'മധ്യപ്രദേശ് ഇനി മാവോയിസ്റ്റ് മുക്തം'; പ്രഖ്യാപനവുമായി മുഖ്യമന്ത്രി
അവസാന രണ്ട് കേഡർമാരുടെ കീഴടങ്ങലോടെയാണ് പ്രഖ്യാപനം

ഭോപാല്‍: മധ്യപ്രദേശ് മാവോയിസ്റ്റ് മുക്തമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രി മോഹന്‍ യാദവ്. അവസാന രണ്ട് കേഡര്‍മാരുടെ കീഴടങ്ങലോടെയാണ് പ്രഖ്യാപനം. ബാലഘാട്ട് അതിര്‍ത്തിയില്‍ വെച്ചാണ് ഇവരെ പിടികൂടിയതെന്നും മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു.
'ജീവനോടെ പിടികൂടുകയാണെങ്കില്‍ 43 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ച രണ്ട് മാവോയിസ്റ്റുകളെയാണ് അതിര്‍ത്തിയില്‍ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. 1990 മുതല്‍ 2003 വരെയുള്ള കോണ്‍ഗ്രസ് ഭരണകാലത്ത് ഒരു മാവോയിസ്റ്റിനെ മാത്രമാണ് പിടികൂടിയത്.' എന്നാല്‍ കഴിഞ്ഞ ഒരുവര്‍ഷം മാത്രം 10 പേരെ വധിച്ചുവെന്നും മുഖ്യമന്ത്രി മോഹന്‍ യാദവ് കൂട്ടിച്ചേര്‍ത്തു.
'2026 മാര്‍ച്ചിന് മുന്‍പായി സംസ്ഥാനത്തെ മാവോയിസ്റ്റ് മുക്തമാക്കണമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ലക്ഷ്യം. എന്നാല്‍, അദ്ദേഹം പറഞ്ഞതിനും വളരെ നേരത്തെ മധ്യപ്രദേശ് ലക്ഷ്യം കടന്നിരിക്കുകയാണ്.' അദ്ദേഹം പറഞ്ഞു.
ദീപക്, രോഹിത് എന്നിവരാണ് ഇന്നലെ കീഴടങ്ങിയതെന്നാണ് പൊലീസിന്റെ സ്ഥിരീകരണം. സെന്‍ട്രല്‍ റിസര്‍വ് ഫോഴ്‌സിന്റെ കൊര്‍ക്കക്ക് സമീപമുള്ള ക്യാമ്പിലാണ് ഇരുവരും കീഴടങ്ങിയത്. സുപ്രധാനമായ നേട്ടമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Adjust Story Font
16

