മുതിർന്ന മാവോയിസ്റ്റ് നേതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർക്ക് എൻഐഎ നോട്ടീസ്
നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കഥ രാമചന്ദ്ര റെഡ്ഡി എന്ന രാജു ദാദയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പത്തോളം പേർക്കാണ് എൻഐഎ നോട്ടീസ് അയച്ചിരിക്കുന്നത്

- Updated:
2026-03-06 11:18:21.0

ഹൈദരാബാദ്: മുതിർന്ന മാവോയിസ്റ്റ് നേതാവിന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്തവർക്ക് എൻഐഎ നോട്ടീസ്. നിരോധിത സംഘടനയായ സിപിഐ (മാവോയിസ്റ്റ്) കേന്ദ്ര കമ്മിറ്റി അംഗം കഥ രാമചന്ദ്ര റെഡ്ഡി എന്ന രാജു ദാദയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത പത്തോളം പേർക്കാണ് എൻഐഎ നോട്ടീസ് അയച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 18-ന് തെലങ്കാനയിലെ സിദ്ധിപേട്ട് ജില്ലയിലുള്ള ടീഗലകുണ്ടപ്പള്ളി ഗ്രാമത്തിൽ നടന്ന ചടങ്ങിൽ പങ്കെടുത്തവർക്കാണ് ഈ മാസം ഹാജരാകാൻ നിർദേശം നൽകിയിരിക്കുന്നത്.
സെപ്റ്റംബർ 22-ന് ഛത്തീസ്ഗഢിലെ നാരായൺപൂർ ജില്ലയിലുണ്ടായ ഏറ്റുമുട്ടലിലാണ് രാമചന്ദ്ര റെഡ്ഡി കൊല്ലപ്പെട്ടത്. എന്നാൽ ഇത് വ്യാജ ഏറ്റുമുട്ടലാണെന്ന് ആരോപിച്ച് റെഡ്ഡിയുടെ മകൻ രാജ ചന്ദ്ര സുപ്രിംകോടതിയെ സമീപിച്ചിരുന്നു. ചടങ്ങിൽ പ്രസംഗിച്ചവർ ഉൾപ്പെടെയുള്ളവരോട് ഈ മാസം വിവിധ തീയതികളിൽ ഹാജരാകാനാണ് എൻ.ഐ.എ നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാവുന്ന വ്യക്തി എന്ന നിലയിൽ പരിശോധനയുടെ ഭാഗമായാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
ചടങ്ങിൽ പ്രസംഗിച്ച തെലങ്കാനയിലെ സാമൂഹിക പ്രവർത്തകൻ ഗാഡെ ഇന്നയ്യയെ നേരത്തെ യുഎപിഎ ചുമത്തി എൻഐഎ അറസ്റ്റ് ചെയ്തിരുന്നു. മാവോയിസ്റ്റ് ആശയങ്ങളെ പിന്തുണയ്ക്കാനും വിപ്ലവം തുടരാനും ജനങ്ങളെ പ്രേരിപ്പിച്ചു എന്നാരോപിച്ചായിരുന്നു അറസ്റ്റ്.
നോട്ടീസ് ലഭിച്ചവരിൽ സിപിഐ, കോൺഗ്രസ് തുടങ്ങിയ പ്രധാന രാഷ്ട്രീയ പാർട്ടികളിലെ പ്രവർത്തകരും മുൻ സർപഞ്ചുമാരും അഭിഭാഷകരും കവികളും വിദ്യാർഥി നേതാക്കളും ഉൾപ്പെടുന്നുണ്ട്. കേന്ദ്ര സർക്കാരിനെ വിമർശിച്ചു എന്നതല്ലാതെ ചടങ്ങിൽ നിയമവിരുദ്ധമായി ഒന്നുമുണ്ടായിരുന്നില്ലെന്ന് നോട്ടീസ് ലഭിച്ചവർ പ്രതികരിച്ചു. കഴിഞ്ഞ വർഷം ഒക്ടോബറിൽ കീഴടങ്ങിയ മാവോയിസ്റ്റ് പോളിറ്റ് ബ്യൂറോ അംഗം മല്ലോജുല വേണുഗോപാലിനെതിരെയും ചടങ്ങിൽ വിമർശനങ്ങൾ ഉയർന്നിരുന്നതായി രാമചന്ദ്ര റെഡ്ഡിയുടെ മകൻ പറഞ്ഞു.
Adjust Story Font
16
