കർണാടകയിൽ വൻ ബാങ്ക് കവർച്ച; കൊള്ളയടിച്ചത് സ്വർണവും പണവുമുൾപ്പെടെ 20കോടി
ജീവനക്കാരുടെ കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് സംഘം പണവും സ്വര്‍ണവുമായി സ്ഥലം വിട്ടത്.

ബംഗളൂരു: കര്‍ണാടകയില്‍ വന്‍ ബാങ്ക് കൊള്ള. വിജയപുര ജില്ലയിലെ ചാഡ്ചൻ പട്ടണത്തിലെ എസ്ബിഐ ശാഖയില്‍ സ്വര്‍ണമുള്‍പ്പെടെ ഏകദേശം 20 കോടിയാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. മുഖംമൂടി ധരിച്ചെത്തിയ സംഘം കത്തിയും തോക്കുമെടുത്ത് ജീവനക്കാരെ കെട്ടിയിട്ടാണ് കവര്‍ച്ച നടത്തിയത്.
ഇന്നലെ(ചൊവ്വാഴ്ച) വൈകുന്നേരം 6.30ഓടെയാണ് സംസ്ഥാനത്തെ ഞെട്ടിച്ച കവര്‍ച്ച അരങ്ങേറിയത്. അക്കൗണ്ട് തുറക്കാനെന്ന വ്യാജേനയാണ് സംഘം വന്നത്. പിന്നാലെ മാനേജറെ ഭീഷണിപ്പെടുത്തുകയായിരുന്നു. ജീവനക്കാരുടെ കൈകാലുകള്‍ കെട്ടിയിട്ട ശേഷമാണ് സംഘം പണവും സ്വര്‍ണവുമായി സ്ഥലം വിട്ടത്.
20 കിലോ ഗ്രം വരുന്ന സ്വര്‍ണവും ഒരു കോടിയോളം വരുന്ന പണവുമാണ് കവര്‍ച്ച ചെയ്യപ്പെട്ടത് എന്നാണ് പൊലീസ് പറയുന്നത്. 20കോടിയുടെ മൂല്യമാണ് കണക്കാക്കുന്നത്. പ്രാഥമികാന്വേഷണത്തില്‍ കാറിലാണ് സംഘമെത്തിയതെന്നും അതിലെ നമ്പര്‍ വ്യാജമാണെന്ന് തെളിഞ്ഞതായും വിജയപുര പൊലീസ് സൂപ്രണ്ട് ലക്ഷ്മൺ നിംബർഗി വ്യക്തമാക്കി. ബാങ്ക് മാനേജരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചതായും പൊലീസ് വ്യക്തമാക്കി.
ഈ വർഷം വിജയപുര ജില്ലയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന രണ്ടാമത്തെ ബാങ്ക് കൊള്ളയാണിത്. മണഗുളി പട്ടണത്തിലുള്ള കാനറ ബാങ്ക് ശാഖയിൽ നിന്ന് ഏകദേശം 59 കിലോ ആഭരണങ്ങളും 5.2 ലക്ഷം രൂപയും മോഷ്ടിക്കപ്പെട്ടത് മെയിലാണ്. ബാങ്ക് കെട്ടിടത്തിന്റെ പൂട്ടും ജനൽ ഗ്രില്ലുകളും തകർത്താണ് കള്ളന്മാർ അകത്തുകടന്നത്. കവര്‍ച്ചയുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജർ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
Adjust Story Font
16

