ബിഹാർ മാതൃകയിലുള്ള വോട്ടർ പട്ടിക തീവ്രപരിശോധന ബംഗാളിലേക്കും ഡൽഹിയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ
വോട്ടർപട്ടികയിലെ തീവ്രപരിശോധന ,ലക്ഷക്കണത്തിന് പേരുടെ വോട്ടവകാശം റദ്ദാക്കുമെന്ന് ചൂണ്ടികാട്ടി ബിഹാറിൽ ഉയരുന്ന പ്രതിഷേധം വകവെക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട് പോകുന്നത്

ന്യൂഡല്‍ഹി: പ്രതിഷേധങ്ങൾക്കിടയിലും ബിഹാർ മാതൃകയിലുള്ള വോട്ടർ പട്ടിക തീവ്രപരിശോധന ബംഗാളിലേക്കും ഡൽഹിയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി തെരഞ്ഞെടുപ്പ് കമ്മീഷൻ(ഇസിഐ). അടുത്ത മാസം നടപടി തുടങ്ങുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വോട്ടർപട്ടികയിലെ തീവ്രപരിശോധന, ലക്ഷക്കണത്തിന് പേരുടെ വോട്ടവകാശം റദ്ദാക്കുമെന്ന് ചൂണ്ടികാട്ടി ബിഹാറിൽ ഉയരുന്ന പ്രതിഷേധം വകവെക്കാതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നോട് പോകുന്നത്. ഓഗസ്റ്റ് ഒന്ന് മുതൽ ഇരുസംസ്ഥാനങ്ങളിലേയും വോട്ടർ പട്ടികയിലെ തീവ്രപരിശോധനയ്ക്ക് തുടക്കമിടും.
ഡൽഹിയിലെ 2008 മുതലുള്ള വോട്ടർ പട്ടികയിലാണ് തീവ്രപരിശോധന ലക്ഷ്യമിടുന്നത്.പശ്ചിമ ബംഗാളിലും ന്യൂഡൽഹിയിലും ഇസിഐ അവസാനമായി വോട്ടർ പട്ടിക പരിശോധിച്ചത് യഥാക്രമം 2002 ലും 2008 ലും ആയിരുന്നു.
ബിഹാറിന് ശേഷം പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാൽ മുൻകൂട്ടി തയ്യാറെടുപ്പുകൾ നടത്തുകയാണെന്നാണ് ഇസിഐ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. അതേസമയം ബിഹാറിലെ പരിഷ്കരണ പ്രക്രിയ സുഗമമായി നടക്കുന്നുണ്ടെന്നും അതിന്റെ പ്രാരംഭ ഘട്ടം പൂർത്തിയായതായും ഇസിഐ അറിയിച്ചു.
ഇതിനിടെ ബിഹാറിലെ വോട്ടർ പട്ടിക തീവ്രപരിശോധനയ്ക്കെതിരെ തൃണമൂൽ കോൺഗ്രസ് നേതാവും പാർലമെന്റ് അംഗവുമായ മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിച്ചു. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ സമാനമായ ഉത്തരവുകൾ പുറപ്പെടുവിക്കുന്നതിൽ നിന്ന് ഇസിഐയെ തടയണമെന്നാണ് മഹുവ തന്റെ ഹർജിയിൽ ആവശ്യപ്പെട്ടത്.
അതേസമയം ബിഹാറിലെ യുവ വോട്ടർമാരെ ഇല്ലാതാക്കാനാണ് ഇസിഐ ലക്ഷ്യമിടുന്നതെന്നും അടുത്ത ഘട്ടം എന്ന നിലയില്‍ പശ്ചിമ ബംഗാളിനെ ലക്ഷ്യമിടുമെന്നും മഹുവ മൊയ്ത്ര പറഞ്ഞു.
Adjust Story Font
16

