വിമതർ വഞ്ചകർ, ആവശ്യം കഴിഞ്ഞാൽ ബിജെപി അവരെ വലിച്ചറിയുമെന്ന് മഹുവ മൊയ്ത്ര; ആർജി കർ വിവാദം ഉയർത്തി മറുപടിയുമായി കകോലി ഘോഷ്
പാർലമെന്റിൽ മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കാൻ വേണ്ടി മാത്രമാണ് ബിജെപി ഈ വിമതരെ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും, ആ ദൗത്യം കഴിഞ്ഞാൽ ഇവരെ കറിവേപ്പില പോലെ വലിച്ചെറിയുമെന്നും മഹുവ പറഞ്ഞു

- Published:
21 Jun 2026 3:20 PM IST

ന്യുഡൽഹി/കൊൽക്കത്ത: തെരഞ്ഞെടുപ്പ് തോൽവിയിലും വിമത പ്രവർത്തനത്തിനും നട്ടം തിരിയുന്ന തൃണമൂൽ കോൺഗ്രസിലെ മുതിർന്ന നേതാവ് മഹുവ മൊയ്ത്രയും വിമത നിരയിലെ പ്രമുഖ കകോലി ഘോഷുമായി വാക്ക്‌പോര്.മമത ബാനർജിയെ വഞ്ചിച്ച് എൻഡിഎ സഖ്യത്തിലേക്ക് നീങ്ങുന്ന വിമത എംപിമാരെ 'വഞ്ചകർ' എന്ന് വിളിച്ച് മഹുവ മൊയ്ത്ര പരിഹസിച്ചപ്പോൾ, മഹുവയുടെ മുൻകാല പാർലമെന്റ് വിവാദങ്ങളും ആർ.ജി കർ മെഡിക്കൽ കോളേജ് വിഷയവും ഉയർത്തിയാണ് കാകോലി ഘോഷ് തിരിച്ചടിച്ചത്.
ലോക്സഭയിൽ സ്പീക്കർക്ക് മുന്നിൽ തൃണമൂൽ കോൺഗ്രസ് വിട്ട് പ്രത്യേക ഗ്രൂപ്പായി മാറാൻ അപേക്ഷ നൽകിയ 20 വിമത എംപിമാരുടെ നീക്കത്തെ മഹുവ മൊയ്ത്ര കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു. പാർലമെന്റിൽ മണ്ഡല പുനർനിർണ്ണയ ബിൽ പാസാക്കാൻ വേണ്ടി മാത്രമാണ് ബിജെപി ഈ വിമതരെ ഇപ്പോൾ ഉപയോഗിക്കുന്നതെന്നും, ആ ദൗത്യം കഴിഞ്ഞാൽ ഇവരെ കറിവേപ്പില പോലെ വലിച്ചെറിയുമെന്നും മഹുവ തമാശരൂപേണ പറഞ്ഞു. വഞ്ചന കാണിച്ച ഈ എംപിമാർക്ക് ധൈര്യമുണ്ടെങ്കിൽ രാജിവെച്ച് ബിജെപി ടിക്കറ്റിൽ വീണ്ടും മത്സരിക്കണമെന്നും മഹുവ വെല്ലുവിളിച്ചു.
എന്നാൽ, മഹുവയുടെ പരിഹാസത്തിന് തൊട്ടുപിന്നാലെ മറുപടിയുമായി കാകോലി ഘോഷ് ദസ്തിദാർ രംഗത്തെത്തി. തൃണമൂൽ കോൺഗ്രസിന്റെ ഇപ്പോഴത്തെ അരാജകത്വ രാഷ്ട്രീയത്തെ ബംഗാളിലെ ജനങ്ങൾ തള്ളിക്കളഞ്ഞതായി കാകോലി ഘോഷ് പറഞ്ഞു. പാർലമെന്റിലെ രഹസ്യ വിവരങ്ങളും ലോഗിൻ ഐഡിയും കൈമാറി വിവാദത്തിലായ മെഹുവ മൊയ്ത്രയുടെ ചരിത്രം രാജ്യം മറന്നിട്ടില്ലെന്ന് അവർ പറഞ്ഞു.
കൊൽക്കത്തയിലെ ആർ.ജി കർ മെഡിക്കൽ കോളേജ് പീഡനക്കേസുമായി ബന്ധപ്പെട്ട് തൃണമൂൽ നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടായ നിലപാടുകളിൽ തനിക്കും കുടുംബത്തിനും വലിയ പ്രതിഷേധമുണ്ടായിരുന്നു. അത്തരം സ്ത്രീവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങളോടുള്ള വിയോജിപ്പാണ് തങ്ങളുടെ രാഷ്ട്രീയ തീരുമാനത്തിന് പിന്നിലെന്നും കാകോലി വ്യക്തമാക്കി. കല്ല്യാൺ ബാനർജിയെപ്പോലെയുള്ള നേതാക്കളുടെ മോശം പെരുമാറ്റത്തെ മഹുവ ന്യായീകരിക്കുന്നതിനെയും അവർ കുറ്റപ്പെടുത്തി.
Adjust Story Font
16
