Quantcast

'മുസ്‌ലിം ഡ്രൈവർമാരെ വിളിക്കരുത്'; കർണാടകയിൽ വിദ്വേഷ പ്രചാരണവുമായി വീണ്ടും സംഘ്പരിവാർ

ചില മേഖലകളിൽ മുസ്‌ലിം കച്ചവടക്കാരിൽ നിന്ന് പഴവും പച്ചക്കറിയും വാങ്ങരുത് എന്നു വരെ ആവശ്യപ്പെടുന്നുണ്ട്.

MediaOne Logo

Web Desk

  • Published:

    9 April 2022 6:43 AM GMT

മുസ്‌ലിം ഡ്രൈവർമാരെ വിളിക്കരുത്; കർണാടകയിൽ വിദ്വേഷ പ്രചാരണവുമായി വീണ്ടും സംഘ്പരിവാർ
X

ബംഗളൂരു: യാത്രകൾക്കായി മുസ്‌ലിം കാബ് ഡ്രൈവർമാരെ വിളിക്കരുതെന്നാവശ്യപ്പെട്ട് കർണാടകയിൽ സംഘ്പരിവാർ പ്രചാരണം. ഭാരത് രക്ഷാ വേദിക എന്ന തീവ്രഹിന്ദു ഗ്രൂപ്പാണ് വീടുകൾ തോറും കയറിയിറങ്ങി പ്രചാരണം നടത്തുന്നത്. ബംഗളൂരുവിൽ അടക്കം നിരവധിയിടങ്ങളിൽ സംഘടനാ പ്രവർത്തകർ വീടുകയറിയിറങ്ങി.

'നമ്മൾ ക്ഷേത്രത്തിലേക്കോ പുണ്യസ്ഥലങ്ങളിലേക്കോ പോകുമ്പോൾ നോൺ വെജ് ഭക്ഷണം കഴിക്കാറില്ല. എന്നാൽ നമ്മുടെ ദൈവത്തിലും സംസ്‌കാരത്തിലും വിശ്വസിക്കാത്തവരുടെ കൂടെയാണ് പോകുന്നത്. അവർ നമ്മളെ കാഫിറുകൾ (അവിശ്വാസികൾ) എന്നാണ് വിളിക്കാറുള്ളത്. അവരുടെ മതമാണ് അവർക്ക് പ്രധാനം. നമുക്ക് നമ്മുടേതും' - സംഘടനാ മേധാവി ഭാരത് ഷെട്ടി ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

ഹിജാബ്, ഹലാൽ ഭക്ഷണം, പള്ളികളിലെ ബാങ്ക് തുടങ്ങിയ വിഷയങ്ങളിൽ സംഘ്പരിവാർ സംഘടനകൾ മുസ്‌ലിംകൾക്കെതിരെ തുടർച്ചയായി രംഗത്തു വരുന്ന പശ്ചാത്തലത്തിലാണ് ഭാരത് ഷെട്ടിയുടെ പ്രസ്താവന. ചില മേഖലകളിൽ മുസ്‌ലിം കച്ചവടക്കാരിൽ നിന്ന് പഴവും പച്ചക്കറിയും വാങ്ങരുത് എന്നു വരെ തീവ്രവലതുപക്ഷ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

മന്ത്രിക്കെതിരെ കേസ്

അതിനിടെ, മുസ്ലിം വിദ്വേഷം വളർത്തുന്ന തരത്തിൽ പ്രസ്താവന നടത്തിയ കർണാടക മന്ത്രി കെ.എസ് ഈശ്വരപ്പയ്ക്കെതിരെ പൊലീസ് കേസെടുത്തു. ശിവമോഗയിൽ ബജ്റങ്ദൾ പ്രവർത്തകൻ ഹർഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയുടെ പേരിലാണ് ഗ്രാമീണ വികസന-പഞ്ചായത്ത് രാജ് മന്ത്രിയുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്.

മുസ്ലിം ഗുണ്ടകളാണ് ഹർഷയെ കൊലപ്പെടുത്തിയതെന്നായിരുന്നു ഈശ്വരപ്പയുടെ വിവാദ പ്രസ്താവന. ഇത്തരം ഗുണ്ടായിസം ശിവമോഗ്ഗയിൽ അനുവദിക്കില്ലെന്നും അവർക്ക് കൊലപാതകം നടത്താൻ ധൈര്യം ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞിരുന്നു. പ്രസ്താവനയ്ക്കെതിരെ പരാതി നൽകിയിട്ടും ആദ്യഘട്ടത്തിൽ പൊലീസ് നടപടിയെടുത്തിരുന്നില്ല.

TAGS :

Next Story