചുപൂട്ടിയ ഹോട്ടലുകൾ
ഇറാൻ-ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യം

ഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന് ശേഷം ഇന്ത്യയിലേക്ക് എത്തിയത് 7 എൽപിജി ടാങ്കർ അടക്കം 11 ഇന്ധന കപ്പലുകളാണ്. മൂന്ന് ടാങ്കറുകൾ കൂടി ഉടൻ ഇന്ത്യയിൽ എത്തും.15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങിക്കിടക്കുകയാണ്. രാജ്യത്ത് ഇന്ധന പ്രതിസന്ധിക്ക് പിന്നാലെ അടച്ചു പൂട്ടിയ ഹോട്ടലുകൾ ഇതുവരെയും തുറന്നു പ്രവർത്തിക്കാൻ ആയിട്ടില്ല.
ഇറാൻ-ഇസ്രായേൽ യുദ്ധത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചതോടെ കടുത്ത പ്രതിസന്ധിയിലാണ് രാജ്യം. 33 ഓളം ഇന്ത്യൻ ഇന്ധനക്കപ്പലുകളാണ് ഹോർമുസിൽ കുടുങ്ങിയത്. മാർച്ച് 12 ന് ആദ്യ കപ്പൽ ഇറാൻ അനുമതിയോടെ ഹോർമുസ് കടന്നു. എംടി ഷെൺലോങ്ങ് കപ്പലിൽ 10 ലക്ഷം ബാരൽ ക്രൂഡ് ഓയിലാണ് ഉണ്ടായിരുന്നത്. മാർച്ച് 16നാണ് എൽപിജി വഹിച്ചുള്ള ആദ്യ കപ്പൽ ഹോർമുസ് താണ്ടിയത്.
ഏഴു കപ്പലുകളിൽ ആയി മൂന്ന് ലക്ഷത്തി ഇരുപത്തി അയ്യായിരത്തി തൊള്ളയിരത്തി അറുപത്തി രണ്ട് മെട്രിക് ടൺ എൽപിജി ആണ് ഇന്ത്യയിലെത്തിയത്. രാജ്യത്തെ ശരാശരി പ്രതിദിനം 80000 മെട്രിക് ടൺ എൽപിജി ആണ് ഉപയോഗം. ഇന്ത്യയുടെ മൊത്തം എൽപിജിയിൽ 60 ശതമാനവും ഇറക്കുമതി ചെയ്യുന്നതാണ് യുദ്ധ സാഹചര്യത്തിൽ കൂടുതൽ പ്രതിസന്ധി സൃഷ്ടിച്ചത്. ക്ഷാമം തരണം ചെയ്യാൻ റഷ്യ വെനസ്വല ആഫ്രിക്കൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ നിന്നും ഇന്ത്യ ഇന്ധന ഇറക്കുമതി തോത് വർധിപ്പിച്ചെങ്കിലും രാജ്യത്തെ പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്.
വാണിജ്യ സിലിണ്ടറികളുടെ വിതരണം തടസ്സപ്പെട്ടത് ഹോട്ടൽ വ്യാപാര വ്യവസായ മേഖലകളെ സാരമായി ബാധിച്ചു. ഡൽഹി, മുംബൈ, കൊൽക്കത്ത എന്നീ മെട്രോ നഗരങ്ങളിൽ വാണിജ്യ സിലിണ്ടറുകൾ ഇനിയും കിട്ടാനില്ല എന്നാണ് പരാതി. അതേസമയം രാജ്യത്ത് എൽപിജി സിലിണ്ടറുകളുടെ വിതരണം സാധാരണ നിലയിലേക്ക് എത്തിയെന്നാണ് കേന്ദ്രസർക്കാർ വിശദീകരിക്കുന്നത്.
Adjust Story Font
16

