ഏപ്രിൽ 15 മുതൽ ഭാഗിക ലോക്‍ഡൗൺ; പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥയെന്ത്?
ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ഫയൽ കണ്ട് ഉപയോക്താക്കൾ ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്

ഡൽഹി: പശ്ചിമേഷ്യൻ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ ഇന്ധന പ്രതിസന്ധിയിൽ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾ വലഞ്ഞുകൊണ്ടിരിക്കുകയാണ്. ഇതിനിടയിൽ രാജ്യത്ത് ലോക്‍ഡൗൺ പ്രഖ്യാപിക്കുമെന്ന് വാര്‍ത്തകളും പ്രചരിച്ചിരുന്നു. ഇതിനെ തള്ളിക്കൊണ്ട് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി രംഗത്തെത്തിയിരുന്നു. ലോക്‌ഡൗൺ ഏർപ്പെടുത്താൻ നിലവിൽ സർക്കാരിന് യാതൊരു പദ്ധതിയുമില്ലെന്നും ഇത്തരം വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നുമാണ് പറഞ്ഞത്.
ഇപ്പോൾ ഏപ്രിൽ 15 മുതൽ ഭാഗിക ലോക്‍ഡൗൺ പ്രഖ്യാപിക്കുമെന്ന വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. ഇന്നലെ മുതൽ സോഷ്യൽ ഡിയയിലും വാട്സാപ്പ് ഗ്രൂപ്പുകളിലും വ്യാപകമായി പ്രചരിക്കുന്ന ഒരു പിഡിഎഫിൽ ഏപ്രിൽ 15 മുതൽ രാജ്യത്ത് 'ഭാഗിക ലോക്ഡൗൺ' ഏർപ്പെടുത്തുന്നു എന്നാണ് പറയുന്നത്. ഔദ്യോഗികമെന്ന് തോന്നിപ്പിക്കുന്ന ഈ ഫയൽ കണ്ട് ഉപയോക്താക്കൾ ആകെ ആശയക്കുഴപ്പത്തിലായിരിക്കുകയാണ്.
രാജ്യം നിലവിൽ എൽപിജി ക്ഷാമം നേരിടുന്ന സാഹചര്യത്തിൽ, കൃത്യമായ സമയത്ത് പുറത്തിറങ്ങിയ ഈ പിഡിഎഫ് ജനങ്ങൾക്കിടയിൽ വലിയ ആശങ്കയുണ്ടാക്കി. ഔദ്യോഗിക സര്‍ക്കാര്‍ ചിഹ്നത്തോടു കൂടിയുള്ള പിഡിഎഫ് സർക്കാർ ഉത്തരവാണെന്ന് കരുതിയാണ് പലരും തുറന്നുനോക്കുന്നത്.
'ഡൽഹി സർക്കാർ - ഏപ്രിൽ 15 മുതൽ ഭാഗിക ലോക്ഡൗൺ സംബന്ധിച്ച വാർത്താക്കുറിപ്പ്' എന്ന തലക്കെട്ടിലുള്ള ഈ രേഖ, ഔദ്യോഗിക സർക്കാർ അറിയിപ്പിന്‍റെ അതേ മാതൃകയിലാണ് തയ്യാറാക്കിയിരിക്കുന്നത്. ഡൽഹി സർക്കാരിനെ ഇതിൽ പരാമർശിച്ചിട്ടുള്ളത് വാർത്തയുടെ വിശ്വാസ്യത വർധിപ്പിക്കാൻ കാരണമായി.
എന്നാൽ വൈറലായ ഈ പിഡിഎഫ് തുറന്നു നോക്കിയാൽ അതിന്‍റെ അവസാന ഭാഗത്ത് 'ഏപ്രിൽ ഫൂൾ' എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു തമാശയ്ക്ക് തുടങ്ങിയതാണെങ്കിലും പലരും ഇത് പൂർണമായി വായിക്കാതെ മറ്റുള്ളവർക്ക് ഫോർവേഡ് ചെയ്തതാണ് ആശയക്കുഴപ്പത്തിന് കാരണമായത്.
പാർലമെന്‍റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ ഈ വ്യാജ സന്ദേശവുമായി ചിലർ തെറ്റായി ബന്ധിപ്പിച്ചു. പശ്ചിമേഷ്യയിലെ സംഘർഷങ്ങളെക്കുറിച്ച് സംസാരിക്കവെ, കോവിഡ് കാലത്ത് രാജ്യം കാണിച്ച അതേ ഐക്യവും ജാഗ്രതയും ഇപ്പോഴും ഉണ്ടാകണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു. ഇതിനെയാണ് 'ലോക്ഡൗൺ വരുന്നു' എന്ന രീതിയിൽ വ്യാഖ്യാനിച്ചത്.
Adjust Story Font
16

