സൽമാൻ ഖാനെ പാകിസ്താൻ ഭീകരവാദിയായി പ്രഖ്യാപിച്ചോ? വിശദീകരണവുമായി പാകിസ്താന്‍
സല്‍മാന്‍ ഖാന്‍, ബലൂചിസ്താനിലെ ജനങ്ങളെ പാകിസ്താനിലെ ജനങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നത്.

സൽമാൻ ഖാന്‍ Photo-AFP
ലാഹോർ: ബോളിവുഡ് താരം സൽമാൻ ഖാൻ നടത്തിയ ബലൂചിസ്താന്‍ പരാമർശത്തിന്റെ പേരിൽ നടനെ ഭീകരവാദിയായി പാകിസ്താന്‍ പ്രഖ്യാപിച്ചെന്ന തരത്തിൽ വാർത്തകൾ കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ വിശദീകരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് പാകിസ്താന്‍.
സൽമാൻ ഖാനെ സംബന്ധിച്ച് പുറത്തു വന്ന വാർത്ത തെറ്റാണെന്നാണ് പാകിസ്താന്‍ പറയുന്നത്. പാകിസ്താന്‍ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിങ്ങിന്റെ ഫാക്ട്ചെക്കിങ് വിഭാഗമാണ് ഇക്കാര്യം തെറ്റാണെന്ന് വ്യക്തമാക്കി രംഗത്ത് എത്തിയത്. സൽമാൻ ഖാന് വിലക്കേർപ്പെടുത്തി കൊണ്ടുള്ള യാതൊരു പ്രഖ്യാപനവും ഉണ്ടായിട്ടില്ലെന്നും എക്സിൽ പങ്കുവച്ച കുറിപ്പിൽ അവര്‍ വ്യക്തമാക്കി.
സൗദി അറേബ്യയിലെ ഒരു സ്വകാര്യ പരിപാടിയിൽ ബലൂചിസ്താനെയും പാകിസ്താനെയും സൽമാൻ ഖാൻ വ്യത്യസ്ത രാജ്യങ്ങളായി പരാമർശിച്ചിരുന്നു. പിന്നാലെയാണ് പാകിസ്താന്‍, സൽമാനെ ഭീകര പട്ടികയിൽ ഉൾപ്പെടുത്തിയെന്ന വാർത്ത പുറത്തുവന്നത്. സല്‍മാന്‍ ഖാന്‍ ബലൂചിസ്താനിലെ ജനങ്ങളെ പാകിസ്താനിലെ ജനങ്ങളില്‍ നിന്ന് വേര്‍തിരിക്കുന്നു എന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടന്നത്.
അതേസമയം തീവ്രവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ ഉൾപ്പെടുത്തുന്ന പാകിസ്താന്റെ തീവ്രവാദ വിരുദ്ധ നിയമത്തിന്റെ (1997) നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയിട്ടില്ലെന്നും ആഭ്യന്തരമന്ത്രാലയമോ പ്രവിശ്യാ ഭരണകൂടമോ ഇതുസംബന്ധിച്ച് യാതൊരു അറിയിപ്പും പുറത്ത് വിട്ടിട്ടില്ലെന്നും മന്ത്രാലയത്തിന്റെ പോസ്റ്റിൽ വ്യക്തമാക്കുന്നു. നിലവിലുള്ള എല്ലാ വാര്‍ത്തകളും ഇന്ത്യന്‍ മാധ്യമസ്ഥാപനങ്ങളുടെ ആരോപണം അടിസ്ഥാനമാക്കി മാത്രമുള്ളതാണെന്നും പോസ്റ്റില്‍ പറയുന്നു.
Adjust Story Font
16

