മഹാരാഷ്ട്രയിൽ മുസ്‌ലിം സംവരണം റദ്ദാക്കി; നടപടി ന്യൂനപക്ഷ വിരുദ്ധമെന്ന് പ്രതിപക്ഷം
കോൺഗ്രസ്-എൻസിപി സഖ്യസർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്‌ലിം വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത

- Updated:
2026-02-18 12:00:37.0

മുംബൈ: സർക്കാർ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മുസ്‌ലിം വിഭാഗത്തിനുണ്ടായിരുന്ന സംവരണം പിൻവലിച്ച് മഹാരാഷ്ട്ര സർക്കാർ. സംവരണം പിൻവലിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് ചൊവ്വാഴ്ചയാണ് പുറത്തിറക്കിയത്. അഞ്ച് ശതമാനം സംവരണം അനുവദിച്ചുകൊണ്ടുള്ള മുൻപത്തെ ഓർഡിനൻസിന്റെ കാലാവധി അവസാനിച്ചതും കോടതിയുടെ ഇടക്കാല സ്റ്റേ നിലനിൽക്കുന്നതും ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ കോൺഗ്രസ്-എൻസിപി സഖ്യസർക്കാരാണ് മറാത്ത വിഭാഗത്തിന് 16 ശതമാനവും മുസ്‌ലിം വിഭാഗത്തിന് അഞ്ച് ശതമാനവും സംവരണം അനുവദിച്ച് ഓർഡിനൻസ് പുറപ്പെടുവിച്ചിരുന്നത്.
ബിജെപി നേതൃത്വം നൽകുന്ന മഹായുതി സർക്കാരിന്റെ ഈ നീക്കം ന്യൂനപക്ഷ വിരുദ്ധമാണെന്ന് പ്രതിപക്ഷം പറഞ്ഞു. പുതിയ ഉത്തരവ് പ്രകാരം, പ്രത്യേക പിന്നാക്ക വിഭാഗത്തിൽ ഉൾപ്പെടുത്തി മുസ്‌ലിംകൾക്ക് നൽകിയിരുന്ന എല്ലാ ആനുകൂല്യങ്ങളും റദ്ദാക്കിയിട്ടുണ്ട്. 2014 മുതലുള്ള എല്ലാ ഉത്തരവുകളും സർക്കുലറുകളും ഇതോടെ ഇല്ലാതാകും. ജാതി സർട്ടിഫിക്കറ്റുകളും ക്രീമിലെയർ സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുന്നതും സർക്കാർ നിർത്തിവെച്ചിട്ടുണ്ട്.
സർക്കാർ തീരുമാനം ജനാധിപത്യത്തിന് ഹാനികരമാണെന്നും മുസ്‌ലിം സമൂഹത്തെ മുഖ്യധാരയിൽ നിന്ന് അകറ്റുന്നതാണെന്നും മുംബൈ കോൺഗ്രസ് അധ്യക്ഷ വർഷ ഗെയ്ക്വാദ് പറഞ്ഞു. 'ഒരു വശത്ത് 'സബ്കാ സാത്ത്, സബ്കാ വികാസ്' എന്ന് പറയുകയും മറുവശത്ത് സംവരണത്തിനാവശ്യമായ രേഖകൾ നിഷേധിക്കുകയും ചെയ്യുകയാണ് ബിജെപി. വിദ്യാഭ്യാസ മേഖലയിലെ അഞ്ച് ശതമാനം സംവരണം ബോംബെ ഹൈക്കോടതി ശരിവെച്ചിട്ടും അത് നടപ്പിലാക്കാൻ സർക്കാർ തയ്യാറായില്ല,' എന്നും വർഷ ഗെയ്ക്വാദ് പറഞ്ഞു. സ്വന്തം പാർട്ടിയിലെയോ സഖ്യകക്ഷികളിലെയോ മുസ്‌ലിം നേതാക്കൾക്ക് ബിജെപി യാതൊരു വിലയും നൽകുന്നില്ലെന്നതിന് തെളിവാണ് ഈ തീരുമാനമെന്ന് എൻസിപി (ശരദ് പവാർ വിഭാഗം) വക്താവ് ക്ലൈഡ് ക്രാസ്റ്റോ പ്രതികരിച്ചു. ബിജെപിയിൽ നിന്ന് ഈ നേതാക്കൾക്ക് നീതി ലഭിക്കില്ലെന്ന് വ്യക്തമായതായും അദ്ദേഹം പറഞ്ഞു.
Adjust Story Font
16
