'ഡ്രോണ്‍ ചതിച്ചാശാനേ....'; മക്കള്‍ക്ക് കോപ്പിയടിക്കാന്‍ ചുമരില്‍ വലിഞ്ഞുകയറി കടലാസ് കഷ്ണങ്ങള്‍ കൈമാറി മാതാപിതാക്കള്‍, ഡ്രോണ്‍ കണ്ടതോടെ ചിതറിയോടി
പന്ത്രണ്ടാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷക്കിടെയാണ് കോപ്പിയടി ശ്രമം നടന്നത്

- Published:
11 Feb 2026 7:45 AM IST

മുംബൈ: പരീക്ഷകളില്‍ കോപ്പിയടിക്കുന്നതും പിടിക്കപ്പെടുന്നതും രാജ്യത്ത് പുതിയ കാര്യമല്ല. എന്നാല്‍ പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികളെ കോപ്പിയടിക്കാന്‍ വേണ്ടി രക്ഷിതാക്കളും ബന്ധുക്കളും പരസ്യമായി സഹായിക്കുകയെന്നത് ഒരല്‍പം കടന്ന സാഹസമാണ്. എന്നാല്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ചൗസലയിലുള്ള ഒരു ജൂനിയർ കോളേജിൽ സംഭവിച്ചത് ഇതാണ്. ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയില്‍ തട്ടിപ്പ് പിടികൂടുകയും രക്ഷിതാക്കള്‍ ചിതറി ഓടുകയും ചെയ്തു.
ചൊവ്വാഴ്ച കോളജിൽ 12-ാം ക്ലാസിലെ ഇംഗ്ലീഷ് പരീക്ഷക്കിടയാണ് സംഭവം നടന്നത്. വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന സമയത്ത് മാതാപിതാക്കളും ബന്ധുക്കളും ജനാലകളിലും ചുമരിലും വലിഞ്ഞുകയറി ചോദ്യങ്ങള്‍ നോക്കുകയും അവര്‍ക്ക് കോപ്പിയടിക്കാന്‍ വേണ്ട തുണ്ട് കഷ്ണങ്ങള്‍ കൈമാറുകയും ചെയ്തു. കോളജ് തുറന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. കോപ്പിയടി മനസിലായതോടെ അധികൃതര്‍ ഡ്രോണ്‍ കാമറ പരിശോധനക്കായി അയച്ചു. ഇതോടെ ചുമരില്‍ കയറിയിരുന്ന മാതാപിതാക്കളും ബന്ധുക്കളും ചിതറി ഓടുകയും ചെയ്തു. ഇതിന്‍റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.
കോപ്പിയടി നടക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുമാണ് വിദ്യാഭ്യാസ വകുപ്പ് ഡ്രോൺ പറത്തിയതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മണിക്കൂർ ദൈർഘ്യമുള്ള ദൃശ്യങ്ങൾ ഡ്രോണ്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ടെന്നും സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ബീഡ് ജില്ലാ മജിസ്ട്രേറ്റ് വിവേക് ജോൺസൺ പറഞ്ഞു. കോപ്പിയടി ഇത് തടയാൻ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
2015-ലും ബിഹാറിൽ സമാനമായ സംഭവം നടന്നിരുന്നു. ബോർഡ് പരീക്ഷയ്ക്കിടെ വിദ്യാർഥികൾക്ക് തുണ്ടുകള്‍ കൈമാറാൻ സുഹൃത്തുക്കളും കുടുംബാംഗങ്ങളും സ്കൂൾ കെട്ടിടത്തിന്റെ ചുവരുകളിൽ കയറി നിൽക്കുന്ന ഫോട്ടോകള്‍ പുറത്ത് വന്നിരുന്നു. കോപ്പിയടിക്കുന്നതിനായി ആളുകളെ പരീക്ഷാ ഹാളുകളിലേക്ക് പ്രവേശിപ്പിക്കാൻ പൊലീസുകാർ കൈക്കൂലി വാങ്ങിയെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ഫോട്ടോകള്‍ പുറത്ത് വന്നതോടെ സംഭവം വിവാദമാകുകയും 500 ഓളം വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നു.
Adjust Story Font
16
