ഇന്ത്യയിലെ ഈ നഗരത്തിൽ നവംബർ 1 മുതൽ സിഎൻജി, ഇലക്ട്രിക് ചരക്ക് വാഹനങ്ങൾക്ക് മാത്രം പ്രവേശനം
പഴയ ഡീസൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം പരമാവധി കുറക്കുന്നതിന് വേണ്ടി നവംബർ 1 മുതൽ ബിഎസ്-6, സിഎൻജി, ഇലക്ട്രിക് ചരക്ക് വാഹനങ്ങൾക്ക് മാത്രമാണ് പ്രവേശനം

- Published:
4 April 2026 5:12 PM IST

ന്യൂഡൽഹി: ഡൽഹിയിലെ രൂക്ഷമായ വായുമലിനീകരണം പരിഹരിക്കുന്നതിനായി ആക്ഷൻ പ്ലാൻ പ്രഖ്യാപിച്ച് സർക്കാർ. 'എയർ പൊല്യൂഷൻ മിറ്റിഗേഷൻ ആക്ഷൻ പ്ലാൻ 2026' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയുടെ ഭാഗമായി ഈ വർഷം നവംബർ 1 മുതൽ ഡൽഹിയിലേക്ക് ബിഎസ്-6 (BS-VI) വ്യവസ്ഥകൾ പാലിക്കുന്നതോ, സിഎൻജി, ഇലക്ട്രിക് എന്നിവയിൽ പ്രവർത്തിക്കുന്നതോ ആയ ചരക്ക് വാഹനങ്ങൾക്ക് മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ.
പഴയ ഡീസൽ വാഹനങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം പരമാവധി കുറയ്ക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിന് ശേഷമാണ് പുതിയ ആക്ഷൻ പ്ലാൻ പുറത്തിറക്കിയത്. നയപരമായ പ്രഖ്യാപനത്തിനപ്പുറം, സാങ്കേതികവിദ്യയുടെ സഹായത്തോടെ നിയമങ്ങൾ കർശനമായി നടപ്പിലാക്കാനാണ് സർക്കാർ ഒരുങ്ങുന്നത്.
പദ്ധതിയിലെ മറ്റ് പ്രധാന തീരുമാനങ്ങൾ:
- പുക പരിശോധനാ സർട്ടിഫിക്കറ്റ് ഇല്ലെങ്കിൽ ഇന്ധനം ലഭിക്കില്ല. ഇതിനായി പെട്രോൾ പമ്പുകളിൽ എഎൻപിആർ ക്യാമറകളും ഡിജിറ്റൽ ട്രാക്കിങ് സംവിധാനങ്ങളും ഉപയോഗിക്കും.
- നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷമായ 62 ഹോട്ട്‌സ്പോട്ടുകൾ കണ്ടെത്തിയിട്ടുണ്ട്. സ്മാർട്ട് ട്രാഫിക് മാനേജ്മെൻ്റ് സിസ്റ്റം വഴി ഇവിടെ ഗതാഗതം സുഗമമാക്കും.
- വായുമലിനീകരണം അതിരൂക്ഷമാകുന്ന സാഹചര്യങ്ങളിൽ ഓഫീസ് സമയങ്ങളിൽ മാറ്റം വരുത്താനും, വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്താനും, കൂടുതൽ മലിനീകരണമുണ്ടാക്കുന്ന വാഹനങ്ങൾക്ക് താൽക്കാലിക വിലക്ക് ഏർപ്പെടുത്താനും സർക്കാർ ആലോചിക്കുന്നുണ്ട്.
- 2028-29 സാമ്പത്തിക വർഷത്തോടെ ഡൽഹിയിലെ ബസുകളുടെ എണ്ണം 13,760 ആയി ഉയർത്തും. ഇതിൽ ഇലക്ട്രിക് ബസുകൾക്കായിരിക്കും കൂടുതൽ മുൻഗണന. ഒപ്പം, ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനായി അടുത്ത നാല് വർഷത്തിനുള്ളിൽ നഗരത്തിൽ 32,000 ഇവി ചാർജിങ് പോയിന്റുകൾ സ്ഥാപിക്കും.
- റോഡുകളിലെ പൊടിശല്യം കുറക്കുന്നതിന്റെ ഭാഗമായി 3,500 കിലോമീറ്റർ റോഡുകൾ നവീകരിക്കുകയും പച്ചപ്പ് (green buffers) വെച്ചുപിടിപ്പിക്കുകയും ചെയ്യും.
- ഡൽഹിയിലെ പ്രധാന മാലിന്യക്കൂമ്പാരങ്ങളായ ഓഖ്ല (ജൂലൈ 2026), ഭൽസ്വ (ഡിസംബർ 2026), ഗാസിപ്പൂർ (ഡിസംബർ 2027) എന്നിവ പൂർണമായും നീക്കം ചെയ്യാൻ സമയപരിധി നിശ്ചയിച്ചിട്ടുണ്ട്.
വാഹനങ്ങളിൽ നിന്നുള്ള പുക, റോഡിലെ പൊടി, നിർമാണ പ്രവർത്തനങ്ങൾ, വ്യവസായ ശാലകളിൽ നിന്നുള്ള മലിനീകരണം എന്നിവ കൃത്യമായി നിരീക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെയുള്ള പുതിയ പോർട്ടലുകളും സെൻട്രലൈസ്ഡ് ഗ്രീൻ വാർ റൂമും സജ്ജമാക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ജനങ്ങൾക്ക് ശുദ്ധവായു ഉറപ്പാക്കുന്നതിനായുള്ള വലിയ ചുവടുവെപ്പാണ് ഈ കർമപദ്ധതിയെന്ന് മുഖ്യമന്ത്രി രേഖാ ഗുപ്ത കൂട്ടിച്ചേർത്തു.
Adjust Story Font
16
