'വെറുപ്പുളവാക്കുന്നത്';ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം ഫോട്ടോക്ക് പോസ് ചെയ്ത വിദേശ വനിതകളെ തുറിച്ചുനോക്കി ഒരു കൂട്ടം പുരുഷൻമാര്‍, വിമര്‍ശനം
വിദേശ വനിതകൾ ആക്രമണങ്ങൾക്കിരയായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്

- Updated:
2026-01-07 05:56:41.0

മുംബൈ: ഇന്ത്യയിലെത്തുന്ന വിദേശികളായ വനിതകൾ ഇവിടുത്ത പുരുഷൻമാരുടെ തുറിച്ചുനോട്ടത്തെക്കുറിച്ച് പലപ്പോഴും പരാതി പറയാറുണ്ട്. വിദേശ വനിതകൾ ആക്രമണങ്ങൾക്കിരയായ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. മുംബൈയിലെ പ്രശസ്തമായ ഗേറ്റ് വേ ഓഫ് ഇന്ത്യക്ക് സമീപം ഫോട്ടോക്ക് പോസ് ചെയ്തുകൊണ്ടിരുന്ന വിദേശ വനിതാ സഞ്ചാരികൾക്ക് ചുറ്റും ഒരു കൂട്ടം പുരുഷൻമാര്‍ തടിച്ചുകൂടി നിൽക്കുന്നതിന്‍റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
അസർബൈജാനിൽ നിന്നാണെന്ന് കരുതുന്ന വനിതാ വിനോദസഞ്ചാരികൾ താജ്മഹൽ പാലസ് ഹോട്ടലിന് എതിർവശത്ത് ഫോട്ടോകൾ എടുക്കുന്നതും ഇവരെ തുറിച്ചുനോക്കി ഒരു സംഘം പുരുഷൻമാര്‍ നിൽക്കുന്നതും വീഡിയോയിൽ കാണാം. അവരിൽ ചിലര്‍ സ്ത്രീകളുടെ മൊബൈലിൽ സ്ത്രീകളുടെ ചിത്രങ്ങളുമെടുക്കുന്നുണ്ട്.
' ഒരു മനുഷ്യനെ ഇതുവരെ കാണാത്ത പോലെയാണ് ഇന്ത്യൻ പുരുഷന്മാർ അസർബൈജാനി സ്ത്രീകളെ നോക്കുന്നത്' എന്ന അടിക്കുറിപ്പോടെ ഡെയ്‌ലി ടർക്കിക് ആണ് എക്സിൽ ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത്. രാജ്യത്ത് എത്തുന്ന വിദേശികളോടുള്ള ചിലരുടെ മനോഭാവത്തെയാണ് ഇത് തുറന്നുകാട്ടുന്നത്. വീഡിയോ വളരെ പെട്ടെന്ന് തന്നെ വൈറലാവുകയും ഓൺലൈനിൽ വ്യാപകമായ ചര്‍ച്ചക്ക് വഴിവയ്ക്കുകയും ചെയ്തു. ചില ഉപയോക്താക്കൾ ഈ പെരുമാറ്റത്തെ അനുചിതമെന്ന് വിമർശിച്ചപ്പോൾ, മറ്റു ചിലർ വെളുത്ത ചർമമുള്ള വിദേശ സ്ത്രീകളോടുള്ള സമൂഹത്തിന്‍റെ മനോഭാവത്തെ വിമർശിച്ചു. വെറുപ്പുളവാക്കുന്ന പ്രവൃത്തിയെന്നാണ് ചിലര്‍ ഇതിനെ വിശേഷിപ്പിത്. മനോവൈകൃതമുള്ള മനുഷ്യര്‍ എന്ന് ഒരു വിഭാഗം ചൂണ്ടിക്കാട്ടി.
"അവർ ഇന്ത്യക്കാരല്ല. അവർ ബംഗ്ലാദേശികളാണ്" എന്നായിരുന്നു മറ്റൊരാളുടെ ന്യായീകരണം. "അവർ കൂടുതലും വെളുത്ത സ്ത്രീകളായതുകൊണ്ടാണ് ഇത്. വെളുത്ത സ്ത്രീകളോടുള്ള ഒരു ഇഷ്ടക്കേടാണിത്. വെളുത്ത ചർമ്മത്തോടുള്ള അഭിനിവേശം" ഒരു ഉപയോക്താവ് കുറിച്ചു.
"ആ മുംബൈ ബെൽറ്റ് ബംഗ്ലാദേശി റോഹിങ്ക്യൻ വിഭാഗക്കാരെ കൊണ്ട് നിറഞ്ഞിരിക്കുന്നു. വിദേശ വിനോദസഞ്ചാരികളെ ഉപദ്രവിക്കുക മാത്രമാണ് അവർ ചെയ്യുന്നത്. ആഗ്രയിലും ഇന്ത്യാ ഗേറ്റിലും അവർ അങ്ങനെ ചെയ്യുന്നു. അവർക്ക് അങ്ങനെ ചെയ്യാനും ഉപദ്രവിക്കാനും ഉത്തരവുകൾ ലഭിച്ചതുപോലെയാണ് തോന്നുന്നത്, അവർക്ക് പണം ലഭിക്കുന്നു. ഞാൻ അതിൽ അത്ഭുതപ്പെടില്ല" ഒരാൾ ആരോപിക്കുന്നു.
Adjust Story Font
16
