'ഓഫിസിൽ സ്ഥലമില്ല, 30 എംപിമാർ മാത്രം'; കോൺഗ്രസിന് കൂടിക്കാഴ്ചക്ക് അനുമതി നൽകി തെരഞ്ഞെടുപ്പ് കമീഷൻ
ഇൻഡ്യ സഖ്യത്തിലെ മുഴുവൻ എംപിമാരും ഇരു സഭകളിലും പ്രതിഷേധത്തിന് തയ്യാറെടുക്കവെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം

ന്യൂഡൽഹി: വോട്ടർപട്ടികയിലെ ക്രമക്കേടിൽ കോൺഗ്രസിന് കൂടിക്കാഴ്ചക്ക് അനുമതി നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ. എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശിന് അയച്ച കത്തിലാണ് ഇന്ന് ഉച്ചക്ക് 12 മണിക്ക് കൂടിക്കാഴ്‌ച നടത്താമെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. ഇൻഡ്യ സഖ്യത്തിലെ മുഴുവൻ എംപിമാരും ഇരു സഭകളിലും പ്രതിഷേധത്തിന് തയ്യാറെടുക്കവെയാണ് തെരഞ്ഞെടുപ്പ് കമീഷന്റെ തീരുമാനം.
എന്നാൽ മുഴുവൻ പ്രതിപക്ഷ എംപിമാരുമായും കൂടിക്കാഴ്‌ച നടത്തണമെന്ന ആവശ്യം തെരഞ്ഞെടുപ്പ് കമീഷൻ തള്ളി. ഓഫിസിൽ സ്ഥലപരിമിതിയുള്ളതിനാൽ 30 പ്രതിനിധികൾക്ക് മാത്രമേ കൂടിക്കാഴ്ചയിൽ പങ്കെടുക്കാവൂ എന്ന വിചിത്രവാദവും തെരഞ്ഞെടുപ്പ് കമീഷൻ പുറപ്പെടുവിച്ചു. പങ്കെടുക്കുന്നവരുടെ പേര്, വാഹന വിവരങ്ങൾ കൈമാറണമെന്നും കത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറിയേറ്റ് വ്യക്തമാക്കി. പ്രതിപക്ഷ പാർട്ടി പ്രതിനിധികളുമായി ന്യൂഡൽഹി അശോക റോഡിലെ നിർവാചൻ സദനിലെ ഏഴാം നിലയിലെ സുകുമാർ സെൻ ഹാളിലാണ് കൂടിക്കാഴ്ച നടത്തുക.
അതേസമയം, എൻഡിഎ സർക്കാറിനെതിരെ വോട്ട് അട്ടിമറി ആരോപണങ്ങൾ ഉയർത്തി രാജ്യവ്യാപകമായ കാമ്പയിന് കോൺഗ്രസ് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി 'votechori.in' എന്ന വെബ്സൈറ്റ് ആരംഭിച്ചു. 9650003420 എന്ന നമ്പർ മുഖേനയും കാമ്പയിനിൽ പങ്കാളികളാകാം. 'ഒരു വ്യക്തി, ഒരു വോട്ട് എന്ന അടിസ്ഥാന ജനാധിപത്യ തത്വത്തിന് നേരെയുള്ള ആക്രമണമാണ് നടക്കുന്നതെന്ന് എക്‌സിൽ വെബ്സൈറ്റ് വിവരങ്ങൾ പങ്കുവെച്ച് രാഹുൽ ഗാന്ധി കുറിച്ചു. സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പുകൾക്ക് സുതാര്യമായ വോട്ടർ പട്ടിക അത്യാവശ്യമാണെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
Adjust Story Font
16

