ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ പ്രമുഖ അഭിഭാഷകയുടെ മൃതദേഹം വീട്ടിൽ; മരണത്തിൽ ദുരൂഹത
പറ്റ്ന ഹൈക്കോടതിയിലെ അഭിഭാഷകയായ ഡോ.ഇന്ദ്ര ലക്ഷ്മിയാണെന്ന്(65) തിരിച്ചറിഞ്ഞിട്ടുണ്ട്

പറ്റ്ന: ബിഹാറിൽ നഗരത്തിലെ പ്രമുഖ അഭിഭാഷകയെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. പറ്റ്നയിലെ കടം കുവാൻ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള രാജേന്ദ്ര നഗർ പ്രദേശത്തെ വസതിയിൽ ബുധനാഴ്ചയാണ് പാതി കത്തിക്കരിഞ്ഞ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പറ്റ്ന ഹൈക്കോടതിയിലെ അഭിഭാഷകയായ ഡോ.ഇന്ദ്ര ലക്ഷ്മിയാണെന്ന്(65) തിരിച്ചറിഞ്ഞിട്ടുണ്ട്.
ഭർത്താവ് അമരേന്ദ്ര കുമാർ ജാർഖണ്ഡിലെ റാഞ്ചിയിലും മകൾ ബെംഗളൂരുവിലുമാണ് താമസിക്കുന്നത്. ഡോ. ലക്ഷ്മി രാജേന്ദ്ര നഗർ റോഡ് നമ്പർ 2 ലെ രണ്ട് നില വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. ബുധനാഴ്ച രാവിലെ വീടിനുള്ളിൽ ഭാഗികമായി കത്തിയ മൃതദേഹം കെട്ടിടത്തിൽ താമസിക്കുന്ന വാടകക്കാർ കണ്ടതായും ഉടൻ തന്നെ പൊലീസിൽ വിവരം അറിയിച്ചതായും കടം കുവാൻ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ പറഞ്ഞു.“രാവിലെ 8 മണിയോടെ വിവരം ലഭിച്ചതിനെത്തുടർന്ന് ഒരു പൊലീസ് സംഘം സ്ഥലത്തെത്തി, പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചു,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തെളിവുകൾ ശേഖരിക്കുന്നതിനായി ഫോറൻസിക് സംഘം സ്ഥലത്തെത്തും. കേസ് സംശയാസ്പദമാണെന്ന് തോന്നുന്നതായും സാധ്യമായ എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. അപകടമരണമാണോ കൊലപാതകമാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല. പൊലീസ് വാടകക്കാരെയും സമീപവാസികളെയും ചോദ്യം ചെയ്തുവരികയാണ്. പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. മൃതദേഹം പറ്റ്ന മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
ഇന്ദ്ര ലക്ഷ്മിയുടെ മരണം അഭിഭാഷകര്‍ക്കിടയിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കൂടാതെ സംഭവം സിവിൽ കോടതി നടപടികളെ ബാധിച്ചേക്കാമെന്ന ആശങ്കയും ഉണ്ട്. ഈ കേസിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് പറ്റ്നയിലെ അഭിഭാഷക സംഘടന ആവശ്യപ്പെട്ടു.
Adjust Story Font
16

