Quantcast

'എസ്‌ഐആറിൽ പാവപ്പെട്ടവരോട് പല രേഖകളും ആവശ്യപ്പെടുന്നു, മോദിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല'; രേവന്ത് റെഡ്ഡി

വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് കാണിക്കുന്നതിലുള്ള പ്രശ്നമെന്താണെന്നും രേവന്ത് റെഡ്ഡി

MediaOne Logo
എസ്‌ഐആറിൽ പാവപ്പെട്ടവരോട് പല രേഖകളും ആവശ്യപ്പെടുന്നു, മോദിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഇതുവരെ പുറത്തുവന്നിട്ടില്ല; രേവന്ത് റെഡ്ഡി
X

ഹൈദരാബാദ്: എസ്ഐആർ സമയത്ത് പാവപ്പെട്ടവരോട് നിരവധി രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയാണെന്നും എന്നാൽ പ്രധാനമന്ത്രി മോദിയുടെ വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് ഇതുവരെ വെളിച്ചത്ത് വന്നിട്ടില്ലെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. തിങ്കളാഴ്ച സംസ്ഥാനത്ത് നടന്നൊരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഒറ്റ രാജ്യം, ഒറ്റ തെരഞ്ഞെടുപ്പ്' എന്ന ബിജെപിയുടെ ആവശ്യത്തേയും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്ത് 'ഒരാൾ ഒരു പാർട്ടി' എന്ന രീതി കൊണ്ടുവരാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് റെഡ്ഡി പറഞ്ഞു.

'2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റുകളാണ് ബിജെപി ലക്ഷ്യമിട്ടത്. ഭരണഘടനയില്‍ കൈവെക്കാനാണ് വന്‍ സീറ്റുകള്‍ കൊണ്ട് ബിജെപി ലക്ഷ്യമിടുന്നത്. ബിജെപിക്ക് കേവല ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെ എസ്ഐആര്‍ വഴി നിരക്ഷരരുടെയും പാവപ്പെട്ടവരുടെയും വോട്ടിംഗ് അവകാശം ഇല്ലാതാക്കാനാണ് പാർട്ടി ഇപ്പോൾ ശ്രമിക്കുന്നത്''- രേവന്ത് റെഡ്ഡി പറഞ്ഞു.

"അച്ഛന്റെയും മുത്തച്ഛന്റെയുമൊക്കെ ജനന വിവരങ്ങളും രേഖകളുമൊക്കെയാണ് എസ്ഐആറില്‍ ചോദിക്കുന്നത്, അതൊക്കെ എവിടെ നിന്ന് കിട്ടാനാണ്. മോദിയുടെ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടെങ്കിലും അത് ഇതുവരെ പരസ്യപ്പെടുത്തിയില്ല. ഈ കാര്യം വിവരാവകാശ നിയമപ്രാകരം പോലും ലഭ്യമല്ലാതാക്കി. വിദ്യാഭ്യാസം പൂർത്തിയാക്കിയ ശേഷം സർട്ടിഫിക്കറ്റ് കാണിക്കുന്നതിലുള്ള പ്രശ്നമെന്താണെന്നും രേവന്ത് റെഡ്ഡി ചോദിച്ചു.

TAGS :

Next Story