പാക് പ്രകോപനത്തിന് സാധ്യത; രാജ്യത്ത് ജാഗ്രത നിർദേശം
ജമ്മു കശ്മീർ, മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പാകിസ്താന്റെ ഭാഗത്തുനിന്ന് പ്രകോപനപരമായ നീക്കങ്ങൾക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നിർദേശം നൽകി.
അഫ്ഗാനിസ്താനുമായുള്ള അതിർത്തി സംഘർഷങ്ങളിൽനിന്നും ബലൂചിസ്താനിലെ ആഭ്യന്തര പ്രശ്നങ്ങളിൽനിന്നും രാജ്യാന്തര ശ്രദ്ധ തിരിക്കാൻ പാകിസ്താൻ ശ്രമിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനായി ഇന്ത്യയിൽ അശാന്തി സൃഷ്ടിക്കാൻ നീക്കങ്ങൾ നടന്നേക്കാമെന്ന് ഏജൻസികൾ വിലയിരുത്തുന്നു.
പാകിസ്താന്റെ പടിഞ്ഞാറൻ അതിർത്തി മേഖലകൾ കേന്ദ്രീകരിച്ച് നിരീക്ഷണം ശക്തമാക്കാൻ ആഭ്യന്തര മന്ത്രാലയം നിർദേശിച്ചു. ഇതിനെത്തുടർന്ന് ജമ്മു കശ്മീർ, മുംബൈ, ഡൽഹി തുടങ്ങിയ പ്രധാന നഗരങ്ങളിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിച്ചു. ഭീകരവിരുദ്ധ സേനയുടെയും (ATS) മറ്റ് സുരക്ഷാ ഏജൻസികളുടെയും നേതൃത്വത്തിൽ വിവിധയിടങ്ങളിൽ പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്.
മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ മഹാരാഷ്ട്ര ഭീകരവിരുദ്ധ സേന വ്യാപക പരിശോധനകൾ നടത്തി. മുംബൈയിലെ കുർള, ഗോവണ്ടി മേഖലകളിൽ എടിഎസ് ഒരേസമയം റെയ്ഡുകൾ സംഘടിപ്പിച്ചു. എന്നാൽ ഈ പരിശോധനകളിൽ സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ലെന്ന് അധികൃതർ വ്യക്തമാക്കി.
ജമ്മു കശ്മീരിലെ വിവിധ അതിർത്തി മേഖലകളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിക്കാൻ തീരുമാനമായിട്ടുണ്ട്. നുഴഞ്ഞുകയറ്റ ശ്രമങ്ങൾ തടയുന്നതിനായി അതിർത്തിയിൽ ബിഎസ്എഫും സൈന്യവും നിരീക്ഷണം കർശനമാക്കി.
Adjust Story Font
16

