Quantcast

ഓപ്പറേഷൻ സിന്ദൂർ: പൂർണ പിന്തുണയുമായി പ്രതിപക്ഷം, സേനയിൽ അഭിമാനമെന്ന് രാഹുൽ ഗാന്ധി, ധീരതയുടെ വിജയമെന്ന് എസ്പിയും തൃണമൂൽ കോൺഗ്രസും

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് തിരിച്ചടി നൽകണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    7 May 2025 7:28 PM IST

ഓപ്പറേഷൻ സിന്ദൂർ: പൂർണ പിന്തുണയുമായി പ്രതിപക്ഷം, സേനയിൽ അഭിമാനമെന്ന് രാഹുൽ ഗാന്ധി, ധീരതയുടെ വിജയമെന്ന് എസ്പിയും തൃണമൂൽ കോൺഗ്രസും
X

ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായുള്ള ഓപ്പറേഷൻ സിന്ദൂറിനെ ഇരു കൈകളും നീട്ടി സ്വാഗതം ചെയ്ത് പ്രതിപക്ഷം. സൈന്യത്തിനും കേന്ദ്രസർക്കാരിനും പൂർണപിന്തുണയെന്ന് പ്രതിപക്ഷ പാർട്ടികൾ വ്യക്തമാക്കി.

സൈന്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ധീരതയുടെ വിജയമെന്ന് എസ്പിയും തൃണമൂൽ കോൺഗ്രസും പ്രതികരിച്ചു. പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താന് തിരിച്ചടി നൽകണമെന്ന ആവശ്യം പ്രതിപക്ഷ പാർട്ടികൾ ശക്തമാക്കിയിരുന്നു.

ഭീകരതയ്ക്കെതിരായ ഇന്ത്യൻ നടപടിയെ ആവേശത്തോടെയാണ് പ്രതിപക്ഷം സ്വാഗതം ചെയ്യുന്നത്. സൈന്യത്തിൽ അഭിമാനമെന്ന് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖർഗെ വ്യക്തമാക്കി. നീതി നടപ്പാക്കി എന്നായിരുന്നു മുൻ പ്രതിരോധ മന്ത്രി എ.കെ ആൻ്റണിയുടെ പ്രതികരണം. നടപടിയെ സിപിഎമ്മും സ്വാഗതം ചെയ്തു. ഭീകരതയെ തുടച്ചുനീക്കാൻ തുടർ നടപടികൾ സ്വീകരിക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി ആവശ്യപ്പെട്ടു.

ഭീകരതയും വിഘടനവാദവും രാജ്യത്ത് അനുവദിക്കില്ലെന്ന് ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ആവർത്തിച്ചു. പാകിസ്താനിലെ ഭീകരവാദത്തിന്റെ അടിത്തറ തകർക്കണമെന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഉവൈസി എക്‌സിൽ കുറിച്ചു.

25 മിനിറ്റ് നീണ്ടുനിന്ന ആക്രമണത്തിൽ പാകിസ്താനിലെയും പാക് അധീന കശ്മീരിയിലെയും 9 ഭീകരകേന്ദ്രങ്ങളാണ് ഇന്ത്യ തകർത്തത്. 70 ഭീകരരെ വധിച്ചു. പാകിസ്താനെ ഞെട്ടിച്ച ഓപറേഷൻ സിന്ദൂർ എന്ന പേരിട്ട ആക്രമണം, ഇന്ന് പുലർച്ചെ 1.05 ഓടുകൂടിയായിരുന്നു നടത്തിയത്. സൈന്യം പുതിയ ചരിത്രം സൃഷ്ടിച്ചെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. ഇന്ത്യയുടെ ഹൃദയത്തെ മുറിവേൽപ്പിച്ച പഹൽഗാം ഭീകരാക്രമണത്തിന് പതിനഞ്ചാം നാളാണ് അതിശക്തമായ തിരിച്ചടി രാജ്യം തിരിച്ചുനൽകിയത്.

TAGS :

Next Story