'സർക്കാർ ഒളിച്ചോടുന്നു': പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം 15 ദിവസമാക്കി ചുരുക്കിയതിനെതിരെ പ്രതിപക്ഷം
മോദി സർക്കാരിന് 'പാർലമെൻ്റോ ഫോബിയ' എന്ന് തൃണമൂൽ കോൺഗ്രസ്

Photo-ANI
ന്യൂഡല്‍ഹി: പാർലമെൻ്റിൻ്റെ ശൈത്യകാല സമ്മേളനം 15 ദിവസമാക്കി ചുരുക്കിയതിനെതിരെ പ്രതിപക്ഷം. സർക്കാർ ഒളിച്ചോടുന്നു എന്ന് സമാജ് വാദി പാർട്ടി പറഞ്ഞു.
മോദി സർക്കാരിന് 'പാർലമെൻ്റോ ഫോബിയ' എന്ന് തൃണമൂൽ കോൺഗ്രസ് പ്രതികരിച്ചു. പാർലമെന്റിന്റെ ശീതകാല സമ്മേളനം അസാധാരണമായി വൈകുകയും ചുരുക്കുകയും ചെയ്യുന്നു എന്ന് കോൺഗ്രസും പ്രതികരിച്ചു.
പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം ഡിസംബർ 1 മുതൽ 19 വരെ നടക്കുമെന്നാണ് പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതിനെതിരെയാണ് പ്രതിപക്ഷം രംഗത്ത് എത്തിയത്. കഴിഞ്ഞ വർഷം നവംബർ 25 മുതൽ ഡിസംബർ 20 വരെയാണ് സെഷൻ നടന്നത്.
ഈ വർഷത്തെ ശൈത്യകാല സമ്മേളനം വെറും 15 പ്രവൃത്തി ദിവസങ്ങൾ മാത്രമായിരിക്കുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശ് എക്‌സിലൂടെ വ്യക്തമാക്കി. "അസാധാരണമാംവിധം വൈകുകയും വെട്ടിച്ചുരുക്കുകയും ചെയ്തിരിക്കുന്നു. വെറും 15 പ്രവൃത്തി ദിവസങ്ങൾ മാത്രമായിരിക്കും ലഭിക്കുക. ഇതിലൂടെ എന്ത് സന്ദേശമാണ് നല്‍കുന്നത്. സർക്കാരിന് ഇതിലൊന്നും വലിയ താത്പര്യമില്ല, ബില്ലുകൾ പാസാക്കേണ്ട, ചർച്ചകൾ അനുവദിക്കേണ്ട കാര്യവുമില്ല," രമേശ് പറഞ്ഞു.
വോട്ടർ പട്ടികകയിലെ തീവ്രപരിഷ്കരണം(എസ്ഐആര്‍), വോട്ട് കൊള്ള എന്നിവയിലൊക്കെ ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷം ഒരുങ്ങുന്നത്. ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലവും പാര്‍ലമെന്റില്‍ പ്രതിഫലിക്കും. നവംബര്‍ 14നാണ് വോട്ടെണ്ണല്‍. അതേസമയം എസ്ഐആർ തന്നെയായിരിക്കും പ്രധാനമായും ചര്‍ച്ചാ വിഷയമാകുക എന്ന് ജയ്റാം രമേശ് പറഞ്ഞു. ട്രംപിന്റെ പ്രസ്താവനകളിൽ പ്രധാനമന്ത്രിയുടെ മൗനവും ഉന്നയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Adjust Story Font
16

