റോഡ് സുരക്ഷ; ജിയോയുമായി കൈകോർക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ
4G, 5G നെറ്റ്‌വർക്കുകൾ ഉപയോഗിക്കുന്ന രാജ്യത്തെ 500 ദശലക്ഷത്തിലധികം ജിയോ ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാകുന്നത്

ന്യുഡൽഹി: റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട് മുന്നറിയിപ്പ് സംവിധാനം അവതരിപ്പിക്കുന്നതിനായി ജിയോയുമായി ധാരണാപത്രം ഒപ്പുവച്ചതായി നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ.
ജിയോയുടെ നിലവിലുള്ള 4G, 5G നെറ്റ്‌വർക്ക് ഉപയോഗിക്കുന്നവർക്ക് അപകട സാധ്യതയുള്ള സ്ഥലങ്ങൾ, കന്നുകാലികളുള്ള മേഖലകൾ, മൂടൽമഞ്ഞ് ബാധിത പ്രദേശങ്ങൾ, അടിയന്തരമായിയുള്ള വഴിതിരിച്ചുവിടലുകൾ തുടങ്ങിയ അവസരങ്ങളിൽ, യാത്രക്കാർക്ക് അവരുടെ മൊബൈൽ ഫോണുകളിൽ മുന്നറിയിപ്പുകൾ ലഭിക്കുമെന്ന് എൻഎച്ച്‌എഐ പ്രസ്താവനയിൽ പറഞ്ഞു. പുതിയ ഹാർഡ്‌വെയർ ആവശ്യമില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകതയായി പറയുന്നത്, നിലവിലുള്ള ടെലികോം ടവറുകൾ ഉപയോഗിച്ച് വേഗത്തിലും വലിയ തോതിലും ഇത് നടപ്പിലാക്കാൻ കഴിയും എന്നും പറയുന്നു.
ദേശീയപാത ഉപയോക്താക്കൾക്ക് സമയബന്ധിതമായ വിവരങ്ങൾ നൽകുന്നതിലൂടെ റോഡ് സുരക്ഷ ശക്തിപ്പെടുത്തുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യമായി പറയുന്നത്. നാഷണൽ ഹൈവേ ഉപയോക്താക്കൾക്ക് എസ്എംഎസ്, വാട്ട്‌സ്ആപ്പ്, കാളുകൾ എന്നിവ വഴി അലേർട്ടുകൾ അയയ്ക്കും.
'രാജ്മാർഗ് യാത്ര' മൊബൈൽ ആപ്ലിക്കേഷൻ, അടിയന്തര ഹെൽപ്പ്‌ലൈൻ നമ്പർ 1033 എന്നിവയുൾപ്പെടെ എൻഎച്ച്‌എഐയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളുമായി ഘട്ടം ഘട്ടമായി ഈ സംവിധാനം സംയോജിപ്പിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
ദേശീയപാതകളിലോ സമീപത്തോ ഉള്ള എല്ലാ ജിയോ ഉപയോക്താക്കൾക്കും ഓട്ടോമേറ്റഡ് സിസ്റ്റം പ്രവർത്തിക്കും, കൂടാതെ ദേശീയപാത യാത്രക്കാർക്ക് അപകടകരമായ മേഖലയിൽ പ്രവേശിക്കുന്നതിന് മുമ്പ് മുന്നറിയിപ്പ് നൽകും. രാജ്യത്തെ 500 ദശലക്ഷത്തിലധികം ജിയോ ഉപയോക്താക്കൾക്കാണ് സേവനം ലഭ്യമാകുന്നത്. മറ്റ് ടെലികോം സേവന ദാതാക്കളുമായും എൻഎച്ച്‌എഐ സമാനമായ നടപടികൾ സ്വീകരിക്കുമെന്ന് പ്രസ്താവനയിൽ പറയുന്നു. സമയബന്ധിതമായ മുന്നറിയിപ്പുകൾ നൽകുന്നതിന് കമ്പനിയുടെ വിപുലമായ ശൃംഖലയെ ഈ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നുവെന്ന് ജിയോ പ്രസിഡന്റ് ജ്യോതിന്ദ്ര താക്കർ പറഞ്ഞു. റെഗുലേറ്ററി, ഡാറ്റാ-പ്രൊട്ടക്ഷൻ മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചുകൊണ്ട്, തിരഞ്ഞെടുത്ത എൻഎച്ച്‌എഐ റീജിയണൽ ഓഫീസുകൾക്ക് കീഴിൽ ഒരു പൈലറ്റ് റോൾഔട്ട് ആരംഭിക്കും
Adjust Story Font
16

