Quantcast

നിതീഷ് കുമാറിന് രാഷ്ട്രീയ പിന്‍ഗാമി; മകന്‍ നിഷാന്ത് കുമാര്‍ ജെഡിയുവില്‍ ചേര്‍ന്നു

പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നിഷാന്ത് കുമാര്‍ പ്രതികരിച്ചു

MediaOne Logo
Nitishs Son Nishant Joins JD(U) in Patna
X

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ മകന്‍ നിഷാന്ത് കുമാര്‍ ജെഡിയു അംഗമായി. നിതീഷ് കുമാര്‍ രാജ്യസഭാംഗമായി പാര്‍ലമെന്റിലേക്ക് പോകുന്ന സാഹചര്യത്തിലാണ് പിന്‍ഗാമിയായി മകന്‍ എത്തുന്നത്. പട്‌നയിലെ പാര്‍ട്ടി ആസ്ഥാനത്ത് മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് നിഷാന്ത് കുമാര്‍ അംഗത്വം സ്വീകരിച്ചത്. പാര്‍ട്ടിയെ കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് നിഷാന്ത് കുമാര്‍ പ്രതികരിച്ചു.

'അച്ഛന്‍ രാജ്യസഭയിലേക്ക് പോകാന്‍ തീരുമാനിച്ചിരിക്കുകയാണ്. അത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണ്. അതിനെ ബഹുമാനിക്കുന്നു. അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ച് തന്നെ പാര്‍ട്ടി മുന്നോട്ട് പോകും. പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി പ്രവര്‍ത്തിക്കും' -നിഷാന്ത് കുമാര്‍ പറഞ്ഞു.

നിതീഷ് കുമാറിന്റെ ഏക മകനാണ് 50കാരനായ നിഷാന്ത് കുമാര്‍. സോഫ്‌റ്റ്വെയര്‍ എന്‍ജിനീയറായ നിഷാന്ത് ഇത്രയും കാലം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല. റാഞ്ചിയിലെ ബിര്‍ള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നാണ് എന്‍ജിനീയറിങ് ബിരുദമെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷമാണ് പൊതുരംഗത്ത് സജീവമായിത്തുടങ്ങിയത്.

രാജ്യസഭാ തെരഞ്ഞെടുപ്പിനായി നിതീഷ് കുമാര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരിക്കുകയാണ്. ഏറ്റവും കാലം ബിഹാറില്‍ മുഖ്യമന്ത്രി പദവിയിലിരുന്ന നേതാവാണ് നിതീഷ്. രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതോടെ നിതീഷ് മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുമെന്നാണ് വിവരം. മുന്നണിയിലെ ധാരണപ്രകാരം മുഖ്യമന്ത്രി പദവി ബിജെപി ഏറ്റെടുത്തേക്കും. ഇതോടെ ജെഡിയുവിന് ലഭിക്കുന്ന രണ്ട് ഉപമുഖ്യമന്ത്രി സ്ഥാനങ്ങളില്‍ ഒന്ന് നിഷാന്ത് കുമാറിനായിരിക്കുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.

TAGS :

Next Story