Quantcast

മാംസാഹാരം കഴിച്ചെന്ന് ആരോപണം; പൂജാരിയെ ക്ഷേത്രത്തിൽ നിന്ന് വലിച്ചിഴച്ച് ആൾക്കൂട്ടം; ക്രൂരമർദനം

മാംസാഹാരം കഴിക്കുന്ന ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത് ചോദ്യംചെയ്തുകൊണ്ടാണ് മർദനം

MediaOne Logo
മാംസാഹാരം കഴിച്ചെന്ന് ആരോപണം; പൂജാരിയെ ക്ഷേത്രത്തിൽ നിന്ന് വലിച്ചിഴച്ച് ആൾക്കൂട്ടം; ക്രൂരമർദനം
X

കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മാംസാഹാരം കഴിച്ചതിന്റെ പേരില്‍ പൂജാരിക്ക് ക്രൂരമര്‍ദനം. കേശവപുരത്തെ ബുദ്ദേശ്വര്‍ ക്ഷേത്രത്തിലെ പൂജാരി പ്രശാന്ത് ഗിരി ഗോലു പണ്ഡിറ്റിനാണ് മര്‍ദനമേറ്റത്. പൂജാരി മാംസാഹാരം കഴിക്കുന്ന ഫോട്ടോ സമൂഹമാധ്യമത്തില്‍ വ്യാപകമായി പ്രചരിച്ചത് ചോദ്യം ചെയ്തുകൊണ്ടായിരുന്നു ക്രൂരമര്‍ദനം. ഞായറാഴ്ച രാത്രിയാണ് സംഭവം.

ഫോട്ടോ പ്രചരിച്ചതിന് പിന്നാലെ അമ്പതിലധികം പേര്‍ ക്ഷേത്രപരിസരത്തെത്തി പൂജാരിയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. ആള്‍ക്കൂട്ടത്തെ കണ്ട് പരിഭ്രാന്തനായ പൂജാരി പുറത്തിറങ്ങാന്‍ മടിച്ചെങ്കിലും ഒരുകൂട്ടമാളുകള്‍ ചേര്‍ന്ന് പുറത്തേക്ക് വലിച്ചിഴച്ചു. എന്തിനാണ് ഇറച്ചി കഴിച്ചതെന്നും ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചതെന്തിനായിരുന്നുവെന്നുമുള്ള ആള്‍ക്കൂട്ടത്തിന്റെ ചോദ്യംചെയ്യല്‍ അധികം വൈകാതെ കയ്യാങ്കളിയിലേക്കെത്തുകയും ചെയ്തു.

പരിഭ്രാന്തനായ പൂജാരി അമ്പലത്തിലേക്ക് തിരികെ ഓടിക്കയറാന്‍ ശ്രമിച്ചെങ്കിലും ആള്‍ക്കൂട്ടം ആക്രോഷത്തോടെ അയാള്‍ക്ക് നേരെ പാഞ്ഞടുക്കുകയും മര്‍ദിച്ച് അവശനാക്കുകയും ചെയ്തു. പൂജാരിയെ വെറുതെ വിടണമെന്നും മര്‍ദനം മതിയാക്കണമെന്നും അഭ്യര്‍ഥിച്ച ക്ഷേത്രപരിസരത്തെ സ്ത്രീകളെയും ആള്‍ക്കൂട്ടം വെറുതെ വിട്ടില്ല. പൂജാരി വിശ്വാസത്തെ വൃണപ്പെടുത്തിയെന്നും അയാള്‍ ഇത് അര്‍ഹിക്കുന്നുണ്ടെന്നും പറഞ്ഞ് സ്ത്രീകളെയും പൊതിരെ തല്ലി. പിന്നെയും ഒരുമണിക്കൂറോളം നീണ്ടുനിന്ന ക്രൂരതയ്ക്ക് പൊലീസെത്തിയതോടെയാണ് അറുതിയായത്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ പൂജാരിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.

മര്‍ദനത്തിന് കാരണമായ ഫോട്ടോ ആരാണ് എടുത്തതെന്നും സോഷ്യല്‍മീഡിയയില്‍ എങ്ങനെയാണ് പ്രചരിച്ചതെന്നുമുള്ള കാര്യത്തില്‍ ഇതുവരെയും വ്യക്തതയില്ല. തന്റെ പഴയ ഫോട്ടോ കുത്തിപ്പൊക്കി എഡിറ്റ് ചെയ്തുകൊണ്ടാണ് താന്‍ മാംസം കഴിച്ചെന്ന് പറഞ്ഞ് ആള്‍ക്കൂട്ടം മര്‍ദിച്ചതെന്ന് പൂജാരി പൊലീസിനോട് പറഞ്ഞു.

പൂജാരി പ്രശാന്ത് ഗിരി ഗോലു പണ്ഡിറ്റ് ക്ഷേത്രത്തിനോട് ചേര്‍ന്നുള്ള മുറിയില്‍ തന്നെയാണ് താമസം. ഇദ്ദേഹം മാംസാഹാരം കഴിക്കുന്ന തരത്തിലുള്ള ചിത്രം രണ്ടുദിവസങ്ങള്‍ക്ക് മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. പിന്നാലെ, പൂജാരി വിശ്വാസപരമായ കാര്യങ്ങളില്‍ വഞ്ചന കാണിച്ചെന്നും ക്ഷേത്രത്തില്‍ നിന്ന് പുറത്താക്കണമെന്നും ആവശ്യപ്പെട്ട് നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. പൂജാരിയെ കൂട്ടംചേര്‍ന്ന് മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും പ്രതികള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയതായും റാവത്ത്പൂര്‍ പൊലീസ് പ്രതികരിച്ചു.

TAGS :

Next Story