Quantcast

കർഷകർ കൂടെ നിൽക്കുമോ ഇക്കൊല്ലം? ആദ്യ ദിനത്തിൽ നൂറു ദശലക്ഷം കർഷകർക്ക് 20,000 കോടി അനുവദിച്ച് കേന്ദ്രം

പിഎം കിസാൻ പദ്ധതി പ്രകാരമാണ് നൂറു ദശലക്ഷം കർഷകർക്ക് പ്രധാനമന്ത്രി 20,000 കോടി അനുവദിച്ചത്

MediaOne Logo

കഴിഞ്ഞ കൊല്ലം കർഷക വിരുദ്ധമായ കാർഷിക നിയമത്തിന്റെ പേരിൽ വെള്ളം കുടിപ്പിച്ച കർഷകരെ കയ്യിലെടുക്കാൻ 2022 ലെ ആദ്യ ദിനത്തിൽ തന്നെ നൂറു ദശലക്ഷം കർഷകർക്ക് 20,000 കോടി അനുവദിച്ച് കേന്ദ്രസർക്കാർ. പിഎം കിസാൻ പദ്ധതി പ്രകാരമാണ് രാജ്യത്തെ നൂറു ദശലക്ഷം കർഷകർക്ക് (10.09 കോടി) പ്രധാനമന്ത്രി 20,900 കോടി രൂപ അനുവദിച്ചത്. പത്താമത് സാമ്പത്തിക സഹായമായുള്ള തുക വിഡിയോ കോൺഫ്രൻസ് വഴി നടന്ന ചടങ്ങിലാണ് അനുവദിച്ചത്.

പ്രധാൻമന്ത്രി കിസാൻ സമ്മാൻ നിധി (പിഎം കിസാൻ) പദ്ധതി പ്രകാരം അർഹരായ കർഷക കുടുംബങ്ങൾക്ക് വർഷത്തിൽ 6000 രൂപയാണ് നൽകുന്നത്. രണ്ടായിരം രൂപ വീതമായി മൂന്നു തവണയാണ് തുക നൽകുക. ബാങ്ക് അക്കൗണ്ട് വഴി തുക ലഭിക്കും. ചടങ്ങിൽ 351 കർഷകരുടെ ഉത്പാദന സംഘങ്ങൾക്ക് 14 കോടിയുടെ സഹായധനവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ചടങ്ങിൽ ഒമ്പത് മുഖ്യമന്ത്രിമാരും നിരവധി മന്ത്രിമാരും പങ്കെടുത്തു.

2022 ലെ ആദ്യ ദിവസം തന്നെ കർഷകർക്ക് 20,900 കോടി കൈമാറിയെന്നും ഇത് അവരുടെ വരുമാനം ഇരട്ടിയാക്കാനാണെന്നും കേന്ദ്ര കാർഷിക മന്ത്രി നരേന്ദ്രസിങ് തോമർ പറഞ്ഞു. പദ്ധതിയുടെ ഒമ്പതാം ഗഡു 2021 ആഗസ്തിൽ വിതരണം ചെയ്തിരുന്നു. നിലവിൽ പദ്ധതി പ്രകാരം ആകെ 1.8 ലക്ഷം കോടി വിതരണം ചെയ്തിരിക്കുകയാണ്. 2019 ഫെബ്രുവരിയിലെ ബജറ്റിലാണ് പിഎം കിസാൻ പദ്ധതി പ്രഖ്യാപിച്ചത്. ആദ്യം ഗഡു 2018 ഡിസംബർ മുതൽ 2019 മാർച്ച് വരെയായിരുന്നു.

സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരവിജയങ്ങളിൽ ഒന്നായിരുന്നു കർഷകരുടേത്. എഴുനൂറിലധികം കർഷകർക്കാണ് കർഷകസമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടത്. തീവ്രവാദബന്ധമാരോപിച്ചും പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയും ഡൽഹി അതിർത്തി മുഴുവൻ മുള്ളുവേലികൾ സ്ഥാപിച്ചുമെല്ലാം കർഷകസമരത്തെ പരാജയപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിച്ചു. കേന്ദ്രസർക്കാർ വെച്ചുനീട്ടിയ ചെറിയ ചെറിയ വാഗ്ദാനങ്ങളിലൊന്നും അവർ വീണില്ല. സ്വാതന്ത്ര്യത്തിന് ശേഷം രാജ്യം കണ്ട ഏറ്റവും വലിയ സമരവിജയങ്ങളിൽ ഒന്നായിരുന്നു കർഷകരുടേത്. കാർഷിക വിള വിപണന വാണിജ്യ (പ്രോത്സാഹനവും നടപ്പാക്കലും) നിയമം 2020, വില ഉറപ്പാക്കുന്നതിനും കാർഷിക സേവനങ്ങൾക്കുമുള്ള കാർഷിക (ശാക്തീകരണ, സംരക്ഷണ) കരാർ 2020, അവശ്യവസ്തു നിയമഭേദഗതി നിയമം 2020 എന്നിവയ്ക്കെതിരെയായിരുന്നു കർഷകരുടെ പോരാട്ടം. സെപ്തംബർ 14ന് പാർലമെന്റിൽ അവതരിപ്പിച്ച ഓർഡിനൻസ് 17ന് ലോക്‌സഭയും 20ന് രാജ്യസഭയും പാസാക്കി. 27ന് രാഷ്ട്രപതി ഒപ്പുവെച്ചതോടെ ബിൽ നിയമമായി.

ഒരു വർഷത്തോളം നീണ്ട സമരത്തിൽ എന്തൊക്കെ പ്രതിസന്ധികൾ നേരിട്ടിട്ടും കാർഷിക നിയമങ്ങൾ പിൻവലിക്കുകയെന്ന ആവശ്യത്തിൽ നിന്ന് സമരക്കാർ പിന്നോട്ട് പോയില്ല. ഒടുവിൽ കേന്ദ്രസർക്കാർ മുട്ടുമടക്കി. നവംബർ 19ന് കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചു. നവംബർ 29ന് പാർലമെന്റിന്റെ ശൈത്യകാലസമ്മേളനത്തിൽ മൂന്ന് നിയമങ്ങളും കേന്ദ്രം പിൻവലിച്ചു. വിവിധ ഉപതെരഞ്ഞെടുപ്പ് ഫലങ്ങളും ഈ തീരുമാനത്തിൽ നിർണായകമായി. എന്നാൽ, പിൻവലിച്ച കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ട് വരുമെന്ന സൂചന കേന്ദ്രകൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമർ നൽകിയിരുന്നു. സർക്കാർ ഒരടി പിന്നോട്ട് മാറിയതാണെന്നും വൈകാതെ മുന്നോട്ട് തന്നെ വരുമെന്നായിരുന്നു മന്ത്രി പറഞ്ഞത്. എന്നാൽ വീണ്ടും പ്രതിഷേധം ഉയർന്നതോടെ മന്ത്രി പറഞ്ഞ വാക്കുകൾ വിഴുങ്ങി. നിയമം നടപ്പാക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി തടിയൂരുകയായിരുന്നു.

ഏതായാലും നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപ്പിക്കുമെന്ന നിലപാടിലാണ് സംയുക്ത കർഷക മോർച്ച. ബിജെപിയെ തോൽപ്പിക്കാൻ കഴിയുന്ന കക്ഷിക്ക് പിന്തുണ നൽകുമെന്നും സംയുക്ത കിസാൻ മോർച്ച തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും സംഘടനയുടെ നേതാവ് പി. കൃഷ്ണപ്രസാദ് മീഡിയവണിനോട് പറഞ്ഞിരുന്നു. മാസങ്ങൾക്കുള്ളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പുകളിൽ മാണ്ടി മോഡൽ നടപ്പാക്കാനാണ് തീരുമാനം. ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുടെ സ്വന്തം സംസ്ഥാനമായ ഹിമാചൽ പ്രദേശിലെ മാണ്ടിയിലെ ലോക്‌സഭ ഉപതെരഞ്ഞെടുപ്പിലാണ് ബിജെപിക്ക് അടിതെറ്റിയത്. ബിജെപിയെ തോൽപ്പിക്കാൻ ശേഷിയുള്ളവരെ മണ്ഡലമനുസരിച്ചു ജയിപ്പിക്കും.

വിവാദ കർഷക നിയമം കേന്ദ്ര സർക്കാർ നടപ്പാക്കിയതിനെതിരെ ഹരിയാനയിൽ ഐഎൻഎൽഡി നേതാവ് അഭയ് ചൗതാല രാജിവെച്ചാണ് പ്രതിഷേധിച്ചത്. ഇതേ മണ്ഡലത്തിൽ അദ്ദേഹം വീണ്ടും മത്സരിച്ചപ്പോൾ കർഷക സംഘടനകൾ പിന്തുണ നൽകി. അഭയ് ചൗതാല ഹരിയാന നിയമസഭയിലേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചാബ് ഉൾപ്പെടെ സംസ്ഥാനങ്ങളിൽ കർഷക സംഘടനകളിൽ പെട്ടവർ മത്സരിക്കുന്നുണ്ടെങ്കിലും സംയുക്ത കിസാൻ മോർച്ച നേരിട്ട് രാഷ്ട്രീയത്തിൽ പ്രവേശിക്കില്ല.

On the first day of 2022 alone, the central government released Rs 20,000 crore to 100 million farmers.

TAGS :

Next Story