''വെറുതെ എൻജിനീയറിങ് പഠിച്ചു, പ്ലംബിങ് പഠിച്ചാൽ മതിയായിരുന്നു..''; മുംബൈയിലെ പ്ലംബർ പ്രതിവർഷം സമ്പാദിക്കുന്നത് 18 ലക്ഷം രൂപ! 'അസൂയ' തോന്നുന്നെന്ന് കമന്‍റ്
വീടും കൃഷിയിടവും ഹ്യുണ്ടായ് ക്രെറ്റയും സ്വന്തമായി വാങ്ങിയെന്നും പ്ലംബര്‍ വെളിപ്പെടുത്തി

- Published:
19 March 2026 5:14 PM IST

മുംബൈ: എഐ സാങ്കേതിക വിദ്യയുടെ അതിപ്രസരം മൂലം വരും കാലങ്ങളിൽ തങ്ങളുടെ ജോലികൾ ഇല്ലാതാകുമെന്ന് ഒട്ടുമിക്ക ആളുകളും ആശങ്കാകുലരാകുന്ന സാഹചര്യമാണ് ലോകത്തെമ്പാടുമുള്ളത്. എന്നാല്‍ ജോലി ചെയ്ത് പണം സമ്പാദിക്കാന്‍ വലിയ ബിരുദത്തിന്‍റെ ആവശ്യമൊന്നുമില്ലെന്ന് തെളിയിക്കുകയാണ് മുബൈയിലെ ഒരു പ്ലംബര്‍. തന്‍റെ കൈത്തൊഴില്‍ കൊണ്ട് അദ്ദേഹം പ്രതിവർഷം സമ്പാദിക്കുന്നത് കേട്ടി ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കോർപ്പറേറ്റ് ഉദ്യോഗസ്ഥന് ലഭിക്കുന്നതിനേക്കാൾ വലിയ തുകയാണ് ഇദ്ദേഹം വർഷാവസാനം വീട്ടിൽ കൊണ്ടുപോകുന്നത്. ശരാശരി 18 ലക്ഷം രൂപയാണ് ഈ യുവാവ് സമ്പാദിക്കുന്നത്.
റെഡ്ഡിറ്റ് ഉപഭോക്താവ് പങ്കുവെച്ച പോസ്റ്റിലൂടെയാണ് ഈ പ്ലംബറുടെ സമ്പാദ്യരഹസ്യം പുറംലോകം അറിഞ്ഞത്. മുംബൈയിൽ നിന്നുള്ള ഒരാൾ തന്റെ ടൗൺഷിപ്പിലെ സൊസൈറ്റിയുടെ പ്ലംബറുമായി സംസാരിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹം തന്‍റെ വരുമാനം വെളിപ്പെടുത്തിയത്. മീര റോഡ് , ബോറിവാലി , കാണ്ടിവാലി എന്നിവിടങ്ങളിലുള്ള ഒന്നിലധികം ടൗൺഷിപ്പുകൾക്കായുള്ള പ്ലംബിംഗ് ജോലികൾ ചെയ്യുന്നുണ്ടെന്നും അയാള്‍ പറഞ്ഞു. താൻ ജോലി ചെയ്യുന്ന ടൗൺഷിപ്പുകളിൽ നിന്നുള്ള എല്ലാ വരുമാനവും ചേർത്ത് ഏകദേശം 18 ലക്ഷം രൂപ വര്‍ഷത്തില്‍ സമ്പാദിക്കുന്നുവെന്ന് ഈ മനുഷ്യൻ വെളിപ്പെടുത്തിയെന്ന് റെഡ്ഡിറ്റില്‍ പോസ്റ്റുപങ്കുവെച്ചയാള്‍ പറയുന്നു. പ്ലംബർ തമാശ പറയുകയാണെന്നാണ് ആദ്യം കരുതിയെന്നാണ് ആദ്യം കരുതിയത്. എന്നാല്‍ കൂടുതല്‍ സംസാരിച്ചപ്പോള്‍ തന്റെ ഗ്രാമത്തിൽ ഒരു വീട് പണിതെന്നും കൃഷിഭൂമിയും വാങ്ങിയെന്നും ഹ്യുണ്ടായ് ക്രെറ്റ വാഹനം വാങ്ങിയിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു.
ഈ പ്ലംബറുടെ വരുമാനം പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ ചിരിയും ചിന്തയും പടരുകയാണ്. പ്ലംബറോട് അസൂയ തോന്നുന്നവർ മുതൽ സ്വന്തം ജോലി ഉപേക്ഷിക്കാൻ തയ്യാറായവർ വരെ കമന്റ് ബോക്സിലുണ്ട്.
"ഞാൻ എന്തിനാണ് വെറുതെ ഈ എൻജിനീയറിങ് പഠിച്ചത്? പ്ലംബിങ് പഠിച്ചാൽ മതിയായിരുന്നു!","ഐടി കമ്പനിയിലെ ശമ്പളത്തേക്കാൾ കൊള്ളാമല്ലോ ഇത്!", "ഇനി പൈപ്പ് നന്നാക്കാൻ വരുമ്പോൾ ക്രെറ്റ കാറിന്റെ പാർക്കിംഗ് സൗകര്യം കൂടി നോക്കേണ്ടി വരുമല്ലോ!" എന്നിങ്ങനെ പോകുന്ന കമന്‍റുകള്‍. വൈദഗ്ധ്യമുള്ള ജോലികൾക്ക് ഇന്നത്തെ കാലത്ത് എത്രത്തോളം ഡിമാൻഡ് ഉണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും ചിലര്‍ പറയുന്നു. ഡിഗ്രി സർട്ടിഫിക്കറ്റുകളെക്കാൾ വലുതാണ് കൈത്തൊഴിലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.
Adjust Story Font
16
