വഖഫ് ഭേദഗതി നിയമം: സംസ്ഥാന വ്യാപക പ്രതിഷേധത്തിനൊരുങ്ങി ഗുജറാത്തിലെ മുസ്‌ലിം സംഘടനകൾ
വഖഫ് ഭേദഗതി നിയമം വിവേചനപരമാണെന്നും വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള പദ്ധതിയാണെന്നും ഉയര്‍ത്തിക്കാട്ടിയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതിയുടെ കീഴില്‍ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്

ഗാന്ധിനഗര്‍: വഖഫ് നിയമത്തിനെതിരെ ഗുജറാത്തില്‍ ഒരു മാസം നീണ്ടുനിൽക്കുന്ന സംസ്ഥാന വ്യാപക പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍.
വഖഫ് ഭേദഗതി നിയമം വിവേചനപരമാണെന്നും വഖഫ് സ്വത്തുക്കൾ കയ്യേറാനുള്ള പദ്ധതിയാണെന്നും ഉയര്‍ത്തിക്കാട്ടിയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതിയുടെ കീഴില്‍ സംഘടനകള്‍ സമരത്തിനൊരുങ്ങുന്നത്. സംസ്ഥാനത്തെ വിവിധ മുസ്‌ലിം സംഘടനകളുടെ കൂട്ടായ്മയാണ് മുസ്‌ലിം ഹിറ്റ് രക്ഷക് സമിതി. ഇതു സംബന്ധിച്ച പ്രഖ്യാപനം ഇന്നലെ അഹമ്മദാബാദില്‍ നടന്നു. ഇന്ന് വൈകീട്ട് മുതല്‍ സമരം ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ അനുമതി കൊടുത്തിട്ടില്ല.
മറ്റു സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി ഗുജറാത്ത് സർക്കാർ സമാധാനപരമായ പ്രതിഷേധങ്ങളെ അനുമതി നിഷേധിച്ചുകൊണ്ട് അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് സംഘടന വ്യക്തമാക്കി. വഖഫ് നിയമം പൂർണ്ണമായും വിവേചനപരമാണെന്നും, ഇന്ത്യൻ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളെ ലംഘിക്കുന്നതാണിതെന്നും അഹമ്മദാബാദ് ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് പ്രസിഡന്റ് ഇഖ്ബാൽ മിർസ വ്യക്തമാക്കി.
സമാധാന പ്രതിഷേധമായിട്ടും സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
''സമാധാനപരമായ പ്രതിഷേധമാണ് ഞങ്ങള്‍ സംഘടിപ്പിക്കുന്നത്. പല സംസ്ഥാനങ്ങളിലും ഇത്തരം പ്രതിഷേധങ്ങൾക്ക് അനുമതി കൊടുക്കുന്നുണ്ട്. പക്ഷേ ഗുജറാത്തിൽ അങ്ങനെയല്ല. പ്രതിഷേധിക്കാനുള്ള ഞങ്ങളുടെ അവകാശം അടിച്ചമര്‍ത്തിയാല്‍ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും''- മിര്‍സ പറഞ്ഞു.
Adjust Story Font
16

