'പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ ശിക്ഷിക്കപ്പെടണം, സമഗ്ര അന്വേഷണം വേണം'; കശ്മീരി വിദ്യാർഥികൾ
ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദ്യാർഥികൾ മീഡിയവണിനോട്

ന്യൂഡല്‍ഹി: പഹൽഗാമിൽ ഭീകരാക്രമണം നടത്തിയവർ ശിക്ഷിക്കപ്പെടണമെന്നും മുഴുവൻ കാര്യങ്ങളും അന്വേഷിക്കണമെന്നും കശ്മീർ സെൻറൽ യൂണിവേഴ്സിറ്റിയിലെ കശ്മീരി വിദ്യാർഥികൾ. നഷ്ടപ്പെടുന്നത് ഒരു ജീവൻ മാത്രമല്ലെന്നും ഒരുപാട് പേരുടെ ജീവിതമാണെന്നും ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമങ്ങൾ പക്ഷപാതപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും വിദ്യാർഥികൾ മീഡിയവണിനോട് പറഞ്ഞു.
ജീവൻ നഷ്ടപ്പെടുന്നത് ദാരുണമാണെന്ന് വിദ്യാർഥിയായ മലീഹ സോഫി പറയുന്നു. 'എനിക്ക് വളരെ വിഷമം തോന്നുന്നു, അത് ഒരു ജീവിതമല്ല, ഒരുപാട് ജീവിതങ്ങളാണ്. എന്റെ കുട്ടിക്കാലം മുതൽ ഞാനിത് കണ്ടിട്ടുണ്ട്. ഒരു തെറ്റും ചെയ്യാതെയാണ് ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്നത്. താഴ്‌വരയുടെ ഓരോ മുക്കിലും മൂലയിലും നമുക്ക് സുരക്ഷയുണ്ടെങ്കിലും, എന്ത് കൊണ്ട് അവിടെ സുരക്ഷയുണ്ടായില്ല എന്നതിനെ കുറച്ച് സംസാരിക്കാൻ കഴിയുന്ന വിദഗ്ധരുണ്ടെന്ന് ഞാൻ കരുതുന്നു. ഒരു വിദ്യാർഥി എന്ന നിലയിൽ എനിക്കതിനെക്കുറിച്ച് സംസാരിക്കാൻ കഴിയില്ല, തെറ്റ് ചെയ്തവരുണ്ട്, അവർ ശിക്ഷിക്കപ്പെടണം, അവരോട് ചോദ്യങ്ങൾ ചോദിക്കണം, മുഴുവൻ കാര്യവും അന്വേഷിക്കണം. പക്ഷേ ഇതിനെക്കുറിച്ച് ഒന്നും അറിയാത്ത ആളുകൾ എന്തിനാണ് ശിക്ഷിക്കപ്പെടുന്നത്'.. മലീഹ സോഫി ചോദിക്കുന്നു.
ഒരു കാരണവശാലും സംഭവിക്കാൻ പാടില്ലാത്ത ആക്രമണമാണ് നടന്നതെന്നും അതില്‍ അപലപിക്കുന്നുവെന്നും മറ്റൊരു വിദ്യാര്‍ഥിയായ വാരിസ് ഫയാസ് പറഞ്ഞു. 'സംഭവം റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ മാധ്യമങ്ങളെക്കുറിച്ച് പറയുകയാണെങ്കിൽ, പൂർണമായും പക്ഷപാതപരമാണ്. അവർ ഏകപക്ഷീയമായ കഥകളാണ് പ്രചരിപ്പിക്കുന്നത്. അവർ ഏകദേശം 15 വർഷം, 10 വർഷം മുമ്പുള്ള ഫോട്ടോഗ്രാഫുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വസ്തുത പരിശോധന ഒട്ടും തന്നെയില്ല. കശ്മീരികൾ ആതിഥ്യമര്യാദയ്ക്ക് പേരുകേട്ടവരാണ്. അതിനാൽ മാധ്യമങ്ങൾ തികച്ചും പക്ഷപാതരഹിതമായിരിക്കണം'.വാരിസ് പറഞ്ഞു.
Adjust Story Font
16

