'മധ്യപ്രദേശിലെ സ്ത്രീകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മദ്യപിക്കുന്നത്'; വിവാദ പ്രസ്താവനയുമായി കോൺഗ്രസ് പ്രസിഡന്‍റ്; മറുപടിയുമായി മുഖ്യമന്ത്രി
ബിജെപി സര്‍ക്കാര്‍ മധ്യപ്രദേശിനെ ലഹരിയിൽ മുങ്ങിയ സംസ്ഥാനമാക്കി മാറ്റിയെന്ന് പട്‍വാരി പറഞ്ഞു

ഭോപ്പാല്‍: മധ്യപ്രദേശിലെ സ്ത്രീകൾ രാജ്യത്തെ മറ്റെവിടെത്തേക്കാളും കൂടുതൽ മദ്യം ഉപയോഗിക്കുന്നുണ്ടെന്ന കോൺഗ്രസ് പ്രസിഡന്‍റ് ജിതു പട്‍വാരിയുടെ പ്രസ്താവന വിവാദത്തില്‍. ഭോപ്പാലിൽ നടന്ന വാര്‍ത്താസമ്മേളനത്തിലായിരുന്നു പട്‍വാരി ഇക്കാര്യം പറഞ്ഞത്.
ഒരുകാലത്ത് സമൃദ്ധിയുടെ നാടായിരുന്ന മധ്യപ്രദേശിനെ ലഹരിയിൽ മുങ്ങിയ സംസ്ഥാനമാക്കി ബിജെപി സര്‍ക്കാര്‍ മാറ്റിയിരിക്കുന്നുവെന്ന് പട്‍വാരി പറഞ്ഞു.
“നിങ്ങളുടെ മകൻ തൊഴില്‍ രഹിതനാണെങ്കില്‍, മദ്യപിച്ച് വീട്ടിലേക്ക് വന്നാൽ, അതിന് ഉത്തരവാദികൾ ബിജെപിയും ശിവരാജ് സിംഗ് ചൗഹാനും മോഹൻ യാദവുമാണെന്ന് ഞാൻ 100 ശതമാനം ഉറപ്പോടെ പറയും. മധ്യപ്രദേശിലെ സ്ത്രീകളാണ്, രാജ്യത്തെ മറ്റെവിടെയേക്കാളും കൂടുതൽ മദ്യം ഉപയോഗിക്കുന്നത്. മധ്യപ്രദേശിൽ ബിജെപി സൃഷ്ടിച്ച അവസ്ഥയാണിത്,” അദ്ദേഹം പറഞ്ഞു
'മധ്യപ്രദേശിലെത്രയും മയക്കുമരുന്ന് പ്രവർത്തനം മറ്റൊരു സംസ്ഥാനത്തിലും ഇല്ല. നമ്മുടെ സഹോദരിമാരും പെൺമക്കൾ മയക്കുമരുന്ന് ഉപയോഗിക്കാൻ തുടങ്ങിയിരിക്കുന്നു. ലാഡ്‌ലി ബെഹ്‌നയുടെ പേരിൽ അവർ വോട്ട് നേടി, എന്നാൽ വാസ്തവത്തിൽ, മധ്യപ്രദേശിലെ സ്ത്രീകളാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ലഹരി ഉപയോഗിക്കുന്നത്. ബിജെപി നമ്മുടെ സംസ്ഥാനത്തെ അത്തരമൊരു സ്ഥലമാക്കി മാറ്റി, നിങ്ങൾ ഇതിനെക്കുറിച്ച് ചിന്തിക്കണം," പട്‌വാരി പറഞ്ഞു.
പട്‌വാരിയുടെ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി മോഹൻ യാദവ് രംഗത്തെത്തി. കോൺഗ്രസ് പാർട്ടി ഒരിക്കലും സ്ത്രീകൾക്ക് സംവരണം നൽകിയിട്ടില്ലെന്നും ലാഡ്‌ലി ലക്ഷ്മി അല്ലെങ്കിൽ ലാഡ്‌ലി ബെഹ്‌ന പോലുള്ള പദ്ധതികൾ കൊണ്ടുവന്നിട്ടില്ലെന്നും മുഖ്യമന്ത്രിപറഞ്ഞു. "പകരം, കോൺഗ്രസ് നമ്മുടെ സഹോദരിമാരെ മദ്യപാനികളെന്ന് വിളിക്കുന്നു. ഇത് ജനസംഖ്യയുടെ 50 ശതമാനത്തിനും അപമാനമാണ്. കോൺഗ്രസ് പ്രസിഡന്റ് മാപ്പ് പറയണം. ഇത്തരത്തിലുള്ള ഭാഷ ഉപയോഗിക്കരുത്. ഇത് നിർഭാഗ്യകരമാണ്," മോഹൻ യാദവ് പറഞ്ഞു.
അതേസമയം, ദേശീയ കുടുംബാരോഗ്യ സർവേ-5 (NFHS-5) പ്രകാരം, മദ്യം ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം ഏറ്റവും കൂടുതലുള്ളത് അരുണാചൽ പ്രദേശിലാണ്. "സ്ത്രീകളിൽ 1 ശതമാനം മാത്രമാണ് മദ്യം ഉപയോഗിക്കുന്നത്, പുരുഷന്മാരിൽ ഇത് 19 ശതമാനമാണ്. 15 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കിടയിൽ മദ്യം ഉപയോഗിക്കുന്നത് ഏറ്റവും കൂടുതലുള്ളത് അരുണാചൽ പ്രദേശിലും (24%) സിക്കിമിലും (16%)," റിപ്പോർട്ട് പറയുന്നു.
NFHS-5 റിപ്പോർട്ട് അനുസരിച്ച്, "സംസ്ഥാനത്തെ സ്ത്രീകളിൽ 1.6% പേർ മദ്യം ഉപയോഗിക്കുന്നു, ഇതിൽ ഗ്രാമപ്രദേശങ്ങളിലെ 2.1% സ്ത്രീകളും നഗരപ്രദേശങ്ങളിലെ 0.6% സ്ത്രീകളും ഉൾപ്പെടുന്നു. 2015–16 (NFHS-4) നെ അപേക്ഷിച്ച്, ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകൾക്കിടയിൽ മദ്യ ഉപഭോഗം വർധിച്ചിച്ചെന്നും കണക്കുകള്‍ പറയുന്നു.
Adjust Story Font
16

