വില 55 കോടി; പരീക്ഷണയോട്ടത്തിൽ ട്രാക്കിൽ നിന്ന് തെന്നിമാറി മോണോ റെയിൽ
ബീമിൽ തൂങ്ങിയ നിലയിലായിരുന്നു കംപാർട്ട്മെന്റ്

Photo| PTI
മുംബൈ: പരീക്ഷണയോട്ടത്തിനിടെ മോണോ റെയിൽ ട്രാക്കിൽ അപകടം. വഡാലയിൽ വച്ചാണ് മോണോ റെയിൽ ട്രാക്കിൽ നിന്ന് കംപാർട്ട്മെന്റ് തെന്നി മാറിയത്. അപകടത്തിൽ കോച്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല.
പരീക്ഷണയോട്ടം ആയതിനാൽ ട്രെയിനിൽ യാത്രക്കാർ ആരും ഉണ്ടായിരുന്നില്ല. ലോക്കോ പൈലറ്റിനൊപ്പം സിഗ്നലിംഗ് ട്രയലിൽ പങ്കെടുത്ത എഞ്ചിനീയറും ഡ്യൂട്ടി കഴിഞ്ഞ് പോവുകയായിരുന്ന ചില ജീവനക്കാരും അപകട സമയത്ത് ട്രെയിനിലുണ്ടായിരുന്നു. മുംബൈ മെട്രോ പൊളിറ്റൻ റീജിയൺ ഡെവലപ്മെന്റ് അതോറിറ്റിയുടെ ഉപ വിഭാഗമായ മഹാ മുംബൈ മെട്രോ ഓപ്പറേഷൻ കോർപ്പറേഷൻ ലിമിറ്റഡാണ് മോണോ റെയിൽ പ്രവർത്തനവും അറ്റകുറ്റ പണികളും ഏകോപിപ്പിക്കുന്നത്.
നഗരത്തിലെ ഏക മോണോറെയിൽ സിസ്റ്റം സെപ്തംബർ 20 മുതൽ പ്രവർത്തന രഹിതമാണ്. മൺസൂൺ സമയത്തുണ്ടായ സാങ്കേതിക തകരാറുകൾ പതിവായതിന് പിന്നാലെയായിരുന്നു ഇത്. ഇന്നലെ രാവിലെ 9.30ഓടെയാണ് പുതിയതായി നിർമിച്ച ബീമിലൂടെയായിരുന്നു അപകട സമയത്ത് മോണോ റെയിൽ കടന്ന് പോയത്.
സാങ്കേതിക പ്രശ്നങ്ങൾ പരിഹരിച്ച് സർവീസ് സജീവമാക്കുന്നതിനായി 4 കോച്ചുകളുള്ള 10 പുതിയ ട്രെയിനുകൾ വാങ്ങിയതായി അധികൃതർ വിശദമാക്കിയിട്ടുണ്ട്. 55 കോടി രൂപയാണ് ഒരു ട്രെയിനിന്റെ വില. അവയിൽ ഒന്നിന്റെ പരീക്ഷണയോട്ടമാണ് ഇന്നലെ നടത്തിയത്. രാജ്യത്തെ ആദ്യത്തെ മോണോറെയിൽ സർവീസാണ് മുംബൈയിലേത്.
Adjust Story Font
16

