ഗണേശോത്സവം; മുംബൈയിലെ പ്രതിഷേധം മാറ്റിവയ്ക്കണമെന്ന മഹാരാഷ്ട്ര സർക്കാരിന്‍റെ അഭ്യർഥന നിരസിച്ച് മനോജ് ജാരൻഗെ
എല്ലാ മറാത്തികളെയും കുൻബി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിന് ജാരൻഗെയാണ് നേതൃത്വം നൽകുന്നത്

മുംബൈ: ഗണേശോത്സവം കണക്കിലെടുത്ത് മുംബൈയിലെ പ്രതിഷേധം മാറ്റിവയ്ക്കണമെന്ന മഹാരാഷ്ട്ര സര്‍ക്കാരിന്‍റെ ആവശ്യം നിരസിച്ച് മറാത്ത ആക്ടിവിസ്റ്റ് മനോജ് ജാരൻഗെ. മറാത്ത സംവരണം ആവശ്യപ്പെട്ട് വെള്ളിയാഴ്ചയാണ് ജാരൻഗെ പ്രതിഷേധം സംഘടിപ്പിച്ചിരിക്കുന്നത്.
ഉത്സവത്തിന് ഒരു ദിവസം മുമ്പ്, ചൊവ്വാഴ്ച, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി (ഒഎസ്ഡി) രാജേന്ദ്ര സാബിൾ പാട്ടീൽ ജൽന ജില്ലയിലെ അന്തർവാലി സാരഥി ഗ്രാമത്തിൽ ജാരൻഗെയെ കണ്ടിരുന്നു. പ്രതിഷേധം മാറ്റിവയ്ക്കാൻ പാട്ടീൽ ജാരൻഗെയോട് ആവശ്യപ്പെട്ടു. മുംബൈയിലേക്ക് പ്രകടനക്കാർ പോകാൻ ഉദ്ദേശിക്കുന്ന വഴിയുടെ വിശദാംശങ്ങൾ ആരാഞ്ഞു. "ഞാൻ നേരത്തെ മനോജ് ജാരൻഗെയുമായി ഫോണിൽ സംസാരിച്ചിരുന്നു. ഇന്ന് അദ്ദേഹത്തെ കണ്ടിുന്നു. ബുധനാഴ്ച മുതൽ ഗണേശോത്സവം നടക്കുന്നതിനാൽ പ്രക്ഷോഭം മാറ്റിവയ്ക്കാമോ എന്ന് ഞാൻ അദ്ദേഹത്തോട് അഭ്യർഥിച്ചു," പാട്ടീൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എല്ലാ മറാത്തികളെയും കുൻബി വിഭാഗത്തിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെടുന്ന പ്രചാരണത്തിന് ജാരൻഗെയാണ് നേതൃത്വം നൽകുന്നത്.
"ഞങ്ങൾ രണ്ട് വർഷത്തോളം കാത്തിരുന്നു. എന്‍റെ മുൻ നിരാഹാര സമരത്തിനിടെ ബിജെപി എംഎൽഎ സുരേഷ് ദാസ് എന്നെ സന്ദർശിച്ചിരുന്നു, ഈ വിഷയത്തിൽ തീരുമാനമെടുക്കാൻ മൂന്ന് മാസത്തെ സമയം തേടി. മറാത്തകൾക്ക് സർക്കാർ (ഒബിസി) സംവരണം അനുവദിച്ചാൽ, ഞങ്ങൾ ദേവേന്ദ്ര ഫഡ്‌നാവിസുമായി സൗഹൃദത്തിലാകും" ജാരൻഗെ പറഞ്ഞു. അതേസമയം, മുംബൈയിലെ ഗണേശോത്സവ ആഘോഷങ്ങളെ തടസ്സപ്പെടുത്തുന്ന ഒന്നും ജാരൻഗെ ചെയ്യില്ലെന്ന് ഫഡ്‌നാവിസ് പ്രതീക്ഷ പ്രകടിപ്പിച്ചു. "ഛത്രപതി ശിവാജിയുടെ യഥാർത്ഥ അനുയായികൾ എന്ന് സ്വയം അവകാശപ്പെടുന്നവർ ഗണേശ ചതുർത്ഥിയെ ശല്യപ്പെടുത്താൻ ഒന്നും ചെയ്യില്ല," ഫഡ്‌നാവിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അതേസമയം പ്രതിഷേധ പ്രകടനങ്ങൾക്ക് വേണ്ടി പൊതുസ്ഥലങ്ങൾ അനിശ്ചിതമായി കൈവശപ്പെടുത്താൻ കഴിയില്ലെന്ന് ബോംബ ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അധികാരികളുടെ മുൻകൂര്‍ അനുമതിയില്ലാതെ പ്രതിഷേധം നടത്താനാകില്ലെന്നും മനോജിനോട് കോടതി പറഞ്ഞിരുന്നു.
Adjust Story Font
16

