'അജിത് പവാറിന്റെ മരണം ഞെട്ടിക്കുന്നത്, കൃത്യമായ അന്വേഷണം വേണം'; മമതാ ബാനര്‍ജി
ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്

- Updated:
2026-01-28 07:21:06.0

കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ഞെട്ടലും അനുശോചനവും രേഖപ്പെടുത്തി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. അപകടത്തില്‍ കൃത്യമായ അന്വേഷണം വേണമെന്ന് മമത ആവശ്യപ്പെട്ടു. എക്സിലെഴുതിയ കുറിപ്പിലാണ് മമതയുടെ പ്രതികരണം.
'അജിത് പവാറിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടലും ദുഃഖവുമുണ്ടാക്കുന്നു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ സഹയാത്രികരും ബാരാമതിയിൽ ഇന്ന് പുലർച്ചെയുണ്ടായ വിമാനദുരന്തത്തിൽ മരിച്ചെന്ന വാര്‍ത്ത വലിയൊരു നഷ്ടബോധമാണ് ഉണ്ടാക്കുന്നത്. അജിത് പവാറിന്റെ കുടുംബത്തെയും അദ്ദേഹത്തിന്റെ പിതൃസഹോദരൻ ശരദ് പവാറിനെയും അജിത്തിന്റെ മുഴുവൻ സുഹൃത്തുക്കളെയും അനുയായികളെയും അനുശോചനം അറിയിക്കുന്നു. ഈ സംഭവത്തിൽ കൃത്യമായ അന്വേഷണം നടത്തണം'- മമത എക്സിലെഴുതിയ കുറിപ്പില്‍ വ്യക്തമാക്കി.
ബാരാമതിയിലെ വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുന്നതിനിടെയാണ് അജിത് പവാർ സഞ്ചരിച്ചിരുന്ന പ്രൈവറ്റ് ജെറ്റ് വിമാനം തകർന്നുവീണത്. വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് തകർന്നുവീഴുകയായിരുന്നു. അപകടത്തിന് പിന്നാലെ വിമാനത്തിന് തീപിടിച്ചു. വിമാനത്തിൽ അജിത് പവാറിന് പുറമെ പിഎസ്ഒയും ഒരു അറ്റൻഡന്റും രണ്ട് ക്രൂ അംഗങ്ങളുമാണ് ഉണ്ടായിരുന്നത്. പലരും അപകടസ്ഥലത്ത് വച്ച് തന്നെ മരിച്ചു. അജിത് പവാർ ഉൾപ്പെടെയുള്ളവരെ സമീപത്തെ സർക്കാർ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
Adjust Story Font
16
