പിതാവിന് മൂന്ന് ഭാര്യമാർ, മൂവരും സഹോദരിമാർ; ഗാസിയാബാദിൽ പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു
ദിവസങ്ങൾക്ക് മുമ്പാണ് ചേതൻ കുമാർ മൊബൈൽ ഫോണുകൾ വിറ്റു വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ശ്രമിച്ചതിനെ തുടർന്ന് മൂന്ന് പേരും കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്

- Published:
8 Feb 2026 11:07 AM IST

ഗാസിയാബാദ്: ഗാസിയാബാദിൽ സഹോദരിമാരായ മൂന്ന് പെൺകുട്ടികൾ കെട്ടിടത്തിൽനിന്ന് ചാടി മരിച്ച സംഭവം ദുരൂഹതയിലേക്ക്. പെൺകുട്ടികളുടെ കുടുംബപശ്ചാത്തലം സംബന്ധിച്ചുള്ള കൂടുതൽവിവരങ്ങൾ പുറത്ത് വന്നതോടെയാണ് അന്വേഷണം കൂടുതൽ ആഴത്തിലേക്ക് നീങ്ങുന്നത്. കുട്ടികളുടെ പിതാവായ ചേതൻ കുമാറിന് മൂന്ന് ഭാര്യമാരുണ്ടെന്നും മരിച്ച മൂന്ന് കുട്ടികളുടെയും അമ്മമാർ വേറെയാണെന്നുമാണ് ഏറ്റവും പുതിയ കണ്ടെത്തൽ. എന്നാൽ ഈ ഭാര്യമാർ സഹോദരിമാരായിരുന്നു എന്നാണ് പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ദിവസങ്ങൾക്ക് മുമ്പാണ് ചേതൻ കുമാർ മൊബൈൽ ഫോണുകൾ വിറ്റു വൈദ്യുതി ബില്ലുകൾ അടയ്ക്കാൻ ശ്രമിച്ചതിനെ തുടർന്ന് മൂന്ന് പേരും കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കിയത്. കൊറിയൻ കണ്ടന്റുകളുടെ അമിത ഉപഭോഗമുണ്ടായിരുന്ന മക്കൾക്ക് ഫോൺ വിറ്റത് കടുത്ത മാനസിക സമ്മർദം ഉണ്ടാക്കിയതായി ചേതൻ കുമാർ പറഞ്ഞു. കുട്ടികളുടെ ആത്മഹത്യ കുറിപ്പിലും കൊറിയൻ കണ്ടന്റുകളോടുള്ള താല്പര്യത്തെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. സ്റ്റോക്ക് ബ്രോക്കറായ ചേതൻ കുമാറിന് രണ്ട് കോടിയിലധികം കടമുണ്ടായിരുന്നു. വളരെ കഷ്ടപ്പെട്ടാണ് അദേഹം കുടുംബം നയിച്ചിരുന്നതെന്നും പൊലീസ് വ്യക്തമാക്കി.
കടബാധ്യത അധികമായതിനെ തുടർന്ന് മക്കളുടെ ഫോൺ വിറ്റാണ് ചേതൻ കുമാർ കറന്റ് ബില്ലടച്ചത്. എന്നാൽ ഇതിൽ മനംനൊന്ത കുട്ടികൾ അമ്മയുടെ ഫോൺ ഉപയോഗിക്കാൻ ശ്രമിച്ചെങ്കിലും അവർ കാണാൻ ആഗ്രഹിച്ച കൊറിയൻ ആപ്പുകളും ഉള്ളടക്കവും ആക്‌സസ് ചെയ്യാൻ കഴിഞ്ഞില്ല. ഇതിനെ തുടർന്നാണ് കുറിപ്പ് എഴുതിവെച്ച് ജീവനൊടുക്കിയത്. അച്ഛനോട് പ്രത്യേക ഇഷ്ടമുണ്ടായിരുന്ന മൂവരും അച്ഛനെ കുറിച്ച് കുറിപ്പിൽ പരാമർശിക്കുന്നുണ്ട്. എന്നാൽ ഒരിക്കൽ പോലും അമ്മയെ കുറിച്ച് പരാമർശിക്കാത്തതും ദുരൂഹത വളർത്തുന്നു.
സംഭവത്തിൽ അടിമുടി ദുരൂഹത തുടരുന്നതിനാൽ ഇവരുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം നടത്തിവരികയാണ്. ഭാര്യമാർക്ക് പുറമേയുണ്ടായിരുന്ന ചേതൻകുമാറിൻ്റെ ലിവ് ഇൻ പങ്കാളി 2015ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചിരുന്നു. സാഹിബാബാദിലെ ഫ്ളാറ്റിന്റെ ടെറസിൽനിന്ന് വീണ് മരണം സംഭവിച്ചെന്നായിരുന്നു ചേതൻ കുമാറിന്റെ മൊഴി. പിന്നീട് ഈ കേസിൽ തുടർ അന്വേഷമുണ്ടായില്ല. ഈ കേസിനെ സംബന്ധിച്ചും ഇപ്പോൾ അന്വേഷണം നടത്തുന്നുണ്ട്.
നിലവിൽ ആത്മഹത്യയായിട്ടാണ് കേസ് കാണുന്നതെന്ന് പൊലീസ്. ഓൺലൈൻ ഗെയിമിംഗ് ഭ്രമത്തെക്കുറിച്ചുള്ള പിതാവിന്റെ അവകാശവാദങ്ങൾ സ്ഥിരീകരിക്കുമ്പോൾ തന്നെ കുടുംബ സാഹചര്യങ്ങൾ ഉൾപ്പെടെ ബന്ധപ്പെട്ട എല്ലാ വശങ്ങളും പരിശോധിക്കുന്നതിലും അന്വേഷണം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സഹോദരിമാരുടെ മുറിയിൽ നിന്ന് കണ്ടെടുത്ത ഒമ്പത് പേജുള്ള പോക്കറ്റ് ഡയറിയിലെ വിവരങ്ങൾ പ്രകാരം, കൊറിയൻ സംസ്കാരത്തോടും കണ്ടന്റുകളോടുമുള്ള കുട്ടികളുടെ തീവ്രമായ താല്പര്യം ദുരൂഹമാണ്.
Adjust Story Font
16
