ജിമ്മുകളില്‍ ലൈംഗിക പീഡനവും മതപരിവര്‍ത്തനവുമെന്ന് പരാതി; സംസ്ഥാനങ്ങൾക്ക് നോട്ടീസയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍
ജിമ്മുകളില്‍ പരിശോധനകൾ കർശനമാക്കണമെന്നും നോട്ടീസിലുണ്ട്

ന്യൂഡല്‍ഹി: ജിമ്മുകളുടെ നടത്തിപ്പ് സംബന്ധിച്ച് സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ നോട്ടീസ്. ജിമ്മുകൾക്കെതിരായ പരാതിയിലാണ് കമ്മീഷൻ നടപടി. പല ജിമ്മുകളിലും ലൈംഗിക പീഡനം നടക്കുന്നതായി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കേ അറിയിച്ചു. ആരോഗ്യകരമല്ലാത്ത ജിം രീതികൾ നടപ്പാക്കുന്നതിനാൽ പരിശോധനകൾ കർശനമാക്കണമെന്നും നോട്ടീസിലുണ്ട്.
ഉത്തർപ്രദേശിലെ മിർസാപൂരിലെ ജിമ്മുകളിൽ സ്ത്രീകളെ പീഡിപ്പിക്കുകയും മതപരിവർത്തനം നടത്തുകയും ചെയ്യുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. സ്ത്രീകളുടെ പരാതിയില്‍ മിർസാപൂർ പൊലീസ് നാല് ജിം ഉടമകളെ മതപരിവർത്തന കുറ്റത്തിന് അറസ്റ്റ് ചെയ്തിരുന്നു. നിയമലംഘനം നടത്തിയ നാല് ജിമ്മുകളും പൊലീസ് സീല്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മനുഷ്യാവകാശ കമ്മീഷനിലും പരാതി നല്‍കിയത്. പരാതിയിലെ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കാൻ മിർസാപൂർ ജില്ലാ മജിസ്‌ട്രേറ്റിനോടും പൊലീസ് സൂപ്രണ്ടിനോടും എൻഎച്ച്ആർസി നിർദ്ദേശിച്ചിട്ടുണ്ട്.
എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും ചീഫ് സെക്രട്ടറിമാർ, കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയം, സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) എന്നിവര്‍ക്കാണ് നോട്ടീസ് അയച്ചത്. ജിമ്മുകളുടെയും ഫിറ്റ്നസ് സെന്ററുകളുടെയും പ്രവർത്തനം, നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, നയങ്ങൾ, രജിസ്ട്രേഷൻ മാനദണ്ഡങ്ങൾ എന്നിവ വിശദീകരിക്കുന്ന റിപ്പോർട്ടുകൾ എന്നിവ രണ്ടാഴ്ചക്കുള്ളില്‍ സമർപ്പിക്കണമെന്നാണ് നിര്‍ദേശം.
Adjust Story Font
16

