ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചു; 20-ാം നാൾ സുഹൃത്തുമായി വിവാഹം; ഞെട്ടിക്കുന്ന കൊലപാതകം തെളിഞ്ഞതിങ്ങനെ
ആശയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

- Updated:
2026-03-08 14:29:40.0

ബെംഗളൂരു: കർണാടകയിലെ തുമകുരു ജില്ലയിൽ ഹെബ്ബൂരിലെ 50 വയസുകാരൻ്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. ദിവസവേതനക്കാരനായ പരമേഷിന്റെ മരണത്തിലാണ് മൃതദേഹം പുറത്തെടുത്ത് നടത്തിയ പോസ്റ്റ്‌മോർട്ടത്തിലൂടെ ഞെട്ടിപ്പിക്കുന്ന കണ്ടെത്തലുണ്ടായത്.
മരണകാരണം ഹൃദയാഘാതമെന്നായിരുന്നു നേരത്തെയുള്ള നിഗമനം. എന്നാൽ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.
കേസിൽ പരമേശിൻ്റെ ഭാര്യ പി. ആശയെയും (46) ഇവരുടെ സുഹൃത്ത് ചന്ദ്രപ്പയെയും (48) പൊലീസ് അറസ്റ്റ് ചെയ്തു. വീട്ടുജോലിക്കാരിയായി ജോലി ചെയ്തിരുന്ന ആശയ്ക്ക് ചന്ദ്രപ്പയുമായി ബന്ധമുണ്ടായിരുന്നു. ഭർത്താവ് ഇത് കണ്ടെത്തിയതോടെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. ഇരുവരും തമ്മിൽ പ്രശ്നങ്ങൾ നിലനിന്നിരുന്നു. ജനുവരി 29 ന് രാത്രി ഉറങ്ങുമ്പോൾ, ആശയും ചന്ദ്രപ്പയും ചേർന്ന് പരമേഷിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പൊലീസ് പറഞ്ഞു. പിറ്റേന്ന് രാവിലെ, ആശ ബന്ധുക്കളെ വിളിച്ച് പരമേഷ് ഹൃദയാഘാതം മൂലം മരിച്ചുവെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കൾ കർമങ്ങൾ നടത്തി അടക്കം ചെയ്തു.
പരമേശിന്റെ മരണത്തെക്കുറിച്ച് വിശദാംശങ്ങൾ ചോദിക്കെ ആശ പരസ്പരവിരുദ്ധമായായിരുന്നു ആശ മറുപടി നൽകിയത്. മരണം ആശയെ ബാധിച്ചിട്ടില്ലെന്നും ബന്ധുക്കൾക്ക് മനസിലായി. ഭർത്താവ് മരിച്ച് മൂന്നാഴ്ച തികയും മുൻപേ ആശ ചന്ദ്രപ്പയെ വിവാഹം കഴിച്ചതാണ് കൊലപാതകത്തിന്റെ ചുരുളഴിക്കാൻ മറ്റൊരു കാരണം. ഫെബ്രുവരി 19-നായിരുന്നു ഇരുവരുടേയും വിവാഹം. ഭര്‍ത്താവ് മരിച്ച് ഇത്ര വേഗം മറ്റൊരു വിവാഹം കഴിച്ചതില്‍ സംശയം തോന്നിയ പരമേഷിന്റെ സഹോദരിമാർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പരമേഷിന്റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. ഉറങ്ങിക്കിടക്കുമ്പോൾ തലയണ ഉപയോഗിച്ച് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Adjust Story Font
16
