'പാനി പൂരി വിൽക്കാനും മേശ തുടയ്ക്കാനുമാണ് ഉത്തരേന്ത്യക്കാര്‍ വരുന്നത്, അവര്‍ക്ക് ഹിന്ദി മാത്രമേ അറിയൂ'; വിവാദ പരാമര്‍ശവുമായി തമിഴ്നാട് മന്ത്രി
നമ്മൾ ദ്വിഭാഷാ നയം പിന്തുടരുകയും ഇംഗ്ലീഷ് നന്നായി പഠിക്കുകയും ചെയ്യുന്നതിനാൽ നമ്മുടെ കുട്ടികൾ വിദേശത്തേക്ക് പോയി കോടികൾ സമ്പാദിക്കാനുള്ള അവസരങ്ങൾ തേടുന്നു

ചെന്നൈ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ അധിക്ഷേപിച്ച് തമിഴ്നാട് കൃഷിമന്ത്രി എം.ആർ.കെ പനീർസെൽവം.ഹിന്ദി മാത്രം പഠിച്ച വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾക്ക് തമിഴ്‌നാട്ടിൽ ജോലി സാധ്യത കുറവാണെന്നും പലപ്പോഴും കുറഞ്ഞ ശമ്പളമുള്ള ജോലികളിൽ ഏർപ്പെടേണ്ടിവരുന്നുണ്ടെന്നും അദ്ദേഹം ഒരു പൊതുപരിപാടിയിൽ സംസാരിക്കവെ പറഞ്ഞു.
അതേസമയം തമിഴ്നാട്ടിലെ വിദ്യാര്‍ഥികൾക്ക് തമിഴും ഇംഗ്ലീഷും പഠിക്കുന്നതിലൂടെ പ്രയോജനം ലഭിക്കുന്നുണ്ടെന്നും ദ്വിഭാഷാ നയത്തെ പ്രതിരോധിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. '' വടക്കേ ഇന്ത്യയിൽ നിന്നുള്ളവർ തമിഴ്‌നാട്ടിലേക്ക് മേശ വൃത്തിയാക്കാൻ വരുന്നു. ഹിന്ദി മാത്രമേ അവര്‍ക്കറിയൂ. നിര്‍മാണ തൊഴിലാളികളായും പാനി പൂരി വിൽപനക്കാരായും അവര്‍ ഇവിടെ തുടരുന്നു. നമ്മൾ ദ്വിഭാഷാ നയം പിന്തുടരുകയും ഇംഗ്ലീഷ് നന്നായി പഠിക്കുകയും ചെയ്യുന്നതിനാൽ നമ്മുടെ കുട്ടികൾ വിദേശത്തേക്ക് പോയി കോടികൾ സമ്പാദിക്കാനുള്ള അവസരങ്ങൾ തേടുന്നു'' എന്നാണ് മന്ത്രി പറഞ്ഞത്.
പനീര്‍സെൽവത്തിന്‍റെ പരാമര്‍ശം വളരെ പെട്ടെന്ന് പ്രതിപക്ഷ നേതാക്കളിൽ നിന്നും സംസ്ഥാനത്തിന് പുറത്തുള്ള പാർട്ടികളിൽ നിന്നും വിമർശനത്തിന് ഇടയാക്കി. മന്ത്രിയുടെ പ്രസ്താവന ഭിന്നിപ്പിക്കുന്നതാണെന്ന് കുറ്റപ്പെടുത്തി. എല്ലാ ജോലികൾക്കും അതിന്‍റേതായ അന്തസുണ്ടെന്നും പാർട്ടി ഹിന്ദി സംസാരിക്കുന്നവർക്കോ അവർ ചെയ്യുന്ന ജോലികൾക്കോ എതിരല്ലെന്നും ഡിഎംകെ പാര്‍ട്ടി വക്താവ് ഡോ. സയ്യിദ് ഹഫീസുല്ല വ്യക്തമാക്കി. തമിഴ്‌നാടിന്റെ ദ്വിഭാഷാ നയത്തെയും ആഗോള അവസരങ്ങൾക്കായി ഇംഗ്ലീഷിന് നൽകുന്ന പ്രാധാന്യത്തെയും പ്രതിരോധിക്കുന്നതിനായാണ് മന്ത്രിയുടെ പരാമർശങ്ങളെ അദ്ദേഹം ഉപയോഗിച്ചത്.
"ദ്വിഭാഷാ നയം തമിഴ്‌നാടിനെയും അവിടുത്തെ ജനങ്ങളെയും സഹായിച്ചിട്ടുണ്ട്. ഇംഗ്ലീഷ് ഭാഷ ജനങ്ങൾക്ക് വികസനവും ആഗോള അവസരങ്ങളും നൽകി. ഇംഗ്ലീഷിന് മുൻഗണനയില്ലാതെ, ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ ആളുകൾക്ക് വിദ്യാഭ്യാസത്തിൽ വികസിക്കാൻ കഴിയില്ല," സയ്യിദ് കൂട്ടിച്ചേര്‍ത്തു. മന്ത്രിയുടെ വാക്കുകളെ തെറ്റായി വ്യാഖാനിച്ചുവെന്നും ഉത്തരേന്ത്യക്കാരെ അപമാനിക്കുന്ന ഒന്നും ഉദ്ദേശിച്ചിട്ടില്ലെന്നും ഡിഎംകെ ലോക്‌സഭാ എംപി ടി.ആർ ബാലു പറഞ്ഞു.
തമിഴ്‌നാടിന്‍റെ സമ്പദ്‌വ്യവസ്ഥ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളെ വളരെയധികം ആശ്രയിച്ചിരിക്കുന്നുവെന്നും അത്തരം തൊഴിലാളികളെ സ്വാഗതം ചെയ്യുന്നുണ്ടെന്നും അവര്‍ക്ക് സുരക്ഷിതത്വവുമുണ്ടെന്നും കോൺഗ്രസ് എംപി കാർത്തി ചിദംബരം പറഞ്ഞു. പരാമർശങ്ങൾ നിരുത്തരവാദപരമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജ്‌വാദി പാർട്ടി എംപി അവധേഷ് പ്രസാദ് പ്രസ്താവനയെ ഉത്തരേന്ത്യക്കാരെ അപമാനിക്കുന്നതാണെന്ന് വിശേഷിപ്പിക്കുകയും അതിനെ അപലപിക്കുകയും ചെയ്തു. അതേസമയം, രാജ്യത്തുടനീളം ജോലി ചെയ്തിട്ടുള്ളിടത്തെല്ലാം വടക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള ആളുകൾ സാമ്പത്തിക വളർച്ചയ്ക്ക് ശക്തമായ സംഭാവന നൽകിയിട്ടുണ്ടെന്ന് ജെഡിയു എംപി സഞ്ജയ് ഝാ പറഞ്ഞു.
Adjust Story Font
16

