ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിന്‍റെ മോഹൻലാൽ
ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വീകരിച്ചു

ഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം മോഹൻലാൽ രാഷ്ട്രപതി ദ്രൗപതി മുർമുവിൽ നിന്ന് ഏറ്റുവാങ്ങി. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്കാരവും വിതരണം ചെയ്തു. ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടൻമാർക്കുള്ള പുരസ്‌കാരവും റാണി മുഖർജി മികച്ച നടിക്കുള്ള പുരസ്കാരവും ഏറ്റുവാങ്ങി.
ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള ദാദാസാഹെബ് ഫാൽക്കെ പുരസ്കാരം മലയാളത്തിന്‍റെ അഭിമാനം മോഹൻലാൽ നിറഞ്ഞ കൈയടികളോടെ ഏറ്റുവാങ്ങി. ഭാര്യ സുചിത്രയും സുഹൃത്ത് ആന്‍റണി പെരുമ്പാവൂരും മോഹൻലാലിനൊപ്പം ചടങ്ങിനെത്തിയിരുന്നു. ആദ്യമായാണ് മലയാള നടന് ഫാൽക്കെ പുരസ്കാരം ലഭിക്കുന്നത്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് മലയാളത്തിൽ മോഹൻലാലിനെ അഭിനന്ദിച്ചു.
ജവാൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ഷാരൂഖാനും 12th ഫെയിൽ സിനിമയിലെ മികച്ച പ്രകടനത്തിന് വിക്രാന്ത് മാസിയും മികച്ച നടൻമാർക്കുള്ള പുരസ്‌കാരം ഏറ്റുവാങ്ങി. മിസ്സിസ് ചാറ്റർജി വേഴ്സസ് നോർവേ എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മികച്ച നടിക്കുള്ള പുരസ്‌കാരം റാണി മുഖർജിക്ക് ലഭിച്ചത്.
ഉള്ളൊഴുക്കാണ് മികച്ച മലയാള ചിത്രം. ഉള്ളൊഴുക്കിലെ അഭിനയത്തിന് ഉർവശി മികച്ച സഹനടിക്കുള്ള പുരസ്‌കാരം സ്വീകരിച്ചു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവൻ മികച്ച സഹനടനുള്ള പുരസ്‌കാരവും നേടി. മികച്ച എഡിറ്റർക്കുള്ള പുരസ്‌കാരത്തിന് 'പൂക്കാലം' എന്ന ചിത്രത്തിലൂടെ മിഥുൻ മുരളിയും മികച്ച ,കലാസംവിധായകനുള്ള പുരസ്‌കാരം മോഹൻദാസും നോൺ ഫീച്ചർ ഫിലിം വിഭാഗത്തിലെ പുരസ്‌കാരങ്ങൾ എം.കെ രാംദാസ് സംവിധാനം ചെയ്ത 'നേകൽ' എന്ന ഡോക്യുമെന്‍ററിക്ക് ലഭിച്ചു.
Adjust Story Font
16

